Sunday, May 15, 2005

ഇരുൾമുനകൾ

എവൂരാൻ ഒരു കഥ എഴുതി.

ക്രൂരമായ കഥ! അതിക്രൂരമായ ഒരു ഓർമ്മ പോലെത്തന്നെ ...
******** ***** *****

അവധിക്കാലത്തിനു നാട്ടിൽ പോകാനുള്ള സമയമായിരുന്നു. അവിടെ ചെന്നാൽ ചെറുകുറുമ്പന്മാരുടെ കൂടെ അവരിലൊരാളായി
കൂക്കിവിളിച്ചും കുന്നിക്കുരു പെറുക്കിയും ഉണങ്ങിയ കമുകിൻപാളയിൽ പെരുമ്പറയടിച്ചും കളിച്ചുനടക്കലാണ്‌ പ്രധാന പരിപാടി.
കുടുക്കൊക്കെയൂരിപ്പോയ വാർസൌസറിനു പകരം കഷ്ടി കണങ്കാലെത്തുന്ന ഒരു കാവിമുണ്ട്‌. അത്രയേ അവരുമായി വ്യത്യാസമുള്ളൂ. (മുതിർന്നവർക്കത്ഭുതം ഈ വട്ടൻ എങ്ങനെയാണ്‌ പുറംലോകത്തു ചെന്നൊരു ഉദ്യോഗം വഹിക്കുന്നതെന്നാണ്‌ ).

ആയിടെ എന്നും നാട്ടിലേക്കു കൊണ്ടുപോകേണ്ട സാധനങ്ങളും തെരഞ്ഞ്‌ അങ്ങാടിയിൽ പോയി ചുറ്റിയടിക്കും.

കറുത്ത പാമ്പിന്റെ അങ്ങേത്തലയ്ക്കെത്തുമ്പോൾ ചുങ്കവും കൈനീട്ടവുമടച്ചു വീട്ടിലേക്കെത്തിക്കേണ്ട വലിയ പെട്ടിയ്ക്കു പതുക്കെപ്പതുക്കെ മാസം തികഞ്ഞുകൊണ്ടിരുന്നു.

അങ്ങനെയൊരുദിവസമാണ്‌ അതു കണ്ടത്‌-
കൃത്യം സാക്ഷാൽ കൈത്തോക്കുപോലുള്ളൊരു കളിത്തോക്കു്‌! അതേ അളവുകൾ . പേരുപോലും!
അതിൽ നിറയ്ക്കാൻ ചെറിയ ചെറിയ മഞ്ഞ പ്ലാസ്റ്റിക്‌ ബൂഗോളങ്ങൾ !
ഒരു അറബിക്കരുമാടിക്കുട്ടൻ യന്ത്രം പരീക്ഷിച്ചുനോക്കുന്നു...
തെറിച്ചുചെന്ന ഒരു മഞ്ഞയുണ്ട അടുത്തുള്ള പ്ലൈവുഡ്‌ ചുമരിൽ തരക്കേടില്ലാത്ത ഒരു കുഴിയുണ്ടാക്കി എവിടെയോ ചെന്നു വീണു.

ഐഡിയാ!
നാട്ടിലെ കുഞ്ഞിക്കള്ളക്കൂട്ടത്തിന്‌ ഈ തോക്ക്‌ ഇഷ്ടമാവും! പണ്ട്‌ കല്ലായ കല്ലൊക്കെ എറിഞ്ഞുതീർത്തിട്ടും ഓടിപ്പോവാതെ തിരിഞ്ഞുനിന്നു കുരച്ച നായ്ക്കളുടെ പിന്മുറക്കാരോടെങ്കിലും
പ്രതികാരം തീർക്കുകയുമാവാം!
തിരിച്ചുവരുമ്പോൾ പെങ്ങളുടെ മോൾ പത്തുവയസ്സുകാരി അഞ്ജലിയ്ക്കു സമ്മാനമായി കൊടുക്കുകയും ചെയ്യാം.

അങ്ങിനെയാണ്‌ കൂട്ടത്തിൽ കിട്ടാവുന്നതിൽ ഏറ്റവും നല്ലതു നോക്കി വാങ്ങിയത്‌.

രാത്രി കൂട്ടിൽ തിരിച്ചുവരുമ്പോൾ വാതിൽ‌പ്പടിയിൽ പതിവുപോലെ മാതൃഭൂമി ദിനപ്പത്രം കിടക്കുന്നു.
മുൻപേജിലൊരു പെൺകുട്ടിയുടെ ചിത്രം.
വാർത്ത:
"അച്ഛന്റെ കളിത്തോക്കു വെടിയേറ്റ്‌ പെൺകുട്ടി മരിച്ചു"
കൊച്ചിയിലാണ്‌ നടന്നത്‌. കുട്ടിയുടെ പേര്‌ അഞ്ജലി. വയസ്സ്‌ പത്ത്‌. അളിയൻ കൊണ്ടുവന്ന ഗൾഫ് തോക്കുകൊണ്ട്‌ അച്ഛൻ തമാശയ്ക്ക്‌ ഒരു കോഴിയെ വെടിവെച്ചുനോക്കിയതായിരുന്നു. കുട്ടി കരുണയോടെ കോഴിക്കു തട നിന്നു. അങ്ങനെയാണ്‌ വെടികൊണ്ടത്‌.
മർമ്മത്തിൽ തന്നെ ഏറ്റുകാണണം, അഞ്ജലി തൽക്ഷണം മരിച്ചു....

തരിച്ചിരുന്നു പോയി!

ഇതു സങ്കല്പമല്ല. നടന്ന കഥയാണ്‌.
2002 ജൂലൈയിലാണ്‌ ഇതു സംഭവിച്ചത്‌.

**** ***** *****

ആ കളിത്തോക്ക്‌ നാട്ടിലേക്കുള്ള പെട്ടിയിൽ കേറിയില്ല. ഒരിക്കൽ പോലും ഒരു തമാശക്കുവേണ്ടിപ്പോലും ഉപയോഗിക്കപ്പെടാതെ അതിപ്പോഴും ഇവിടെ എന്റെ മുറിയിലെ ചാക്കുകെട്ടുകൾക്കിടയിലുണ്ട്‌.
കൊച്ചുകുഞ്ഞുങ്ങൾക്കൊന്നും കയ്യെത്താത്തത്ര അങ്ങുമോളിൽ ....

വലിച്ചെറിഞ്ഞുകളയാൻ പോ‍ലുമാവാതെ..
ചവറുകുട്ടയിൽനിന്നും എങ്ങാനും
ഏതെങ്കിലും കുട്ടിക്കുറുമ്പനോ കാവിചുറ്റിയ വട്ടനോ അതു പെറുക്കിയെടുത്താലോ...

**** **** ****
വിടരുമ്പോൾ തന്നെ ചില കുരുത്തോലത്തുമ്പുകളിൽ ഏതോ ഒരു കണ്ണിലേക്കുള്ള ഇരുൾ എഴുതിവെച്ചിരിക്കുന്നു.

ഉരുണ്ടുകൂടുമ്പോൾ തന്നെ ചില ഈയക്കട്ടകളിൽ ഏതോ ഒരു ആത്മാവിലേക്കുള്ള മുൾമുനകൾ കോർത്തുവെച്ചിരിക്കുന്നു...

വിൽക്സ് ബൂത്തിന്റെ കൈവിരലുകളിലൂടെ,
ഗോഡ്‌‍സേയുടെ മനസ്സിലൂടെ,
ബിയാന്തിന്റെയും സത്വന്തിന്റേയും തലപ്പാവുകൾക്കുള്ളിലൂടെ,
ധനുവിന്റെ അരക്കെട്ടു ചുറ്റി,
ലാഡന്റെ അങ്ക(അംഗ)വസ്ത്രങ്ങളിലൂടെ
ആ ഇരുൾമുനകൾ കയറിയിറങ്ങുന്നു...

പിന്നെ വല്ലപ്പോഴും നിന്റെയും എന്റെയും മുറ്റത്തൂടെ അവ ഊരുചുറ്റിനടക്കുന്നു...

3 comments:

  1. ingineyanenkil njaan ini ingottu varoola :(
    dishum ..dishum.. dishum..
    Su.

    ReplyDelete
  2. നടന്നതെന്നുകൂടി കേള്‍ക്കുന്പോള്‍ ......

    ReplyDelete
  3. http://timesofindia.indiatimes.com/articleshow/msid-1112368,curpg-1.cms.
    Read this
    Thanks Viswam for help

    ReplyDelete

1. മറ്റു മിക്ക പ്രദേശങ്ങളേക്കാൾ കേരളത്തിൽ പ്രായം കൂടിയവരുടെ അനുപാതം വളരെ കൂടുതലാണു്. കഴിഞ്ഞ ദശകത്തിൽ (2001-2011) നാഗാലാൻഡ് ( -0.6% ) ക...