Friday, June 16, 2017

വായന(ാ)രതി


ഗ്രാമത്തിലൊരു വായനശാലയുണ്ടായിരുന്നു. അക്ഷരം കൂട്ടിവായിക്കാൻ പഠിച്ച്, അക്ഷരമാണു ബ്രഹ്മമെന്നു തിരിച്ചറിഞ്ഞ നാൾ (രാധ കന്യാകുമാരി കാണാൻ പോയ രണ്ടാം ക്ലാസ്സ് മലയാളം പാഠത്തിലാണു് ആ ബോധോദയം ഉണ്ടായതു് - ആ ഒരു ദിവസം വരെ , അന്യഥാ ചവറ്റുകുട്ടയിൽ ചെന്നുവീഴുമായിരുന്ന ഒരു ഡിസ്‌ലെക്സിയൻ പരമമന്ദബുദ്ധി ആയിരുന്നു.) മുതൽ ആ വായനശാലയുടെ അടുത്തു് പറ്റിക്കൂടി. ഇച്ചെറുചെക്കന്റെ വായനക്കൊതി കണ്ടു് ഒരു കാരണവർ ഒരു ദിവസം അകത്തേക്കു വിളിച്ചു.

'അണ്ണാൻ കുഞ്ചുവും കീരൻ കുറുക്കനും' ആയിരുന്നു ആദ്യം അദ്ദേഹം വിളിച്ചുതന്ന പുസ്തകം. രണ്ടുവര കയ്യെഴുത്തുപുസ്തകം പോലെ നീണ്ടൊരു ഫോർമാറ്റിൽ വർണ്ണങ്ങളുടെ മായാപ്രപഞ്ചം. അതിൽ ആകെ ഒരു അണ്ണാനും ഒരു കുറുക്കനും.

'കുറുപ്പത്തെ മേനോൻ' എന്നായിരുന്നു അദ്ദേഹത്തിന്റെ പേരു്. വായനയുടെ, അറിവിന്റെ ആദ്യത്തെ തിരി കൊളുത്തിത്തന്നതു് അദ്ദേഹമായിരുന്നു.
നാഷണൽ ബുക്ക് ട്രസ്റ്റിന്റെ 'നെഹ്രു ബാലപുസ്തകാലയ' പംക്തിയിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏതാനും ഡസൻ പുസ്തകങ്ങളുണ്ടായിരുന്നു. അതിലെ 'ബാപ്പു', 'നമ്മുടെ പക്ഷികൾ', 'നമ്മുടെ തീവണ്ടികൾ' എന്നീ പുസ്തകങ്ങളായിരുന്നു അടുത്തതു്. മൂന്നു മണിക്കൂറുകൊണ്ടു് അവ മൂന്നും തിന്നുതീർത്തു.

അങ്ങനെ തുടങ്ങിയ വായനയാത്രയിൽ അടുത്ത നാലഞ്ചുകൊല്ലം കൊണ്ടു് ആ വായനശാല മുഴുവൻ തിന്നുതീർത്തു.

അതിൽ ആരൊക്കെയുണ്ടായിരുന്നു?
പി. നരേന്ദ്രനാഥ്, സിസ്റ്റർ മേരി ബനീഞ്ജ, കേശവദേവ്, കാനം, മുട്ടത്തു വർക്കി, വല്ലച്ചിറ മാധവൻ, കോട്ടയം പുഷ്പനാഥ്, ടി. എൻ. ഗോപിനാഥൻ നായർ, ദുർഗാപ്രസാദ് ഖത്രി, കൈനിക്കര കുമാരപ്പിള്ള, ഉറൂബ്, മോപ്പസാങ്ങ്, മോഹനചന്ദ്രൻ, പമ്മൻ, എം.പി. പോൾ, ചങ്ങമ്പുഴ, ടാഗോർ, തകഴി, ആൻഡേഴ്സൺ, പൊറ്റേക്കാടു്, മേതിൽ രാധാകൃഷ്ണൻ, എഡ്ഗാർ അലൻ പോ, സി.വി. രാമൻ പിള്ള, മിഖായേൽ ഷോളഖോവ്, യൂഗോ, കാര്യങ്ങൾ എത്ര സിമ്പിളാണെന്നു് വാട്സണെ തിരിച്ചറിയിച്ചിരുന്ന ഒരു നിഷേധി, ഒരു നീർമാതളപ്പെണ്ണിന്റെ സ്വന്തം കഥ, ദസ്തയോവ്സ്കി, ജോൺ ഗ്ലെൻ, ദുഷ്പ്രഭുപ്പുലയാടിയായ ഒരു വല്യച്ഛൻ, ഹക്കിളിന്റേയും ടോമിന്റേയും തലതൊട്ടപ്പൻ, നീലകണ്ഠൻ പരമാര, കിറുക്കുപിടിച്ച തിരക്കിൽനിന്നും ഓടിയകലുന്ന ഒരു ഹാർഡി, മരുഭൂമിയിലൂടെ നിധി തേടി അലയുന്ന ഒരു റൈഡർ ഹഗാർഡ്, ആറാറുമാസം കാട്ടുജീവിയായി അലയുന്ന ഹംഫ്രി ഡേവിഡ് തോറാ, വീഞ്ഞുകോപ്പയും പിടിച്ചിരിക്കുന്ന ഒരു ലെബനോണി, നിങ്ങൾ പേരു പറഞ്ഞോളൂ, അവരൊക്കെ, ആ ലിസ്റ്റിലുണ്ടായിരുന്നു.
തീരെ കുട്ടിക്കാലത്തു്, ഹോർമോണുകൾ ദിനപര്യന്തങ്ങളായി പൂത്തുവിരിയാഞ്ഞൊരു കാലത്തു്, പ്രേമലേഖനങ്ങളെക്കുറിച്ചു്, മാനവമഹാതതിയുടെ ഉദ്വേഗങ്ങളെക്കുറിച്ചു്, ചോരയുടേയും നിലാവിന്റേയും നിറങ്ങളിലെ മാസ്മരികതകളെക്കുറിച്ചു് അറിയേണ്ടതുപോലെ അറിയാതെ, ഒറ്റവരവിന്റെ മലവെള്ളപ്പാച്ചിലിൽ മട്ടും മാലുമറിയാതെ, വായിച്ചുതള്ളിയ ഒരു കുട്ടിക്കാലത്തെക്കുറിച്ചാണിന്നെന്റെ ഖിന്നത.

മീശ മുളച്ചിരുന്നില്ല. അപ്പോഴേക്കും, വായിക്കാൻ ഇനിയൊരു പുസ്തകവും ബാക്കിയില്ലാതെ ആ വായനശാലപ്പെണ്ണു് എന്നെ നോക്കി വിഷണ്ണയായി നിന്നു.

എന്നിട്ടെന്തുണ്ടായി? ഒരു നാൾ, ആ വായന മുഴുവൻ മരിച്ചുപോയി... !

ഇന്നു് ഏതു പുസ്തകമാണു് എന്നെ ബാധയായിപ്പടർന്നതെന്നു് ആരെങ്കിലും ചോദിക്കുമ്പോൾ, എനിക്കറിയുന്നില്ല ആരാരെ, ഏതേതിനെ ഒരു പേരായിപ്പറയണമെന്നു്....

(ഫേസ്ബുക്ക് 24 ഒൿറ്റോബർ 2014)

Monday, March 22, 2010

കടിഞ്ഞൂലോർമ്മ

ഇളകിയാടിയുയരുന്നൊരോർമ്മയുണ്ടു്.

സടകുടഞ്ഞൊരു സിംഹത്തേപ്പോൽ വയറിനെ ഭൂമിയിൽനിന്നും വിടർത്തിമാറ്റി-
സ്വർഗ്ഗത്തോളം ഉയരത്തിലേക്കു് കൈകാലുകൾ ഊന്നിയുണർന്നെഴുന്നേറ്റയൊരോർമ്മയുണ്ടു്.

ഗർഭഗൃഹങ്ങൾ താണ്ടി ഇറയവും കടന്നു് ചവിട്ടുപടിയിലേക്കു് , കുന്നിറങ്ങുന്ന ആനയെപ്പോലെ വേച്ചൊരു കൈ നീട്ടിയിഴഞ്ഞതോർമ്മയുണ്ടു്.
മുറ്റത്തൊരു കിണറെന്തേ അടപ്പില്ലാത്ത ചെപ്പുപോലെ മാനവും നോക്കി മലർന്നുകിടപ്പൂ എന്നു സാകൂതം നോക്കിയതോർമ്മയുണ്ടു്.
ആരോ പടികടന്നോടിവന്നതും അമ്മ വന്നു കോരിയെടുത്തതും ഓർമ്മയുണ്ട്.
അന്നാണെനിക്കെന്റെ പേരു് എന്റെ പേരാണെന്നു മനസ്സിലായതു്.
രണ്ടുകാലിലെഴുന്നേറ്റുനിന്നു് നാടുകാണാൻ പുറപ്പെട്ടുപോവേണ്ട, മാനം നോക്കി മലർന്നു നടക്കേണ്ട, അടപ്പില്ലാത്തൊരു ചെപ്പാണു ഞാനെന്നു മനസ്സിലായതു്.
പിന്നെ,
പഴുത്തു പാൽ‌പ്പായസം പോലെയായ പപ്പായയുടെ മണമുള്ള ഒരോർമ്മ.
ഉണങ്ങിയൊടിഞ്ഞുതൂങ്ങുന്ന വാഴക്കൈ പോലെ തെളിഞ്ഞും മാഞ്ഞും ബോധക്കാറ്റിലാടുന്നൊരോർമ്മ.
കന്നിവരമ്പത്തെ ചെളിയിലാണ്ടുപോയ കുഞ്ഞുപാദങ്ങൾ പോലെ കുളുർന്നൊരോർമ്മ.
ഞാറ്റുപെണ്ണുങ്ങളുടെ പാട്ടൊലിപോലെ കാതുകളെ ഇക്കിളി പൂശുന്നൊരോർമ്മ.
തുലാക്കോളിൽ മൂടിക്കെട്ടി, വെള്ളെഴുത്തിൽ പാടകെട്ടി
നേർത്തുനേർത്തെരിഞ്ഞടങ്ങുന്നൊരു തിരി ഓർമ്മ....

Monday, June 09, 2008

ബ്ലാക്ക് ! Web thugs, Black on you!


..... and many more marching in....

Supporters of the Black Protest (As per their comments to related posts)

News

More about kerals.com's content theft and protests (blogs)

Answers to some F.A.Q about black protest


1. മറ്റു മിക്ക പ്രദേശങ്ങളേക്കാൾ കേരളത്തിൽ പ്രായം കൂടിയവരുടെ അനുപാതം വളരെ കൂടുതലാണു്. കഴിഞ്ഞ ദശകത്തിൽ (2001-2011) നാഗാലാൻഡ് ( -0.6% ) ക...