Monday, June 09, 2008

ബ്ലാക്ക് ! Web thugs, Black on you!


..... and many more marching in....

Supporters of the Black Protest (As per their comments to related posts)

News

More about kerals.com's content theft and protests (blogs)

Answers to some F.A.Q about black protest


Wednesday, August 29, 2007

മഷിത്തണ്ട് - ഒരു ഓണക്കണി

മലയാളമക്കള്‍ക്കു വേണ്ടി ഈ ഓണത്തിന് ഒരു പുതിയ സമ്മാനം അണിഞ്ഞൊരുങ്ങിവന്നിരിക്കുന്നു!

മഷിത്തണ്ട് തികച്ചും പുതുമയോടെ ഒരു ഓണ്‍ലൈന്‍ മലയാളംനിഘണ്ടു അവതരിപ്പിക്കുന്നു!

പ്രാരംഭദിശയിലാണെങ്കിലും വളരെ സാദ്ധ്യതകളുള്ള ഒരു സംരംഭം!

ഇവിടെ


(ഈ സുന്ദരമായ പോര്‍ട്ടല്‍ ഒരുക്കിയിരിക്കുന്ന പ്രതിഭാശാ‍ലികള്‍ക്ക് എന്റെ കൂപ്പുകൈ! )

Tuesday, May 29, 2007

കാറ്ററിയാതെ..., കാടുണരാതെ...

(പിന്മൊഴിയല്ല;

എനിക്കു മുന്‍പേ കാലം കയ്യിലൊരു പൂക്കുലക്കൂട് വ്യര്‍ത്ഥതൃഷ്ണകള്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്നു.
എന്നെ കബളിപ്പിച്ചുകൊണ്ടേ ഇരിക്കാന്‍, ഞാന്‍ എന്നെന്നും പിന്‍പറ്റിക്കൊണ്ടേ ചെന്നുകൂടാന്‍, പാതയെമ്പാടും....

അതാണ്, ആ മുന്മൊഴിയാണിത്.
അതുകൊണ്ട് ഒരു പുതിയ പോസ്റ്റായിത്തന്നെ കിടക്കട്ടെ എന്നു കരുതി...)

**************


വെറുതെ നടക്കുകയായിരുന്നു...

പിന്നില്‍ ജന്മജന്മാന്തരങ്ങളുടെ ഭാണ്ഡങ്ങള്‍ ....

ഒരു പൂ വിളിച്ചു: “ഓര്‍മ്മയില്ലേ?”

തികട്ടിവന്ന ഓര്‍മ്മകളില്‍ തിരഞ്ഞുകൊണ്ടിരുന്നു....

ഉവ്വ്....

നിന്നെ...,
വ്യാഴവട്ടങ്ങള്‍ക്കുമുന്‍പേ കണ്ടുകണ്മറഞ്ഞ ബിംബങ്ങളില്‍ നിന്നൊരു ശലാക എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നു...

“നീയതായിരുന്നോ? പിന്നെന്തേ നമുക്കിത്ര വൈകി?”

“നാം എഴുതിവെയ്ക്കപ്പെട്ട സ്വന്തം ഭ്രമണപഥങ്ങളില്‍ കുടുങ്ങിയിരിക്കുന്നു....
വ്യാഴവട്ടങ്ങളിലേ നമുക്കൊത്തുചേരാനാവൂ...“

“നമ്മുടെ സമയം പക്ഷേ വിധിയെടുത്തുകഴിഞ്ഞിരിക്കുന്നു...!“

“എങ്കിലും നിനക്കോര്‍മ്മയുണ്ടാവണം...ഞാനിപ്പോഴും നിന്നെക്കുറിച്ചു ഭ്രമിച്ചുകൊണ്ടേയിരിക്കുന്നു....“

*** *** ***

നീണ്ട കൈകള്‍ക്കറ്റത്ത് ചിതയില്‍ നിന്നൊരു പെണ്‍കുട്ടി പിടി മുറുക്കി.

ഗുരുത്വത്തിന്നെതിരെ ഞാനെന്റെ ഹൃദയത്തെ എന്നോടുതന്നെ ചേര്‍ത്ത് വലിച്ചടുപ്പിക്കാന്‍ ശ്രമിച്ചു....

മഴ വീണ ഊടുവഴികളില്‍ പോയ വേനലിന്റെ പായല്‍ വഴുക്കുകള്‍....

ആത്മഹത്യാമുനമ്പുകളില്‍ തിരിച്ചലയടിക്കുന്ന എന്റെ സ്വന്തം പ്രതിബിംബങ്ങള്‍...

ദേവീ, വരൂ... ഉയിര്‍ത്തെഴുന്നേല്‍ക്കൂ‍....

കോടമഞ്ഞുപോലെ ഒരു തേങ്ങല്‍ മനസ്സിനെ കടന്നുപോയി....

*** *** ***

ഹുതാശനശ്ചന്ദനപങ്കശീതളമായിരുന്നു മനസ്സ്.
എവിടെനിന്നാണിപ്പോള്‍ ഈ ഉഷ്ണമേഘങ്ങള്‍ പാറിവരുന്നത്?
തുടുത്ത പ്രഭാതത്തിനുമീതെ അവ അഗ്നിയായി തപിച്ചു...തപിപ്പിച്ചു...
വയ്യ.
ഇവയ്ക്കപ്പുറം എന്റെ പതിവുള്ള ദിവസങ്ങളിലേക്കു കയറിപ്പോകാനാവുന്നില്ല...

ഉഷസ്സെണീല്‍ക്കുന്നതിനുമുന്നേ അവ ആകാശം മുഴുവന്‍ മൂടിനില്‍ക്കുന്നു....

പെയ്തൊഴിയുകയെങ്കിലും ചെയ്തിരുന്നെങ്കില്‍...

അഥവാ ഇവ വെറും ഉഷ്ണമേഘങ്ങള്‍ തന്നെയോ?

*** *** ***

ഗുരുത്വം വഴുതലിനു കീഴടങ്ങി...

ദേശത്തിലും കാലത്തിലും പിടിച്ചുനില്‍ക്കാനാവാതെ നീലക്കുറിഞ്ഞിപ്പൂക്കള്‍ കീഴെ അഗാധതയിലേക്കു പടിയിറങ്ങിപ്പോയി പിന്നെയും...

********* *********

(മുന്‍പൊരിക്കല്‍ ഈ വരികള്‍ കത്തിയമര്‍ന്നുകൊണ്ടിരുന്ന ഏതോ മഴക്കാടുകളില്‍ കോറിവരച്ചിട്ടിരുന്നു എന്നിട്ടും ഒരായിരത്തിയൊന്നാമതുതവണയും ചിതപ്പക്ഷികളായി ഉയിര്‍ത്തെഴുന്നേറ്റ് ഈ നീലക്കുറിഞ്ഞിപ്പൂക്കള്‍ എന്നെ വേട്ടയാടിക്കൊണ്ടേ ഇരിക്കുന്നു... ഒട്ടും ആവര്‍ത്തനവിരസത തോന്നാതെ Conspiracy of Silence-ലെ കുഞ്ഞുവേദനത്തുണ്ടിനുകൂടി പിന്മൊഴിയാക്കി ഇവിടെ ചേര്‍ക്കട്ടെ.)

*****************

എന്തിനെന്നറിയില്ല, ബൂലോഗത്ത് അവളെക്കുറിച്ച് ഒരു പോസ്റ്റ് വന്നിട്ടുണ്ടെന്ന് അറിയാതെത്തന്നെ, ഇന്നലെമുതല്‍ ആ ഗാനം ലാസ്യനിലാവായി എനിക്കു മേലെ പെയ്തുകൊണ്ടിരുന്നു. ആരോ ചാരത്തുവരുമല്ലോ എന്ന ആശ, ആരും വന്നില്ലല്ലോ എന്ന നിരാശ...
ഇന്നു പകല്‍ മുഴുവന്‍ നഗരമാകെ അലഞ്ഞുനടന്നു, ശ്രുതിയുടെ പഴമ്പാട്ടിന്‍ ഭാണ്ഡങ്ങള്‍ക്കുള്ളിലെവിടെയോ നഷ്ടപ്പെട്ടുപോയ ഈ കുറിഞ്ഞിപ്പൂക്കളും തിരഞ്ഞുകൊണ്ട്।


ഇല്ല, ആരും ഒന്ന് ഓര്‍ക്കുകപോലും ചെയ്യാതെ ഒരു വരിപോലുമില്ലാതെ എന്റെ പൂക്കുലക്കൂടപ്പാടെ കരിഞ്ഞുണങ്ങിപ്പോയിരിക്കുന്നു...

നിരാശയോടെ രാത്രി തിരിച്ചുവന്നുകയറിയപ്പോള്‍, അപ്പോളാണ് നിശ്ശബ്ദതയുടെ ഗൂഢാലോചനക്കൂടാരത്തില്‍ അവള്‍ വീണ്ടും...! ഇന്നീ അന്തിവരേയ്ക്കും അങ്ങിനെയൊരുവള്‍ എന്നെയും കാത്തിവിടെ ഇരിപ്പുണ്ടെന്നു് ഒരിക്കലും അറിഞ്ഞിരുന്നില്ല.

കളിയാക്കുകയാവണം...
കുണുങ്ങിച്ചിരിക്കുന്നു...
പിന്നെ തേങ്ങിത്തേങ്ങി...


പരതിത്തിരഞ്ഞ കൈവിരലുകള്‍ ഒടുവില്‍ അവളെ കണ്ടുപിടിച്ചു...
കാറ്ററിയാതെ, കാടുണരാതെ, ഇവിടെ എന്റെ തൊട്ടുചാരത്ത് തന്നെ അവള്‍ ചേര്‍ന്നിരിക്കുന്നു...
പച്ചാളക്കുട്ടന്‍ പണ്ടെന്നോ അയച്ചുതന്ന തേരിനുള്ളില്‍, എന്റെ, എന്റെ മാത്രം, പാട്ട്:

ഈ തിരിച്ചുകിട്ടലിന്റെ സൌഭാഗ്യം ഓര്‍മ്മിക്കാന്‍, ബൈജുവിനും കൂട്ടുകാര്‍ക്കും വേണ്ടി ഇവിടെ ഒരു പോഡ്‌കാസ്റ്റായിട്ട് , അല്ലെങ്കില്‍ ഇവിടെ നിന്നും നേരെ ഡൌണ്‍ലോഡ് ചെയ്യാം.


എന്റെ ആത്മാവിനെ എന്നെന്നേക്കുമായി തൊട്ടുചാരിയിരിക്കുന്ന ആ ഗാനത്തിന്റെ വരികള്‍:

നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍ നിന്നെ പ്രതീക്ഷിച്ചു നിന്നൂ
ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ ഞാനിന്നും പ്രതീക്ഷിച്ചു നിന്നൂ
നീയിതുകാണാതെ പോകയോ? നീയിതു ചൂടാതെ പോകയോ?
നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍...

ആഷാഢമാസ നിശീഥിനി തന്‍ വനസീമയിലൂടെ നീ
ആരും കാണാതെ.. ആരും കേള്‍ക്കാതെ..
എന്നിലേക്കെന്നും വരുന്നൂ എന്‍മണ്‍കുടില്‍ തേടി വരുന്നൂ
നീയിതുകാണാതെ പോകയോ? നീയിതു ചൂടാതെ പോകയോ?
നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍...

ലാസ്യനിലാവിന്റെ ലാളനമേറ്റു ഞാന്നൊന്നുമയങ്ങീ
കാറ്റും കാണാതെ.. കാടും ഉണരാതെ..
എന്റെ ചാരത്തുവന്നൂ എന്‍ പ്രേമനൈവേദ്യമണിഞ്ഞൂ
നീയിതുകാണാതെ പോകയോ? നീയിതു ചൂടാതെ പോകയോ?
നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍ നിന്നെ പ്രതീക്ഷിച്ചു നിന്നൂ
നീയിതുകാണാതെ പോകയോ? നീയിതു ചൂടാതെ പോകയോ?
നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍...

Monday, March 19, 2007

ഈ ദിവസത്തിനു നന്ദിയോടെ...

വല്ലപ്പോഴും ചിലപ്പോള്‍, വളരെ അപൂര്‍വ്വമായിത്തന്നെയെന്നുപറയാം, ചില ദിവസങ്ങളില്‍ നമുക്ക് ആനന്ദക്കണ്ണീര്‍ വരും.
ഇന്ന് എനിക്ക് അങ്ങനെയൊരു ദിവസമാണ്!


കുറച്ചുനാളായി നമ്മുടെ കൂടെയുള്ള ഒരു ബ്ലോഗര്‍ അദ്ദേഹത്തിന്റെ തന്നെ അനുഭവങ്ങളിലൂടെയുണ്ടായ ചില തെറ്റിദ്ധാരണകള്‍ മൂലം വേറിട്ട സ്വന്തമായ ഒരു വഴിയിലൂടെ നടക്കുകയായിരുന്നു. മറ്റെല്ലാ ബ്ലോഗര്‍മാരെയും അനിഷ്ടപ്പെടുത്തുന്ന ദൂരം വരെ അദ്ദേഹം ഒറ്റയ്ക്കു നടന്നുപോയ്ക്കൊണ്ടിരുന്നു...

ഇന്ന് അദ്ദേഹത്തിന്റെ ഉള്ളിലെ നന്മയെ നമുക്ക്, ബൂലോഗര്‍ക്ക്, തിരിച്ചുകിട്ടിയിരിക്കുന്നു!

:-)

ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് ചിത്രകാരന്‍ എന്ന ബ്ലോഗര്‍ അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ആരോ അദ്ദേഹത്തിനെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി എന്ന്‌ അതില്‍ പരാമര്‍ശിച്ചിരുന്നു. ഒട്ടും ആശാസ്യമല്ലാത്ത വിധത്തില്‍ ഇത്തരമൊരു സംഭവമുണ്ടായതില്‍ ഞാനും ഉള്‍പ്പെട്ടിരിക്കാം എന്ന് പരോക്ഷമായ സൂചനയുമുണ്ടായിരുന്നു അതില്‍. അതുകൊണ്ടു തന്നെ എന്റെ ഒരു മറുപടിയും ആ പോസ്റ്റിനു കീഴില്‍ കമന്റായി ഇട്ടിരുന്നു.

പല കഴിവുകളുമുള്ള ഒരു മലയാളം എഴുത്തുകാരന്‍ എന്ന നിലയില്‍ ചിത്രകാരന്‍ എന്ന ഈ ബ്ലോഗറെ നമുക്ക് സാവധാനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതില്‍ വളരെ വേദന തോന്നിയിരുന്നു എനിക്കിത്രയും നാള്‍. ബ്ലോഗ് എന്ന വ്യത്യസ്തപ്രപഞ്ചത്തിന്റെ ഊടും പാവും അറിയാഞ്ഞതായിരി‍ക്കാം, അദ്ദേഹത്തിന്റെ ഭാഷ പലപ്പോഴും സാധാരണ ബ്ലോഗുവായനക്കാര്‍ക്ക് രസിക്കത്തക്കതായിരുന്നില്ല. അതുകൊണ്ടു തന്നെ തീര്‍ത്തും ദുഷ്ക്രമമായ ഒരു വിനിമയബന്ധം അദ്ദേഹത്തിനും ഞാനടക്കമുള്ള മറ്റു മിക്ക ബ്ലോഗേര്‍സിനും തമ്മില്‍ ഉടലെടുത്തുപോയി.

എന്തായാലും ഇന്നത്തെ ആ പോസ്റ്റിനുശേഷം അദ്ദേഹവുമായി നേരിട്ട് ആശയബന്ധം സ്ഥാപിക്കാന്‍ ഞാന്‍ ശ്രമിച്ചു. ഒട്ടൊരു ആശങ്കയോടെയാണ് ഞങ്ങള്‍ പരസ്പരം തുടങ്ങിവെച്ചതെങ്കിലും ഏതാനും നിമിഷങ്ങള്‍ക്കകം ഞങ്ങളുടെ ഇടയില്‍ രൂപം കൊണ്ടിരുന്ന വലിയ മഞ്ഞുമലകളൊക്കെ ഒരു പൊടിപോലും ബാക്കിയില്ലാതെ അലിഞ്ഞുപോയി!

ചിത്രകാരന്‍ എന്ന കൂട്ടുകാരന്‍ ഇനി മുതല്‍ നമുക്കിടയില്‍ നമ്മെയൊക്കെ അര്‍ഹിക്കുന്ന വിധത്തില്‍ മാനിച്ചുകൊണ്ടു തന്നെ സഹവര്‍ത്തിക്കാമെന്ന് ഉറപ്പു തന്നിട്ടുണ്ട്. അതുപോലെ അദ്ദേഹത്തിന്റെ വികാരവിചാരങ്ങളില്‍‍ അവയ്ക്കൊത്തനിലയില്‍ മറ്റുള്ളവരും പങ്കെടുക്കുമെന്ന് ഞാനും പ്രത്യാശ നല്‍കിയിട്ടുണ്ട്.

അദ്ദേഹത്തിന് നമ്മോടും നമ്മുടെ സമൂഹത്തിനോടും ധാരാളം തുറന്നു സംസാരിക്കാനുണ്ട്. അതെല്ലാം ക്ഷമാപൂര്‍വ്വം കേള്‍ക്കാനും സ്വതന്ത്രമായി പരസ്പരം ചര്‍ച്ച ചെയ്യാനും ഇനി നമുക്ക് ശ്രമിക്കാം. അതേ സമയം ബ്ലോഗില്‍ തന്നെയുള്ള ഏതെങ്കിലും പ്രത്യേകവ്യക്തികളിലും വ്യക്തിബന്ധങ്ങളിലും ഊന്നിയുള്ള വേദനാജനകമായ പരാമര്‍ശങ്ങള്‍ അദ്ദേഹം സ്വന്തം ലേഖനങ്ങളിലും കമന്റുകളിലും ഉള്‍പ്പെടുത്തില്ലെന്ന് നമുക്ക് പ്രതീക്ഷിക്കുകയും ചെയ്യാം!

ഭാവിയിലെ ബ്ലോഗുകളുടെ സാമൂഹ്യ ഉപയുക്തതയെക്കുറിച്ച് ചിത്രകാരന് നല്ല അവബോധമുണ്ടെന്നു് കുറഞ്ഞ സമയത്തെ ഞങ്ങളുടെ സംഭാഷണത്തിലൂടെ മനസ്സിലായി. ഉദാഹരണത്തിന് കേരളത്തിലെ എല്ലാ ഇന്റെര്‍നെറ്റ് കഫേകളിലുംമലയാളം യുണികോഡ് ഫോണ്ടുകളും ഉപകരണങ്ങളും ശീലമാക്കാന്‍ നാം ഉത്സാഹിക്കണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു!

ആ കൂട്ടുകാരന്റെ മനസ്സിനെ വിഷമിക്കുന്ന തരത്തില്‍ ഞാനായിട്ടോ എന്റെ സുഹൃത്തുക്കളായ മറ്റു മലയാളം ബ്ലോഗര്‍മാര്‍ ആയിട്ടോ എന്തെങ്കിലും തരത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെല്ലാം വേണ്ടി മാപ്പുചോദിക്കാനുള്ള സ്വാതന്ത്ര്യം ഞാന്‍ ഇവിടെ എടുത്തോട്ടെ?

ഞങ്ങളുടെ സംസാരം കഴിയുന്നതിനിടയില്‍ തന്നെ അദ്ദേഹം നേരത്തെ സൂചിപ്പിച്ച ബ്ലോഗ് പോസ്റ്റും ഡീലിറ്റു ചെയ്തു കളഞ്ഞു!! അതിന് ചിത്രകാരനോട് പ്രത്യേക നന്ദി!

കൃത്യമായി തിരിച്ചറിയാതെ പരസ്പരം വഴിപിരിഞ്ഞു പോയ ഒരു നല്ല സഹജീവിയെ നമുക്കു തിരിച്ചു തന്നതിന് ഈ ദിവസത്തിനോട് എനിക്കു വളരെ നന്ദിയുണ്ട്....!