Thursday, March 31, 2005

മഹാപഥത്തിലേക്കുള്ള ബസ്സ്‍

(ആരോടും, അപ്പുക്കിളിയോടുപോലും, യാത്ര ചോദിക്കാതെ, മേഷ്ടരേട്ട ഖസാക്കില്‍
നിന്നും തിരിച്ചിറങ്ങിപ്പോയിരിക്കുന്നു!)

*** *** *** *** *** ***
ഉറങ്ങാന്‍ കിടന്നു.ജനാലയിലൂടെ ആകാശം.
മിന്നുന്നു, തുടിക്കുന്നു.
ഈശ്വരാ, ഒന്നുമറിയരുത്‌.
ഉറങ്ങിയാല്‍ മതി.
ജന്മത്തില്‍നിന്നു ജന്മത്തിലേക്കു തല ചായ്ക്കുക.

കാടായി,
നിഴലായി,
മണ്ണായി,
ആകാശമായി

വിശ്രമം കൊള്ളുക.

അറിവിന്റെ കണ്ണുകള്‍ പതുക്കെ പൂടി.
മിന്നിത്തുടിക്കുന്ന ബഹിരാകാശം കയ്തപ്പൊന്തകളിലേക്കിറങ്ങിവന്ന്‌
ഖസാക്കിലെ മിന്നാമിനുങ്ങുകളായി.
ആ അനന്തരാശിയില്‍ നിന്ന് ഏതോ സാന്ദ്രതയുടെ കിനിവുകള്‍ അയാളുടെ
നിദ്രയിലിറ്റുവീണു.
അവ ആ മനുഷ്യനെ സ്നാനപ്പെടുത്തി.

*** *** *** *** *** ***

പിന്നെ സ്വച്ഛമായ കാറ്റും മഴയും.

സ്നേഹവും പാപവും തേഞ്ഞുതേഞ്ഞില്ലാതാവുന്ന
വര്‍ഷങ്ങള്‍, അനന്തമായ കാലത്തിന്റെ അനാസക്തി.
അതിന്റെ ശാന്തിയില്‍ അവരുടെ കലവറകളില്‍ ഖസാക്കിന്റെ പിതൃക്കള്‍ കിടന്നു.
പൌര്‍ണ്ണമി നിറയുമ്പോള്‍ അവര്‍ കലവറവാതിലുകള്‍ തുറന്നുവെച്ചു.
സംക്രാന്തിരാത്രികളില്‍,
സാംബ്രാണിയുടെ സുഖഗന്ധത്തില്‍,
ശ്രാദ്ധം കൊള്ളാനിറങ്ങി.

Thursday, March 24, 2005

Lawsonia Inermis എന്തുകൊണ്ടാണ്‌ ഉണങ്ങിപ്പോവാത്തത്‌?


(രേഷ്മ അവളുടെ മൈലാഞ്ചിപ്പടങ്ങള്‍ക്കുള്ളില്‍ നനച്ചുചേര്‍ത്ത കണ്ണീരിനു തുണ പോവാന്‍...)

ജനിക്കുക.
അതും മനുഷ്യനായി..
അതും ഒരു പെണ്ണായി...
അതും കേരളത്തില്‍....
അതും ചങ്ങലക്കൂട്ടങ്ങള്‍ അരക്കും തലക്കും കാവല്‍ നില്‍ക്കുന്ന ഒരു സമൂഹത്തില്‍....


ഒരുപക്ഷേ എന്നെപ്പോലൊരുത്തനൊന്നും ഒരിക്കലും അറിഞ്ഞനുഭവിക്കാനാവാത്തത്ര പെരുത്ത ദുര്യോഗം !

എങ്കിലും വല്ലപ്പോഴുമെങ്കിലും ഈ വിങ്ങിവിങ്ങിവിങ്ങുന്ന ദുര്യോഗത്തിനിടയില്‍ എവിടൊക്കെയോ ഞങ്ങളുടെ ഹൃദയങ്ങളും കൊളുത്തിപ്പിടിച്ചുപോകുന്നു.

മീനച്ചൂടിന്റെ വരണ്ട അസഹ്യതയില്‍ മറ്റെല്ലാ പച്ചപ്പുകളും വേനലവധിക്കു വിട്ടകന്നു പോവുമ്പോഴും മുറ്റത്തൊരു മൈലാഞ്ചി ഗൂഢമധുരമായി നൃത്തം ചെയ്യുന്നതു കാണാറുണ്ട്‌.

ഒരിക്കലുമറിഞ്ഞില്ല അവള്‍ക്കുള്ളിലാകെ മഴവില്ലു മുഴുവന്‍ പിഴിഞ്ഞെടുത്ത നിറങ്ങള്‍ പൂത്തുലയുന്നുണ്ടെന്ന്‌!

ഇപ്പോള്‍ കറുത്ത മൂടല്‍മഞ്ഞിന്റെ തിരശ്ശീലകള്‍ക്കിപ്പുറത്തുനിന്നും ഞങ്ങള്‍ തിരിച്ചറിയുന്നു, നിന്റെ കയ്യിലും കാലിലും പടരുന്ന ഈ ശീതളരക്തച്ഛവിയുടെ വിഷാദം!


Saturday, March 19, 2005

പഠി‍ക്കാൻ ഇംഗ്ലീഷു വേണോ മലയാളം വേണോ?

പഠി‍ക്കാൻ ഇംഗ്ലീഷു വേണോ മലയാളം വേണോ?

എന്തായാലും എനിക്കറിയില്ല.

പണ്ടു പലതും പറഞ്ഞു നടന്നിരുന്നു ഈ ഞാൻ.പക്ഷേ ഈയിടെയായി ഒന്നും പറയാൻ തോന്നുന്നില്ല; അറിയില്ല.

****
യാതൊരു തരത്തിലും ആരെക്കൊണ്ടും ഒരു പേരുദോഷവും വരുത്താതെ ദാരിദ്ര്യരേഖക്കു കീഴിൽ നിശ്ശബ്ദം അള്ളിപ്പിടിച്ചുകിടന്നു പത്തുമുപ്പതു കുടുംബങ്ങളുടെ പൈദാഹവും പ്രതിവർഷം പത്തഞ്ഞൂറു കുഞ്ഞുങ്ങളുടെ അക്ഷരദാഹവും നിവർത്തിച്ചിരുന്ന ഒരു പാവം കുഗ്രാമൻ എയ്ഡെഡ്‌ management ഷ്കൂളിലായിരുന്നു ഈയുള്ളവന്റെ വിദ്യാരംഭം.

ഒന്നാം ഗ്ലാസ്സിൽ നാലു ഡിവിഷനിൽ പരന്നു കിടക്കുന്ന വിദ്യാസാമ്രാജ്യം ഏഴിലെത്തുമ്പോഴേക്കും രണ്ടു കുഞ്ഞുഡിവിഷനിലേക്ക്‌ ഉണങ്ങിച്ചുരുങ്ങുകയായിരുന്നു പതിവ്‌.
തന്റെ പഴയ സഹപാഠി‍കൾ പാടത്തുപണിക്കു പോകുന്നതും കണ്ടുകൊണ്ടാണ്‌ നിത്യവും ഞാൻ ഏഴാം ഗ്ലാസിലേക്കു പോവാറുണ്ടായിരുന്നത്‌.

പിന്നെ എട്ടിലെത്തുമ്പോളാണ്‌ അറിയുന്നത്‌, പഠി‍ക്കാൻ ഇംഗ്ലീഷിലും ഒരു മീഡിയം ഉണ്ടെന്നു തന്നെ!
എന്തായാലും സാമാന്യം തരക്കേടില്ലാതെ ആംഗലവും ഒട്ടൊക്കെ മല്യാലവും എഴുതാനും വായിക്കാനും പറയാനും കശിയാമെന്ന ഒരു ഗർവ്വിലാണ്‌ ഈയിടെയായി.

എന്നിട്ടും മകളെ വീണ്ടും താൻ പഠി‍ച്ച ഷ്കൂളിൽ തന്നെ വിട്ടുകൂടേ എന്നാരെങ്കിലും ചോദിച്ചാൽ ഉത്തരം മുട്ടിപ്പോകുന്നു...
വയ്യ.അറിയില്ല.എത്ര വാശി പിടിച്ചിട്ടും ഓടുന്ന നാടിന്റെ നടുവിലിടുങ്ങാതെ വയ്യ!
*********
ഹരിശ്രീ വിദേശത്താണ്‌. അതുകൊണ്ടു തന്നെ അച്ഛന്റെ ഷ്കൂളിൽ പഠി‍ക്കാതിരിക്കാനുള്ള ന്യായമുണ്ട്‌.എങ്കിലും ഒരു സന്തോഷം: അവൾ ഭംഗിയായി മലയാളം പറയുന്നുണ്ട്‌. അത്യാവശ്യം എഴുതുകയും വായിക്കുകയും ചെയ്യുന്നു. പുറത്തെ സദസ്സുകളിൽ അപകർഷമില്ലാതെ ഇംഗ്ലീഷും ഹിന്ദിയും സംസാരിച്ചോളും. തമിൾ കേട്ടാൽ ഒരു ഭാഷയെന്ന നിലയിൽ അവൾക്കു തിരിച്ചറിയാം. അത്യാവശ്യം സംസ്കൃതഗന്ധവും ആയിട്ടുണ്ട്‌.രണ്ടു മാസത്തിനുള്ളിൽ (സാഹചര്യസമ്മർദ്ദം മൂലം) അറബിയും പഠി‍ച്ചു തുടങ്ങും.

ആറര വയസ്സിൽ ആറു ഭാഷകൾ !

ഒന്നും നിർബന്ധമായി ചെലുത്തുന്നതല്ല. വളരെ ആയാസരഹിതമായി അവളിലേക്ക്‌ അലിഞ്ഞിറങ്ങുകയാണ്‌.

കുട്ടിക്ക്‌ ഒട്ടും സങ്കടം വരുന്നില്ല. പ്രത്യുത, അവളിപ്പോൾ ഏതു പുതിയ വാക്കു കേട്ടാലും അഞ്ചു ഭാഷകളിലും അതിന്റെ സമാനപദങ്ങൾ ചോദിച്ചു അച്ഛനമ്മമാരെ ബുദ്ധിമുട്ടിക്കുകയും ചെയ്യും.കുറെ കഴിയുമ്പോൾ അവളുടെ പ്രഥമഭാഷ സ്വന്തം ഇഷ്ടപ്രകാരം ഇംഗ്ലീഷ്‌ ആയി മാറുമായിരിക്കാം.
എങ്കിലും മലയാളം അറിയാമെന്ന അഭിമാനം അവളോടൊപ്പം ജീവിക്കുകയും മരിക്കുകയും ചെയ്യുമെന്നാണെന്റെ പ്രതീക്ഷ!

*****
ഇനി ഷ്കൂളിൽ ചേരേണ്ട യഥായുജ്യമായ വയസ്സിനെ ക്കുറിച്ച്‌:

മൂന്നര വയസ്സിൽ LKG യിൽ പോകണമെന്നത്‌ ഈ നാട്ടിലെ നിയമം. അതിനാൽ പോകാതെ വയ്യ.പക്ഷേ ഇഷ്ടം പോലെ ഉഴപ്പാൻ അവസരം കൊടുത്തിരുന്നു. ആദ്യവർഷം ആകെ അറ്റൻഡൻസ് 50 ശതമാനം മാത്രം. മാർക്കു കിട്ടിയാലും ഇല്ലെങ്കിലും ഒരു പരാതിയുമില്ല. പോവാനിഷ്ടമില്ലാത്ത ദിവസം പോവണ്ട അത്ര തന്നെ.

പിന്നെ കുറേശ്ശെക്കുറേശ്ശെ സ്കൂളിപ്പോക്ക്‌ ഗൌരവമായ ഒരു ജോലിയാണെന്നു്‌ അവൾക്കു തന്നെ തോന്നിത്തുടങ്ങി.
ഇടക്കൊരു അവധിക്കാലത്ത്‌ ഒരു മൂന്നു മാസം നാട്ടിലെ പഴയ ഷ്കൂളിൽ കൊണ്ടുപോയി ചേർത്തു.
ചുമ്മാ ഒരു രസം.

പക്ഷേ സത്യമായും അവൾ അവിടെനിന്നും ഇവിടെക്കിട്ടാത്ത പല പുതിയ പാഠങ്ങളും പഠി‍ച്ചു.

അത്ര്യൊക്കേ ഈ ഒറ്റയാൾ പട്ടാളത്തിനു ചെയ്യാൻ വെയ്ക്ക്യൂ.

******(പോളിന്റെ ചിന്തകളിലേക്ക്‌ കടന്നുകയറിയത്‌.)

Monday, March 07, 2005

നിഴലുകളുടെ ഉത്സവം

ഏറ്റവും മുന്നേ, എന്നായിരുന്നു നാം നിറങ്ങളുടെ ഉത്സവം കണ്ടത്‌?

നിനക്കോര്‍മ്മയുണ്ടോ?

കറുപ്പായിരുന്നു മുഴുവനും....
വര്‍ണ്ണം എന്നൊരു സാദ്ധ്യതയെക്കുറിച്ചുപോലും തോന്നിയിരുന്നില്ല.

കുളുകുളിര്‍ത്ത പതുപതുത്ത ജഠരാന്ധകാരം!
ഉണര്‍വ്വിന്റെ താഴ്വരകളിലേക്കു വഴുതിയിറങ്ങുന്ന ബോധമേഘങ്ങള്‍...

ഒച്ചയായിരുന്നു പ്രപഞ്ചം.
ഓര്‍ത്തിരിക്കാത്തപ്പോള്‍ അവ ഇടിമിന്നലുകളായി വന്ന്‌ ആക്രമിച്ചു...
പേടിച്ചോ?
അറിയില്ല.
അസ്തിത്വദുഃഖം ഊറിവരുന്നതിനും മുന്‍പായിരുന്നു...അതിനാല്‍ പേടിച്ചിരിക്കാന്‍ ഇടയില്ല.

പിന്നെ ചിലപ്പോഴൊക്കെ നിനച്ചിരിക്കാതെ തന്നെ, കൊച്ചുകൊച്ചുസീല്‍ക്കാരക്കഷ്ണങ്ങളായി അവ ചുറ്റും വന്നുമ്മ വെച്ചു.

ഇക്കിളിയായോ?
ഓര്‍മ്മയില്ല. ആയിക്കാണണം.

അങ്ങനെയാണു നൃത്തം പഠിച്ചത്‌.
നിറങ്ങളേ ഇല്ലാത്ത നൃത്തം മെല്ലെ മെല്ലെ സത്യമായും ശിവമായും സൌന്ദര്യമായും ഗുരുത്വമില്ലാത്ത ഭൂമിക്കുള്ളില്‍ പാറിപ്പാറിക്കളിച്ചു.

ഞാറ്റുവേല മുറിയുന്ന ഒരു നാള്‍ അങ്ങനെ വര്‍ഷാദ്യശീതളവാതമായി ഇളകിയാടിയപ്പോള്‍ ഭൂമിക്കു നൊന്തു.

സ്നേഹം ആകാശഗംഗയായി, ആയിരം ആയിരം കൈവഴികളായി, അവള്‍ക്കുമേലെ പെയ്തിറങ്ങി.

ഹര്‍ഷരാഗത്തില്‍ കുതിര്‍ന്ന കരിമ്പാറക്കൂട്ടങ്ങള്‍ക്കു മുകളില്‍ വെളുപ്പിന്റെ പുകമഞ്ഞു വെണ്‍ചാമരമാടി.

കറുപ്പും വെളുപ്പും രാധയും കൃഷ്ണനുമെന്നോണം രാസലീലയാടി.

നിഴലുകളുടെ ആ ഉത്സവത്തിലേക്കായിരുന്നു വിശ്വം മിഴിയുണര്‍ന്നത്‌.

നിനക്കോര്‍മ്മയുണ്ടോ ഉല്‍പ്പത്തിപ്പുസ്തകത്തിലെ ആ അടിക്കുറിപ്പുകള്‍?

നിറങ്ങളുടെ കുടമാറ്റം തുടങ്ങുന്നതിനും ഏറെയേറെ മുന്നേ.....

നിനക്കോര്‍മ്മയുണ്ടോ? ......

Thursday, March 03, 2005

വിരാടപര്‍വ്വം

കൂട്ടത്തില്‍ ഒരു അര്‍ജ്ജുനന്‍ ഉണ്ടായിരുന്നു.
ജനം അവനെ '
കെവിന്‍' എന്നു പേര്‍ വിളിച്ചു.
സിജിയായിരുന്നു കഥയിലെ സുഭദ്ര.

തക്കതായ കാലം എത്തിയപ്പോള്‍ കിരീടി സുഭദ്രയേയും ഹരിച്ചു കൊണ്ടു ഏദന്‍ തോട്ടത്തില്‍ (Bahrain) താമസമാക്കി.
ആയിടെത്തന്നെയാണ്‌ ദത്തശ്രദ്ധനായ സവ്യസാചി ദ്രുപദദേശത്തു ചെന്നൊരു പാഞ്ചാലിയെ സ്വന്തമാക്കിയത്‌.

ബൂലോഗസുന്ദരിയായ 'അഞ്ജലി'!

കൊണ്ടന്ന സമ്മാനത്തിന്റെ വിലയറിഞ്ഞുകൊണ്ടു തന്നെ മലയാളത്തമ്മ കെവിനോടു പറഞ്ഞു, അഞ്ചല്ല, അയ്യായിരങ്ങള്‍ക്കവളെ പങ്കു വെച്ചുകൊടുക്കാന്‍.
അങ്ങനെയാണ്‌ നവോഢയായ അഞ്ജലി (pAnjali Beta) ഹസ്തിനപുരത്തെത്തിയത്‌.

ചൂതൊന്നും കളിക്കാതെത്തന്നെ ദുശ്ശാസനന്മാര്‍ അവളുടെ വസ്ത്രങ്ങളപ്പടി പിടിച്ചു വാങ്ങി.
ഖിന്നതയോടെ, എന്നിട്ടും വിനയം ഒട്ടും വിടാതെ, കെവിന്‍ ഇപ്പോള്‍ നഗ്നയായ അഞ്ജലിയെ വിരാടനഗരത്തില്‍ കൊണ്ടു പാര്‍പ്പിച്ചിരിക്കുകയാണ്‌.

രാജകീയമല്ലെങ്കിലും അന്തസ്സോടെ, കെവിന്‍ സ്വന്തമായി തുന്നിക്കൊടുത്ത വസ്ത്രാഞ്ചലവുമുടുത്ത്‌ സൈരന്ധ്രിയായി
അവളിവിടെയുണ്ട്‌.
ഇവിടെ പല പല വേഷത്തില്‍ അവനവന്റെ ബൂലോഗങ്ങളില്‍ ഒളിച്ചുകഴിയുന്ന ഞങ്ങള്‍ പാണ്ഡവന്മാര്‍ക്കെല്ലാം അവളിപ്പോളും പ്രാപ്യയാണ്‌.

വലലനായി നളപാകം ചെയ്കയും കൂട്ടത്തില്‍ 'അഞ്ജലികാവേധം' (ഇടഞ്ഞ ആനകളെ ചൊല്‍പ്പടിക്കുനിര്‍ത്തുന്ന വിദ്യ) ചെയ്യുകയുമാണ്‌
വരമൊഴിയന്‍ സിബു.


ഒരു നാള്‍ സൈരന്ധ്രി തിരിച്ചുവരും....
അഴിച്ചിട്ട അവളുടെ മുടിക്കനം ഒരു നാള്‍ വീണ്ടും ചമഞ്ഞൊരുങ്ങി ഇന്ദ്രപ്രസ്ഥത്തിലെത്തും....
അന്നേക്കു വേണ്ടി ഞങ്ങളൊക്കെ കാത്തു കാത്തിരിക്കയാണ്‌....

ഒരു എത്യോപ്യന്‍ പശു മേയാന്‍ വന്നിരിക്കുന്നു...


വീണ്ടും വര്‍ഷം വരികയാണ്‌.
അവിടവിടെ ഇത്തിരിപ്പോന്ന പച്ചപ്പുകള്‍ തലപൊക്കുന്നു...
പെരുമ്പട്ടിണിക്കു ശേഷം മൃഷ്ടാന്നം കാണുന്നതുപോലെ ഞാനിവിടെയൊക്കെ മേഞ്ഞുനടക്കാന്‍ വന്നിരിക്കയാണ്‌.


ഇവിടൊരു സു.
അപ്പുറത്തൊരു പെരിങ്ങോടന്‍..
പിന്നെയും അതിന്റപ്പുറത്തൊരു കെവിന്‍, ...അവന്റെ ഇണക്കുരുവിയായി ഒരു സിജി...
പോള്‍....
കുടിലനീതികള്‍.....
ഒരു നീലച്ച വിഷ്ണുഗോപാ‌‍ല്‍.....
ചുക്കിച്ചുളിഞ്ഞ ഒരു കടലാസുകെട്ടിനുള്ളില്‍ പുത്തനൊരു Inspiration.....


സ്വപ്നത്തില്‍ നിധി കണ്ടെത്തിയ പഴയ സ്കൂള്‍ച്ചെറുക്കനെപ്പോലെ ആര്‍ത്തിപിടിച്ചു തെരയുകയായിരുന്നു...
കാണെക്കാണെ ഇപ്പോള്‍ മുന്നില്‍ വിടര്‍ന്നു വരികയാണ്‌ ഇളംകറുകപ്പുല്‍വനങ്ങള്‍!

പെരുണ്ടുരുണ്ടൊരു തലയും എല്ലുന്തിയ നെഞ്ചിന്‍കൂടും കൊണ്ട്‌ ഞാനും ഇവിടെയൊക്കെ മേഞ്ഞു നടന്നോട്ടേ, കൂട്ടരേ?


(സൂര്യഗായത്രിയുടെ ഭൂലോഗം കണ്ടപ്പോള്‍ ആദ്യം ഒരു Comment ആയി എഴുതിയതായിരുന്നു. പിന്നെ തോന്നി, ഇവിടെ, എന്റെ ഇത്തിരിപ്പോന്ന ഈ കരിപ്പെട്ടിയില്‍ തന്നെ കിടന്നോട്ടെ എന്ന്‌.)

1. മറ്റു മിക്ക പ്രദേശങ്ങളേക്കാൾ കേരളത്തിൽ പ്രായം കൂടിയവരുടെ അനുപാതം വളരെ കൂടുതലാണു്. കഴിഞ്ഞ ദശകത്തിൽ (2001-2011) നാഗാലാൻഡ് ( -0.6% ) ക...