Thursday, March 12, 2020

1. മറ്റു മിക്ക പ്രദേശങ്ങളേക്കാൾ കേരളത്തിൽ പ്രായം കൂടിയവരുടെ അനുപാതം വളരെ കൂടുതലാണു്. കഴിഞ്ഞ ദശകത്തിൽ (2001-2011) നാഗാലാൻഡ് ( -0.6% ) കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കുറവു് ജനസംഖ്യാപെരുപ്പം ഉണ്ടായിട്ടുള്ളതു് കേരളത്തിലാണു്. ( 4.9 %) ആൻഡമാൻ നിക്കോബാർ (6.9%), ഗോവ (8.2%) എന്നിവിടങ്ങളിൽ മാത്രമാണു് ഒറ്റയക്കം ജനസംഖ്യാപെരുപ്പമുള്ളതു്. ഉത്തർ പ്രദേശ്, ബിഹാർ, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഝാർഖണ്ഡ് തുടങ്ങിയ ഇടങ്ങളിലെല്ലാം 20% ത്തിനുമുകളിലായിരുന്നു പതിറ്റാണ്ടുപെരുപ്പം (decadal growth rate) എന്നോർക്കണം. 2011 മുതൽ 2020 വരെ കേരളജനസംഖ്യയിൽ നേരിയ വർദ്ധനവുണ്ടായിട്ടുള്ളതു് തദ്ദേശീയരുടെ പ്രത്യുല്പാദനനിരക്കു് കൂടിയതുകൊണ്ടല്ല, അന്യദേശത്തൊഴിലാളികളുടെ കടന്നുവരവു മൂലമാണു്.


ഇതിനർത്ഥം, നമ്മുടെ തദ്ദേശീയജനത ഇപ്പോൾ യൂറോപ്പ്, ജപ്പാൻ ഒക്കെപ്പോലുള്ള പ്രായാനുപാതങ്ങളിലേക്കു് മാറിക്കഴിഞ്ഞു എന്നാണു്. 2015-ലെ കണക്കനുസരിച്ച് അറുപതുവയസ്സുകഴിഞ്ഞവരുടെ ജനസംഖ്യാനുപാതം കേരളത്തിലാണു് ഏറ്റവും കൂടുതലുള്ളതു്. (13.1%). ബിമാരു (ബിഹാർ, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയവ) പ്രദേശങ്ങളിൽ ഇതു് ഏതാണ്ടു് നേർപ്പകുതിയാണെന്നോർക്കണം. വർദ്ധിച്ച ആയുർദൈർഘ്യം, ഒന്നാം തലമുറ, രണ്ടാം തലമുറ പ്രവാസികളുടെ മടങ്ങിവരവു് തുടങ്ങിയ കാരണങ്ങളാൽ കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ ഈ അനുപാതം പിന്നെയും രണ്ടോ മൂന്നോ ശതമാനബിന്ദുക്കൾ (percentage points) കൂടിയിട്ടുണ്ടാവാം. അതായതു് കേരളത്തിൽ ഇപ്പോൾ ആറിലൊന്നു പേരെങ്കിലും മുതിർന്ന പൗരരാണു്!


ഇതിനൊപ്പം തീരെ പ്രായം കുറഞ്ഞ കുട്ടികളുടെ അനുപാതവും നോക്കാം. കേരളത്തിലെ തദ്ദേശീയജനതയുടെ 100ൽ പത്തുപേരും നാലുവയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളാണു്. താരതമ്യേന ഇവർ വീടിനുപുറത്തിറങ്ങുന്നതു് വളരെ കുറവായിരിക്കും.
സ്കൂളുകൾ ഇപ്പോൾ അടച്ചിട്ടിരിക്കുന്നതു് ഒരു നല്ല കാര്യമാണു്. പക്ഷേ ആ കുട്ടികൾ ഇതൊരവസരമായിക്കണ്ടു് കൂട്ടുകൂടാനും വിരുന്നുപോവാനും പുറത്തിറങ്ങിക്കളിക്കാനും ഫ്രീക്കു ചെയ്യാൻ തൽക്കാലം അനുവദിച്ചുകൂടാ.

4 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള കുട്ടികളുടെ അനുപാതം 15% വരും.
ചുരുക്കത്തിൽ, ശിശുക്കൾ, കുട്ടികൾ, പ്രായമായവർ ഈ മൂന്നു വിഭാഗങ്ങളിലുമായി കഷ്ടി 40 ശതമാനം ജനങ്ങളാണു് കേരളത്തിലെ തദ്ദേശീയർക്കുള്ളിൽ വീടിനുള്ളിൽ കൂടുതൽ സമയം ചെലവഴിക്കുന്നവരായി ഉള്ളതെന്നർത്ഥം. (വിദ്യാലയങ്ങൾ അടച്ചുപൂട്ടിയ അവസ്ഥയിലാണു് ഈ കണക്കു്)

കൊറോണാവൈറസ് നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങാത്ത ഒരു മഹാമാരിയായി പടർന്നാൽ കുടുംബാംഗങ്ങളിൽനിന്നുതന്നെ അതിന്റെ ഇരകളാവാൻ കൂടുതൽ സാദ്ധ്യതയുള്ളവരുടെ എണ്ണവും അനുപാതവും കേരളത്തിൽ വളരെ കൂടുതലാണു്.
(അന്യസംസ്ഥാനപൗരന്മാരെ ഈ കണക്കിൽ കൂട്ടുന്നില്ല. കാരണം അവരുടെ സാമൂഹികസമ്പർക്കഘടന തുലോം വ്യത്യസ്തമാണു്. അതുകൊണ്ടുതന്നെ അവർക്കിടയിൽ രോഗവ്യാപനം തടയുന്നതു് മറ്റൊരു ദുഷ്കരമായ ദൗത്യമാകാനും സാദ്ധ്യതയുണ്ടു്. നാം സുവ്യക്തം എന്നു കരുതുന്ന പല ആശയവിനിമയമാദ്ധ്യമങ്ങളും നേരിട്ടു കടന്നുചെല്ലാത്ത മറ്റൊരു ലോകമാണു് നമുക്കിടയിൽ പാർക്കുമ്പോൾ തന്നെ അവർക്കുള്ളതു്!)


 2. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ജനസംഖ്യാനുപാതികമായി തൊഴിൽക്ഷമതയുള്ള ഏറ്റവും കൂടുതൽ ആളുകൾ മറുനാട്ടിൽ ജീവിക്കുന്നതു് മലയാളികളുടെ വിഭാഗത്തിലാണു്. സ്വാഭാവികമായും സ്വദേശവാസികൾക്കിടയിൽ പ്രായമായവരും മറ്റു ദുർബ്ബലവിഭാഗങ്ങളുമാണു് കൂടുതലുള്ളതു്.


3. പൊതുവേ ഇന്ത്യയിലുള്ളതുപോലെത്തന്നെയോ അതിൽ കൂടിയ അളവിലോ വീടിനകത്തുള്ള നമ്മുടെ പെരുമാറ്റങ്ങൾ ശാരീരികമായും പ്രതലീയമായും (fomite) കുടുംബാംഗങ്ങൾ പരസ്പരം വലിയ അളവിൽ തന്നെ നിരന്തരം സമ്പർക്കത്തിൽ വരുന്ന രീതിയിലാണു്. യൂറോപ്പിലും അമേരിക്കയിലും മറ്റും വീടുകൾക്കുള്ളിൽ തന്നെ അംഗങ്ങൾക്കു് നിശ്ചിതമായ മേഖലാധികാരബോധം (privileges on territory of privacy) കൂടുതലായി കാണാം. പ്രത്യേകിച്ച് അടുക്കള, കുളിമുറി, കക്കൂസ് തുടങ്ങിയ സൗകര്യങ്ങളിൽ).

ഇതൊക്കെ എന്തിനാണു് ഇപ്പോൾ ചർച്ചചെയ്യുന്നതെന്നു തോന്നാം.

ആദ്യതലത്തിൽ അണുബാധ ഉണ്ടായിട്ടുള്ളതു് വിദേശങ്ങളിൽനിന്നു തിരിച്ചുവരുന്നവർക്കാണെങ്കിൽ അടുത്ത തലത്തിൽ ആ വ്യാപനം ഏറ്റെടുക്കാൻ പോവുന്നതു് നാട്ടിൽ തന്നെ മൊബിലിറ്റി കൂടുതലുള്ള ആളുകളാണു്. അതിൽ ജോലിയ്ക്കുപോവുന്ന ഉദ്യോഗസ്ഥർ മുതൽ പലചരക്കുകടക്കാരും ഓട്ടോറിക്ഷാതൊഴിലാളികളും വസ്ത്രക്കടയിലെ സെയിൽസ്ഗേൾസും വരെ ഉൾപ്പെടാം.

അത്തരക്കാരിൽ രോഗാണുബാധ സംശയിക്കുന്നവരെ കണ്ടെത്തി സ്വന്തം വീടുകളിൽ തന്നെ രോഗനിരീക്ഷണത്തിനു കീഴിൽ പാർപ്പിക്കുന്നതുകൊണ്ടു് എന്തെങ്കിലും പ്രശ്നമുണ്ടോ എന്നാലോചിക്കാം.

നല്ലൊരു പക്ഷം കുടുംബങ്ങളിലും താരതമ്യേന ആരോഗ്യവും ദേഹശേഷിയുമുള്ളവരാണു് ദൈനംദിനകാര്യങ്ങൾക്കുവേണ്ടി പുറത്തിറങ്ങുക. വിദ്യാർത്ഥികളും ചെറുപ്പക്കാരും മദ്ധ്യവയസ്കരും തൊഴിൽ ചെയ്യാനോ പഠിയ്ക്കാനോ കളിയ്ക്കാനോ വീടിനു പുറത്തിറങ്ങുമ്പോൾ രോഗാണുവാഹകരായി തിരിച്ചുവരാൻ സാദ്ധ്യത കൂടുതലാണു്. അതേ സമയം പ്രായാധിക്യം കൊണ്ടോ മറ്റു പ്രശ്നങ്ങളെക്കൊണ്ടോ വീടിനകത്തുതന്നെ മിക്കവാറും സമയം ചെലവഴിയ്ക്കുന്ന കുടുംബാംഗങ്ങൾ ആ സമയം വരെയും രോഗാണുവിൽനിന്നു് സംരക്ഷിതരുമാണു്.
ഇങ്ങനെ പുറത്തിറങ്ങിവരുന്ന ആളുകൾക്കാണു് അണുബാധ / ലക്ഷണം/ രോഗാഘാതം ഉണ്ടായതെങ്കിൽ,

അവരെ സ്വന്തം വീടുകളിൽ അതിശ്രദ്ധയോടെ മറ്റു കുടുംബാംഗങ്ങളിൽനിന്നുപോലും സമ്പർക്കത്തിനു് അവസരം നൽകാതെ പാർപ്പിക്കേണ്ടിവരികയാണെങ്കിൽ,
കുടുംബം നോക്കിനടത്തുന്ന, ഏപ്പും ശേഷിയുമുള്ള ആളുകളാണു് അണുബാധ മൂലം ഒരു മുറിയിൽ അടച്ചുപൂട്ടി തടവുപുള്ളികളെപ്പോലെ ജീവിക്കേണ്ടിവരുന്നതെങ്കിൽ,

വീട്ടിലെ കാര്യങ്ങൾ (അങ്ങാടിയിൽ പോവുന്നതു മുതൽ പാചകം, അടിച്ചുതളി വരെ ) ആരു നോക്കും? ശയ്യാവലംബികളോ വാതരോഗികളൊ ആയ അപ്പൂപ്പനമ്മൂമ്മമാരോ? അതോ പിഞ്ചുകുഞ്ഞുങ്ങളോ?

അവരെല്ലാം തമ്മിൽ പരസ്പരം തൊടുകയോ അടുത്തുവന്നിരിക്കുകയോ പാത്രങ്ങളും വാട്ടർ ടാപ്പുകളും ഇരിപ്പിടങ്ങളും വാതിൽപ്പിടികളും ടീവിയുടെ റിമോട്ട് കണ്ട്രോൾ അടക്കമുള്ള മറ്റു സാമഗ്രികളും സഹസ്പർശനം നടത്തുകയോ ഇല്ല എന്നു് അവർക്കു തന്നെ 100% ഉറപ്പിക്കാനോ പാലിക്കാനോ കഴിയുമോ?


ഒരിക്കൽകൂടി പറയാം: കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങളിൽ പ്രായാധിക്യമുള്ളവർക്കുണ്ടാകാവുന്ന രോഗഭീഷണി പുറത്തുനിന്നല്ല, സ്വന്തം കുടുംബാംഗങ്ങളിൽ നിന്നു തന്നെയാണുണ്ടാവുക!

This brings a different perspective on large scale infection control and massive isolation strategies!

കുടുംബാംഗങ്ങളിൽനിന്നും ഒഴിച്ചുമാറ്റി വെള്ളപ്പൊക്കസമയത്തുണ്ടായതുപോലെ താരതമ്യേന ദുർബ്ബലഗാത്രരായ ആളുകളെ കൂട്ടത്തോടെ ക്യാമ്പുകളിൽ പാർപ്പിക്കേണ്ടിവരുന്ന മഹാദുഷ്കരമായ ഒരു സാദ്ധ്യത നിങ്ങൾക്കു സങ്കൽപ്പിക്കാനാവുന്നുണ്ടോ?
വിവേകപൂർവ്വം മുൻകൂട്ടി അത്തരമൊരു വഴിയേ ചിന്തിച്ചാൽ പോലും, അതുകൊണ്ടുണ്ടാകാവുന്ന സാമ്പത്തിക-മാനവശക്തി-വിഭവബാദ്ധ്യതകൾ അതിഭീമമായിരിക്കും.
ഉന്നതതലങ്ങളിലുള്ളവർ അടിയന്തിരമായി ചർച്ച ചെയ്യേണ്ട ഒരു ഗുരുതരമായ വിഷയമാണിതു്.
ഇപ്പോൾ ഒരവസ്ഥയെപ്പറ്റിയും പറയാനാവില്ല.

We are on a tipping point!

മലയാളത്തിൽ പറഞ്ഞാൽ കിണ്ണത്തിന്റെ വക്കത്തെ കടുകുമണി. അതല്ലെങ്കിൽ ICUവിൽനിന്നു കേൾകാറുള്ളതുപോലെ, “ഒന്നും പറയാറായിട്ടില്ല. 333 മണിക്കൂർ കഴിഞ്ഞാൽ പറയാം!“
നമുക്കെല്ലാവർക്കും കൂട്ടായി, ഒരു കുഞ്ഞുകുട്ടിയെപ്പോലും ഒഴിവാക്കാതെ, ഏറ്റവും ശ്രദ്ധയോടെ അണുബാധ ഒഴിവാക്കാനുള്ള എല്ലാ മുൻകരുതലുകളും പാലിക്കുക എന്ന ഒരൊറ്റക്കാര്യമാണു്. അതു ചെയ്യേണ്ടതു് നാമെല്ലാവരും ഒരുമിച്ചാണു്. മന്ത്രിമാർക്കോ ഉദ്യോഗസ്ഥന്മാർക്കോ പട്ടാളക്കാർക്കോ മാത്രമായി ഇതിൽ ഒന്നും ചെയ്യാനില്ല.

 ജാതിയും മതവും പാർട്ടിയും ജില്ലയും ഭാഷയും നിറവും ഒന്നും വ്യത്യാസമുണ്ടാക്കാത്ത മറ്റൊരു ദുരന്തകാലമാണു് ഇതു്.

2018, 2019, 2020...


നമുക്കു് ഒന്നടങ്കം ഒരൊറ്റ ജനതയായി തുടരാനുള്ള അവസരങ്ങളും ഓപ്ഷനുകളും പ്രകൃതി നിരന്തരമായി തന്നുകൊണ്ടിരിക്കയാണു്.

 അത്തരം ഓരോ പരീക്ഷണങ്ങളിലും നമുക്കു് റാങ്കും A+ ഡിസ്റ്റിങ്ഷനും നേടേണ്ടതുണ്ടു്.
കൊറോണാവൈറസിനെ ഏറ്റവും പെട്ടെന്നു നിയന്ത്രിക്കുന്നതിൽ നമുക്കെന്തെങ്കിലും താളപ്പിഴ വന്നു് തീരെ കൈവിട്ടുപോയാൽ 3000 മുതൽ 5000 വരെ മരണങ്ങൾ കേരളത്തിലും 50000 മുതൽ ഒരു ലക്ഷം വരെ മരണങ്ങൾ ഭാരതത്തിലുമാണു് എന്റെ മോസ്റ്റ് പെസ്സിമിസ്റ്റിൿ വൈൽഡ് ഗസ്റ്റിമേറ്റു്!

അതിൽ ഒരു പക്ഷേ നിങ്ങളുടെ കുടുംബാംഗങ്ങളും ഉൾപ്പെടാം!

No comments:

Post a Comment

1. മറ്റു മിക്ക പ്രദേശങ്ങളേക്കാൾ കേരളത്തിൽ പ്രായം കൂടിയവരുടെ അനുപാതം വളരെ കൂടുതലാണു്. കഴിഞ്ഞ ദശകത്തിൽ (2001-2011) നാഗാലാൻഡ് ( -0.6% ) ക...