Tuesday, April 19, 2005

തിരനോട്ടം (നിഴലുകളുടെ ഉത്സവം-2)

മൂടല്‍മഞ്ഞില്‍ കൊച്ചുകൊച്ചു സുഷിരങ്ങള്‍ ചൂഴ്ന്നെടുത്ത്‌ അവയ്ക്കുള്ളിലൂടെ കാറ്റു വന്നു.
ആദ്യം വെറുമൊരു കൊച്ചലയായി...
പിന്നെ മധുരമുള്ള, ലഹരിയുള്ള നീരാളമായി...

നാലു ദിക്കിലേക്കും പ്രണവമായി അതു പടര്‍ന്നൊലിച്ചു....

മുറിഞ്ഞുപോയ അച്ചുതണ്ടിന്റെ നോവ്‌ ഊറിയൂറിവന്ന് ഒടുവില്‍ ചെളിക്കുണ്ടുകള്‍ക്കിടയില്‍ വീണ്ടും ബ്രഹ്മമായി, പത്മമായി ഉദിക്കുകയാണ്‌....

മുകളില്‍ കര്‍മ്മപാശങ്ങളുടെ ജടകളിലേക്കും കീഴെ ഭവസാഗരങ്ങളുടെ നിരൃതിയിലേക്കും ആദ്യവും അന്തവും അറിയാതെ ജീവന്‍ അന്ധമായി മൂഢമായി നീന്തിത്തുടിച്ചു...

അണ്ഠകടാഹത്തിന്റെ ഓരോരോ ചെറുകോശങ്ങളിലേക്കും ഇനിയും ഉറയൊഴിക്കേണ്ട പരശ്ശതം ജന്മങ്ങളിലേക്കും അവന്‍ സഹസ്രപാദാക്ഷിശിരോരുബാഹുക്കളായി അലിഞ്ഞിറങ്ങി.

അനന്തരം ഭീകരമായ ഒരു മഹാനാദത്തോടെ കാറ്റ്‌, പുറത്ത്‌ സ്വച്ഛമായി വിശ്രമിക്കുന്ന നൈരന്തര്യത്തിലേക്ക്‌ ഉള്‍വലിഞ്ഞു.

വീണ്ടും പടര്‍ന്നുകയറാന്‍
പുതുതായി ഇന്ധനം നേടിയ അഗ്നിയുടെ വിജയകാഹളമായിരുന്നോ അത്‌?

അതോ വൈതരണിയിലൂടെ പൂഴ്ന്നിറങ്ങി വീഴുമ്പോഴും കയ്യകലത്തൊന്നും പിടിവള്ളികളില്ലെന്ന് നിരാശയോടെ തിരിച്ചറിഞ്ഞ്‌ ദീനദീനം നാം വിലപിച്ചതോ?


*******

താമരയുടെ മുറിഞ്ഞ ഞെട്ടില്‍നിന്നും രണ്ടു തുള്ളി ചുവപ്പ്‌ താഴെ അക്കല്‍ദാമായിലേക്ക്‌ ഇറ്റു വീണു....

താനുരുട്ടിയെടുത്ത പുത്തന്‍മണ്‍പാത്രത്തിന്റെ സ്വര്‍ണ്ണശോഭയിലേക്ക്‌ വിശ്വകര്‍മ്മാവ്‌ സാകൂതം നോക്കിയിരുന്നു...

പിന്നെ അതിനുള്ളിലേക്ക്‌ മുപ്പതു വെള്ളിക്കാശുകളിട്ട്‌ കറുത്ത തുണികൊണ്ട്‌ ഭദ്രമായി അതിന്റെ വാ മൂടിക്കെട്ടി.

കറുപ്പിനുള്ളില്‍ സത്യം സ്വാതന്ത്ര്യമായി അമൃതമായി മഥനം കാത്തുകിടന്നു...

മെല്ലെ, ലജ്ജയോടെ വര്‍ണ്ണരാജികള്‍ തിരനോട്ടം നടത്തുകയായിരുന്നു... സ്പന്ദനതാളം സ്വയം ഉരുക്കഴിച്ചുപഠിച്ചുകൊണ്ട്‌ വിശ്വം മറ്റൊരു കൊച്ചുറക്കത്തിലേക്കു വീണുപോയി....
*******

ഉണരുമ്പോള്‍ ആകെ ശബ്ദഘോഷമായിരുന്നു...

മുനിഞ്ഞുകത്തുന്ന തിരിവിളക്കുകള്‍ക്കിടയില്‍ സൂര്യനായി അച്ഛന്‍!

ക്ഷമയുടെ കരയില്ലാക്കടലായി, ഭൂമിയായി അമ്മ!

ഭൂമി പരന്നൊഴുകിയൊരു പാലാഴിയായി മാറി. ചുരന്നുവന്ന അമൃതം ദാഹത്തിനും ആലസ്യത്തിനും ഇടയ്ക്കുള്ള കുഞ്ഞുകുഞ്ഞുപഴുതിലൂടെ കിനിഞ്ഞിറങ്ങി.....

ഇളംചൂടുള്ള ഈ മധുരമാണോ നിറം?

ജ്വാലാമുഖിയായി കത്തിജ്ജ്വലിക്കാന്‍ പോകുന്ന ഈ തിരിവിളക്കുകളിലെ വെളുപ്പാണോ നിറം?

സ്ഫടികഗോളജാലകങ്ങള്‍ ഒരിട ആയാസപ്പെട്ട്‌ തിരനോട്ടം നടത്തി.

അങ്ങുയരത്തില്‍ ആകാശനീലിമയാര്‍ന്ന കയങ്ങള്‍!
ഇന്ദ്രനീലം...!

ശാന്തസുന്ദരമായ സ്നേഹകൂപങ്ങളുടെ നടുവില്‍നിന്നും സായൂജ്യം ഇന്ദ്രചാപമായി ഏഴായിരം കോടി വര്‍ണ്ണങ്ങളായി തന്നെ ലോലമായി ഉറ്റുനോക്കുന്നു...

ഹേ മഹാപിതാവേ, അങ്ങാണോ നിഴലുകളില്‍ വെളിച്ചത്തിന്റെ പൂത്തിരിവിത്തുകള്‍ പാകി സഹസ്രസൂര്യന്മാരെ സൃഷ്ടിക്കുന്ന വിവസ്വാന്‍?

സിന്ദൂരാരുണവിഗ്രഹയായി, ശക്തിയായി, ക്ഷമയായി, കാരുണ്യമായി എന്നെ അദ്വൈതമായി ഇങ്ങനെ പുണര്‍ന്നുകിടക്കുന്ന അമ്മേ, നീയാണോ നിറങ്ങളുടെ ദേവത?

എങ്കില്‍, ഇതുതന്നെയാണോ എന്റെ പുത്തരി വര്‍ണ്ണോത്സവം?

1. മറ്റു മിക്ക പ്രദേശങ്ങളേക്കാൾ കേരളത്തിൽ പ്രായം കൂടിയവരുടെ അനുപാതം വളരെ കൂടുതലാണു്. കഴിഞ്ഞ ദശകത്തിൽ (2001-2011) നാഗാലാൻഡ് ( -0.6% ) ക...