ഉറക്കത്തിലേക്കു പിന്നെയും പിന്നെയും വീണുപോകുന്ന യാമങ്ങളിൽ കളിപ്പന്തലിന്റെ വക്കത്തെവിടെയോ തിരിഞ്ഞുകിടന്നു മയങ്ങാൻ ശ്രമിക്കുമ്പോളാണ് ലീലേച്ചി വിളിച്ചുണർത്താറ്.
രാവിലെ മൂന്നുമണിക്ക് കിളികളും കാറ്റും ഉണരുന്നതിനു മുൻപ്, നിർമാല്യത്തിനും മുൻപ്, അവർ ഒരു ഗാനസുധയായി ഒഴുകി ഇറങ്ങി വരും.
“സാന്ദ്രാനന്ദാവബോധാത്മക....”

ഉണ്ണിക്കണ്ണനുചുറ്റും നിരന്നുനിന്ന് ആലവട്ടം വീശുന്ന ഉപനിഷദ്സുന്ദരികളിലൊരാളായി ആചന്ദ്രസൂര്യാന്തകാലത്തോളം വിരാജിക്കാൻ അവരിപ്പോൾ വൈകുണ്ഠത്തിനു പോയിരിക്കുന്നു...
ഹരിനാമകീർത്തനത്തിന്റെ, ജ്ഞാനപ്പാനയുടെ, നാരായണീയത്തിന്റെ...
വരികൾക്കിടയിൽ ഇനിയെന്റെ ഇത്തിരി ഗദ്ഗദപ്പൊട്ടുകൾ നിസ്വനമായ താളപ്പാടുകളിടും....
എന്റെ ലീലേച്ചി പോയി....!