Wednesday, May 26, 1999

ദില്ലി സുന്ദരിയായിരുന്നു...

അതേ. ദില്ലി സുന്ദരിയായിരുന്നു!!

സഗരന്മാരുടെ തീപ്പെട്ടിക്കൂടുകള്‍ ഫരീദാബാദ്‌ സ്റ്റേഷനും കഴിഞ്ഞ്‌ തെക്കോട്ട്‌ ഇഴഞ്ഞുനീങ്ങുമ്പോളൊക്കെയും പിറകില്‍നിന്നുമൊരരിപ്രാവു തേങ്ങും:

"ദില്ലിയുടെ കൂട്ടുകാരാ, നീ പോകയാണോ?"

ധൂളീസമുദ്രങ്ങള്‍ക്കകത്ത്‌ സമയത്തിനു പിന്നാലെ ഡി.ടി.സി. ബസ്‌ നമ്പറുകളുടെ മനക്കണക്കുകളുമായി ഓടുമ്പോഴൊക്കെയും -
അരാവലിയുടെ നെഞ്ചിലെ ഇത്തിരിചൂടുപോലും തണുത്തുറക്കുന്ന രാത്രികളില്‍ രജായിക്കൂമ്പാരങ്ങള്‍ക്കുള്ളില്‍ ഒളിച്ചുകിടന്ന്‌ തന്റെ നാഴിയിടങ്ങഴിമണ്ണിനെക്കുറിച്ചോര്‍ത്ത്‌ നെടുവീര്‍പ്പിടുമ്പോഴൊക്കെയും-
ഈ നിമിഷങ്ങള്‍ക്കുവേണ്ടി പ്രതീക്ഷയുടെ ഒരു ചെരാത്‌ മൂകമായി നിതാന്തമായി ജ്വലിച്ചിരിക്കാറുണ്ടായിരുന്നു.

നീണ്ടുനീണ്ടു പോകുന്ന ആരണ്യവാസത്തിനും അജ്ഞാതവാസത്തിനും ഒടുവില്‍ മുരടിച്ചുണങ്ങിപ്പോയ ഗൃഹാതുരത്വത്തിന്റെ പച്ചത്തുരുപ്പുകള്‍ക്ക്‌ വീണ്ടും മൂള വരികയാണിപ്പോള്‍.

എന്നിട്ടിപ്പോള്‍, പിറകില്‍നിന്നുമൊരരിപ്രാവു തേങ്ങുന്നു:

"യമുനയുടെ തോഴാ, നീ പോകയാണോ?"

സുന്ദരിയായ ദില്ലി എന്നുമൊരു പ്രഹേളികയായിരുന്നു. അകന്നിരിക്കും തോറും അവള്‍ക്കഴകേകുമായിരുന്നു. പ്രാപിക്കുമ്പോഴൊക്കെയും അവള്‍ക്കെവിടെനിന്നോ കൈവരുന്ന പൈശാചികഭാവം നീന്നെ ഭയവിഹ്വലനാക്കുമായിരുന്നു.

ദില്ലിയെയോര്‍ത്തു വിരഹിക്കാന്‍ വര്‍ഷങ്ങളോ മാസങ്ങളോ വേണ്ട, ഒഴിഞ്ഞുപോകുന്ന അതേ നിമിഷാംശങ്ങള്‍ക്കുള്ളില്‍ അവള്‍ നിനക്കുള്ളില്‍ ഒരു മയില്‍പ്പീലിത്തണ്ടായി കുടിയിരിക്കും. വീട്ടിത്തീരാനാവാഞ്ഞ ചില്ലറക്കണക്കുകളും ചൊല്ലി പിന്നെ എന്നെന്നും അവള്‍ നിന്റെ ഹൃദയത്തില്‍ കുത്തിവലിക്കും.

അതേ, ദില്ലി ഒരു യക്ഷിയെപ്പോലെ സുന്ദരിയായിരുന്നു.!!!
(1999 മേയ്‌ 26 - കേരള.കോം ഗസ്റ്റുബുക്ക്‌)

1. മറ്റു മിക്ക പ്രദേശങ്ങളേക്കാൾ കേരളത്തിൽ പ്രായം കൂടിയവരുടെ അനുപാതം വളരെ കൂടുതലാണു്. കഴിഞ്ഞ ദശകത്തിൽ (2001-2011) നാഗാലാൻഡ് ( -0.6% ) ക...