Thursday, March 01, 2018

ആദ്യം വാമൊഴി, പിന്നെ വരമൊഴി

തീരെ ചെറിയ ക്ലാസ്സുകളിൽ ആദ്യം വാമൊഴിയാണു കുട്ടികളെ പഠിപ്പിക്കേണ്ടതു്. ആദ്യമൊന്നും വരമൊഴിയെപ്പറ്റി മിണ്ടുകയേ വേണ്ട.
പകരം കുട്ടികൾ അവർക്കിഷ്ടമുള്ള പോലെ ലളിതമായ, അവർക്കു പരിചിതമായ വസ്തുക്കളുടെ പടങ്ങളും പാറ്റേണുകളും യാതൊരു നിയന്ത്രണങ്ങളും ചുമത്തപ്പെടാതെ കോറിവരയ്ക്കട്ടെ. വട്ടം, ചതുരം, വര, വീൺ‌വര, നില്പുവര, ചെരിവുവര, വളവുവര, തരംഗം തുടങ്ങിയ രൂപങ്ങളൊക്കെ സരസമായിത്തന്നെ ഈ പ്രായത്തിൽ പറഞ്ഞുകൊടുക്കാം.
എന്റെ അഭിപ്രായത്തിൽ ഒന്നാംക്ലാസ്സ് കഴിയുന്നതുവരെ, കുട്ടികളുടെ വരമൊഴിപരിശീലനം ഇതു മാത്രം മതി.



എന്നാൽ അതേ സമയത്തുതന്നെ, വാമൊഴി പഠനത്തിന്റെ ഭാഗമായി പാട്ട്, കവിത, കഥകൾ, ഉച്ചാരണം, കൊച്ചുകൊച്ചു ഗദ്യവരികൾ, പിന്നീട് അവയിലെ വാക്കുകൾ, അവയുടെ അർത്ഥവും സമാനമായ അർത്ഥത്തിലുള്ള മറ്റു വാക്കുകൾ, അവ ചേരുന്ന വിധം, അടിസ്ഥാനവാചകഘടന ഒക്കെ പരിചയപ്പെടുത്താം.


ഈ പരമ്പരയുടെ ഒടുവിൽ അ,ആ,ഇ,ഈ, ക്രമത്തിൽ തന്നെ ഉച്ചാരണവും പഠിപ്പിക്കാം. ഇതിനുശേഷം മാത്രം, വരമൊഴി പരിശീലനം തുടങ്ങുമ്പോൾ ഇതേ അക്ഷരമാലാക്രമം വേണ്ടതില്ല. അവിടെ ലിഖിതാക്ഷരങ്ങളുടെ ജ്യാമിതീയരൂപമാണു് പരിഗണിക്കേണ്ടതു്. അതിനാൽ റ മുതൽ ര, ത, ന, ഠ, ധ, പ, വ, എ തുടങ്ങിയ ക്രമത്തിൽ ക്ഷ്ണ വരെയും രണ്ടുമൂന്നുകൊല്ലത്തിനുള്ളിൽ ധൃഷ്ടദ്യുമ്നൻ വരെയും പഠിപ്പിക്കാവുന്നതാണു്.


ഇങ്ങനെ ഒന്നു രണ്ടുകൊല്ലം വായ്ത്താരി മാത്രം പഠിപ്പിച്ചുവിട്ടാൽ കുട്ടികൾ എഴുത്തുപഠിക്കാൻ വൈകില്ലേ? അതും കഴിഞ്ഞു് പിന്നെ ഒരു കുന്നോളം പഠിക്കാനുള്ളതല്ലേ? ഇത്രയൊക്കെ സമയം കുട്ടിക്കാലത്തു് ഇങ്ങനെ ഉഴപ്പിക്കളയാൻ നമുക്കുണ്ടോ എന്നാണു് ഇത്തരമൊരു വാദം കേൾക്കുമ്പോൾ പലരും ചോദിക്കുക. മൗലികഭാഷയുടെ അടിസ്ഥാനം പരമാവധി ഉറപ്പിച്ചുകൊടുക്കുക എന്ന ഒരൊറ്റക്കാര്യമാണു് വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ നമുക്കു് കുട്ടികളോടു ചെയ്യാവുന്ന ഏറ്റവും നല്ല ഉപകാരം. അതു നന്നായിക്കഴിഞ്ഞാൽ ബാക്കിയുള്ളതെല്ലാം (സയൻസും കണക്കും സാമൂഹ്യശാസ്ത്രവും എല്ലാമെല്ലാം) നന്നായിത്തന്നെ പഠിക്കാനും മനസ്സിലുറപ്പിക്കാനും ഇപ്പോൾ ആവശ്യമുള്ളതിന്റെ പകുതി സമയം പോലും വേണ്ടി വരില്ല.




പാതിരികൾ വന്നപ്പോൾ ബാലപാഠപദ്ധതിയിലെ അക്ഷരമാലാക്രമം പരിഷ്കരിച്ചു എന്നതിന്റെ മുഖ്യകാരണം, അവർക്കു പരിചയമുള്ള പാശ്ചാത്യഭാഷാപഠനം മുഖ്യമായും വരമൊഴിയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു എന്നതാണു്. എഴുത്തു് വലിയൊരു കാര്യമേ അല്ല, ഉച്ചാരണവും ശബ്ദസ്മൃതിയുമാണു് ഭാഷാജ്ഞാനം എന്നും ആദ്യകാലത്തെങ്കിലും സിദ്ധാന്തമായി കരുതിയിരുന്ന ഭാരതീയർ അത്തരമൊരു സരളലേഖനക്രമം ആവശ്യമാണെന്നു കരുതിയിരുന്നില്ല.



PS. എനിക്കു് കുട്ടിക്കാലത്തു് എഴുതിപ്പഠിക്കാൻ ഏറ്റവും ബുദ്ധിമുട്ടുണ്ടായിരുന്നതു്, ഏറ്റവും ഒടുവിൽ മാത്രം ആത്മവിശ്വാസം തോന്നിയതു് കൂട്ടക്ഷരങ്ങളിലൊന്നുമായിരുന്നില്ല. പകരം, ഉ, ഒ, ജ, യ,ഴ, ള എന്നീ അക്ഷരങ്ങളാണു്. അക്കങ്ങളിൽ 4 എന്ന ഭീകരനും. :(
ഴ എഴുതുന്നതും 4 എഴുതുന്നതും അവയിൽ അന്തർലീനമായ സൗന്ദര്യശാസ്ത്രംകൊണ്ടു് ഒരുപോലെത്തന്നെ എന്നു മനസ്സിലായപ്പോൾ ഫാനിന്റെ ടെൿനോളജി പഠിച്ചറിഞ്ഞാലുള്ളത്ര സന്തോഷം തോന്നി. അതു മൂന്നും ഒരൊറ്റ വിദ്യയാണു്.


Facebook link: https://www.facebook.com/viswaprabha/posts/10157160196783135

No comments:

Post a Comment

1. മറ്റു മിക്ക പ്രദേശങ്ങളേക്കാൾ കേരളത്തിൽ പ്രായം കൂടിയവരുടെ അനുപാതം വളരെ കൂടുതലാണു്. കഴിഞ്ഞ ദശകത്തിൽ (2001-2011) നാഗാലാൻഡ് ( -0.6% ) ക...