Wednesday, May 10, 2006

കലേഷിനും റീമയ്ക്കും

ഇന്നു നിങ്ങള്‍ നിറഞ്ഞ മേഘങ്ങളായ് പെയ്തിറങ്ങുക..
നവാര്‍ദ്രമായ മണ്‍‌തുരുത്തുകളില്‍ കനവിന്റെ തേന്‍ പുരട്ടുക...
കനിവിന്റെ വര്‍ഷമൊരുക്കുക...
ആനന്ദനടനമാടി, കഴല്‍പ്പാടുചേര്‍ത്തൊരു കളമെഴുതുക...


ഹ്രീഹ്ലാദരാഗങ്ങള്‍ ചാലിച്ചുചേര്‍ത്തിറ്റു
ജലമായ്,
ജലപൂരജാലമായ്,
ചിരിച്ചാര്‍ത്തും മുത്തുകോര്‍ത്തും ഇടയ്ക്കൊക്കെപ്പിരിഞ്ഞോര്‍ത്തും
പ്രപാതങ്ങളിലൂടെ
ഒഴുകിയിറങ്ങുക....
ജടയിലെ ഗംഗയായ് പടരുക...
ശിലാപടലങ്ങളില്‍ സ്വേദഗണ്ഢകിയായലയുക...
പ്രദ്യുമ്‌നചക്രാങ്കിതസാളഗ്രാമങ്ങള്‍ തീര്‍ക്കുക...

***

ഇനി യാത്ര തുടരുക!
വഴിയിലുടനീളം നിങ്ങള്‍ പരസ്പരം അത്താണിയായി മാറുക!

മരം കോച്ചുന്ന മഞ്ഞിന്മേടുകളെത്തുമ്പോള്‍ പരസ്പരം ചൂടേറ്റുക...
മനം പൊരിയ്ക്കുന്ന മണല്‍ക്കാടുകളില്‍ തനുവിനു തനു കുളിരായി വീശുക...
പേമാരിയിലൊരു കീറോലച്ചിന്തായി നിങ്ങള്‍ മെയ്യും മെയ്യും ചാഞ്ഞുനില്‍ക്കുക...
കണ്ണീര്‍പ്പാടങ്ങളില്‍ ‍ കാലിടറുമ്പോള്‍ ചവിട്ടിനില്‍ക്കാന്‍ അന്യോന്യം പത്മശിലകളായി മാറുക...

***



പകലുദിക്കുമ്പോള്‍,
കറുകപ്പീലിത്തുമ്പുകളില്‍ നിങ്ങള്‍ തുഷാരഗോളങ്ങളായുണരുക...
പരസ്പരം കണ്ണാടിയാവുക...
കണ്ണുകളില്‍ മഴവില്‍ പടര്‍ത്തുക...

സൂര്യസോപാനസീമകളോളം വെളിച്ചം വിതറുക....


സന്ധ്യയില്‍,
ചോപ്പുതുടുത്ത മാനത്തിനും കടലിനുമിടയില്‍,
ചേക്കേറാന്‍ ചുംബനപ്പൂക്കള്‍ കൊണ്ടൊരു പ്രണയക്കൂടു തീര്‍ക്കുക..
നീലിമ പിഴിഞ്ഞ ഇരുളിലേക്ക് ഒന്നായി ഊളിയിടുക...
അഗാധതയിലെ നിധിച്ചെപ്പുകളില്‍ പരസ്പരം പത്മരാഗം തിരയുക...
രാവുറങ്ങുമ്പോള്‍ നിശാഗന്ധികളില്‍ ശലഭങ്ങളായ് ചെല്ലുക...
മധുവുണ്ണുക...
വിധു തീര്‍ത്ത മെത്തമേല്‍ സുപ്തിയില്‍ മറയുക...

******

യാത്ര തുടരുക...
അകലെ മഹാപഥം കാണുവോളം....
വഴിയ്ക്കിടയില്‍ ഇടറിവീഴുന്ന തേങ്ങലുകള്‍ക്കൊക്കെയും ഋതുശാന്തി നേരുക...
തളരുമ്പോള്‍,
ദൂരെ മുകളില്‍ ചക്രവാളങ്ങള്‍ക്കുമുയരെ, ധ്രുവനെ നോക്കുക...
തുടരുക..

ഒടുവിലവിടെയെത്തുമ്പോള്‍,
ഉടലും ഉയിരും ചേര്‍ക്കുക,
അര്‍ദ്ധനാരീശ്വരമായി, അദ്വൈതമായി,
അന്യോന്യം പൂണ്ടുറങ്ങുക...
*******

സുഖദമായൊരു ദീര്‍ഘയാത്ര നേരുന്നു....

-വിശ്വം, ഗീത, ഹരിശ്രീ

1. മറ്റു മിക്ക പ്രദേശങ്ങളേക്കാൾ കേരളത്തിൽ പ്രായം കൂടിയവരുടെ അനുപാതം വളരെ കൂടുതലാണു്. കഴിഞ്ഞ ദശകത്തിൽ (2001-2011) നാഗാലാൻഡ് ( -0.6% ) ക...