Saturday, August 26, 2006

അറിയരുതായിരുന്നു...

അച്ചന്റീം അമ്മേടീം കണ്ണും വെട്ടിച്ച് പഠിക്കണോട്‌ത്ത്‌ന്ന് ഒരു സെക്കന്ദ് മിറ്റത്തെറങ്ങി അപ്പു.
പയറുംചെട്യോള്‍ക്ക്‌ട്ട പന്തലില്‍ അപ്പടി പൂക്കള്‍!

അവനു നല്ല രസം തോന്നി.
പൂക്കളുടെ അടുത്തക്കു ചെന്നു.

അപ്പോ പെട്ടെന്ന്,...
‘അല്ലാ, ഇതാരാ!?’
ഒരു ചുന്ദ്‌രിപ്പൂത്തുമ്പി!

‘ഓണം കൂടാന്‍ വന്നതേരിക്കുമ്‌ ലേ?’
തുമ്പി അതേ എന്ന പോലെ അവനു ചുറ്റും പാറിക്കളിച്ചു.

തുമ്പീടെ വീടെവിട്യാ?
തുമ്പി മിണ്ടീല്യ.

തുമ്പീടെ കൂട്ടുകാരൊക്യോ?
‘അതൊക്ക്യേണ്ട്!’ തുമ്പി പിന്നെയും ചാഞ്ചാടി. ഇടയ്ക്ക് ഓരോരോ പൂവിലും ചെന്ന് ഇത്തിരീശ തേന്‍ കുടിച്ചു് അങ്ങനെ പറന്നു നടന്നു.
അപ്പൂനു ഭയങ്കര സന്തോഷം തോന്നി. നല്ലൊരു ഫ്രന്ദിനെ കിട്ടി ഇപ്പോ!

‘തുമ്പീടെ കുട്ട്യോളെവ്‌ട്യാ?‘
പൂത്തുമ്പിപ്പെണ്ണ് പെട്ടെന്ന് പറത്തം നിര്‍ത്തി. ഒണങ്ങിപ്പോയ ഒരു പയര്‍മൊട്ടിന്മെ ചെന്ന്‌രുന്നു.
പിന്നെ ഒരൊറ്റ പറന്നുപോവല്‍‍...!
പറന്നു പറന്നു പറന്നു പോയി അകലേക്ക്...! കാണാനുംകുടി പറ്റാണ്ടായി...
‘ചോക്ക്യണ്ടീര്ന്നില്ല്യ. അത്‌ന് സങ്കടം വന്ന്‌ണ്ടാവും! പാവം!’

അപ്പൂനും ഭയങ്കര സങ്കടം വന്നു. കണ്ണ്‌‌ലൊക്കെ ആകെ വെള്ളായി.
അവന്‍ പതുക്കെ മുറ്റോം മുറിച്ച് വീട്ട്‌‌ലക്കു നടന്നു...

Monday, July 24, 2006

അരൂപിയായ ഒരു ജ്വാല

ദേവാ,

കുളിക്കുമ്പോള്‍ അരൂപിയായ ഒരു ജ്വാല നമ്മില്‍ ബാധ കൂടിയിരിക്കുന്നു...

“നീ ഞങ്ങളെ പൂണ്ടിരിക്കുന്നത് എന്തിനു?” നീ ‍ ചോദിച്ചു.

“ജ്ഞാനവിധിയുള്ളവനെ ഞാന്‍ മുക്കുവനാക്കും, കടലായ കടലൊക്കെയും കരയായ കരയൊക്കെയും നമുക്കു വല വിരിക്കാം...
നമുക്കൊത്തുചേര്‍ന്ന് മനുഷ്യരെപ്പിടിക്കാം!” -നിസ്സങ്കോചം അതു നിന്നെ കൂടുതല്‍ ഒട്ടിച്ചേര്‍ന്നിരുന്നു.

“മലയടിവാരത്തിലെ‍ കൂടാരത്തില്‍ എന്റെ ഇണയുണ്ട്. കൊരുത്തിട്ട വിത്തുകളില്‍ ഒരു പുതിയ സുവിശേഷം തളിരെടുക്കുണ്ണുണ്ട്. എനിക്കവരോടൊപ്പം അന്തിയുറങ്ങണം. പ്രപിതാക്കളുടെവെളിപാടുകള്‍ സത്യമായ് വരാന്‍, തലമുറകളോടുള്ള കടം വീട്ടാന്‍ എനിക്കാ സുവിശേഷം തുന്നിക്കെട്ടണം. നക്ഷത്രങ്ങളുടെ വംശവഴിയില്‍ എനിക്കെന്റെയും തിരി തെളിക്കണം!”

“പൊയ്ക്കോളൂ, പക്ഷേ നിന്റെ ഉറക്കത്തിലും ഞാന്‍ സ്വപ്നമായി കത്തിയെരിയും. തിരിച്ചുവരുവോളവും നിന്നെ ഞാന്‍ ചുട്ടുനീറ്റിക്കും...
നിനക്കു വിശക്കും. ദാഹിക്കും. കല്‍ക്കഷണങ്ങള്‍ അപ്പമാക്കാനറിയാതെ നിന്റെ വിദ്യകളും വരങ്ങളും നിന്നില്‍നിന്നും മാറിനില്‍ക്കും...”

നിന്റെ അപ്പം തിരഞ്ഞ് നിനക്കിവിടെ വന്നേ തീരൂ...

**** **** ****
ഇല്ല, ദേവാ, നമുക്കൊന്നുമൊക്കില്ല പോവാന്‍!

കുളിക്കുമ്പോള്‍ അരൂപിയായ ഒരു ജ്വാല നമ്മില്‍ ബാധ കൂടിയിരിക്കുന്നു...

(ഒരു പിന്മൊഴി സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരം ഇതൊരു പോസ്റ്റ് ആക്കുന്നു. ദാരിദ്ര്യം പിടിച്ച് വരണ്ടുകിടക്കുന്ന ഈ ബ്ലോഗിന് ‍ ഒരു തുള്ളിയെങ്കിലും നനവായിട്ട്..)

Wednesday, May 10, 2006

കലേഷിനും റീമയ്ക്കും

ഇന്നു നിങ്ങള്‍ നിറഞ്ഞ മേഘങ്ങളായ് പെയ്തിറങ്ങുക..
നവാര്‍ദ്രമായ മണ്‍‌തുരുത്തുകളില്‍ കനവിന്റെ തേന്‍ പുരട്ടുക...
കനിവിന്റെ വര്‍ഷമൊരുക്കുക...
ആനന്ദനടനമാടി, കഴല്‍പ്പാടുചേര്‍ത്തൊരു കളമെഴുതുക...


ഹ്രീഹ്ലാദരാഗങ്ങള്‍ ചാലിച്ചുചേര്‍ത്തിറ്റു
ജലമായ്,
ജലപൂരജാലമായ്,
ചിരിച്ചാര്‍ത്തും മുത്തുകോര്‍ത്തും ഇടയ്ക്കൊക്കെപ്പിരിഞ്ഞോര്‍ത്തും
പ്രപാതങ്ങളിലൂടെ
ഒഴുകിയിറങ്ങുക....
ജടയിലെ ഗംഗയായ് പടരുക...
ശിലാപടലങ്ങളില്‍ സ്വേദഗണ്ഢകിയായലയുക...
പ്രദ്യുമ്‌നചക്രാങ്കിതസാളഗ്രാമങ്ങള്‍ തീര്‍ക്കുക...

***

ഇനി യാത്ര തുടരുക!
വഴിയിലുടനീളം നിങ്ങള്‍ പരസ്പരം അത്താണിയായി മാറുക!

മരം കോച്ചുന്ന മഞ്ഞിന്മേടുകളെത്തുമ്പോള്‍ പരസ്പരം ചൂടേറ്റുക...
മനം പൊരിയ്ക്കുന്ന മണല്‍ക്കാടുകളില്‍ തനുവിനു തനു കുളിരായി വീശുക...
പേമാരിയിലൊരു കീറോലച്ചിന്തായി നിങ്ങള്‍ മെയ്യും മെയ്യും ചാഞ്ഞുനില്‍ക്കുക...
കണ്ണീര്‍പ്പാടങ്ങളില്‍ ‍ കാലിടറുമ്പോള്‍ ചവിട്ടിനില്‍ക്കാന്‍ അന്യോന്യം പത്മശിലകളായി മാറുക...

***



പകലുദിക്കുമ്പോള്‍,
കറുകപ്പീലിത്തുമ്പുകളില്‍ നിങ്ങള്‍ തുഷാരഗോളങ്ങളായുണരുക...
പരസ്പരം കണ്ണാടിയാവുക...
കണ്ണുകളില്‍ മഴവില്‍ പടര്‍ത്തുക...

സൂര്യസോപാനസീമകളോളം വെളിച്ചം വിതറുക....


സന്ധ്യയില്‍,
ചോപ്പുതുടുത്ത മാനത്തിനും കടലിനുമിടയില്‍,
ചേക്കേറാന്‍ ചുംബനപ്പൂക്കള്‍ കൊണ്ടൊരു പ്രണയക്കൂടു തീര്‍ക്കുക..
നീലിമ പിഴിഞ്ഞ ഇരുളിലേക്ക് ഒന്നായി ഊളിയിടുക...
അഗാധതയിലെ നിധിച്ചെപ്പുകളില്‍ പരസ്പരം പത്മരാഗം തിരയുക...
രാവുറങ്ങുമ്പോള്‍ നിശാഗന്ധികളില്‍ ശലഭങ്ങളായ് ചെല്ലുക...
മധുവുണ്ണുക...
വിധു തീര്‍ത്ത മെത്തമേല്‍ സുപ്തിയില്‍ മറയുക...

******

യാത്ര തുടരുക...
അകലെ മഹാപഥം കാണുവോളം....
വഴിയ്ക്കിടയില്‍ ഇടറിവീഴുന്ന തേങ്ങലുകള്‍ക്കൊക്കെയും ഋതുശാന്തി നേരുക...
തളരുമ്പോള്‍,
ദൂരെ മുകളില്‍ ചക്രവാളങ്ങള്‍ക്കുമുയരെ, ധ്രുവനെ നോക്കുക...
തുടരുക..

ഒടുവിലവിടെയെത്തുമ്പോള്‍,
ഉടലും ഉയിരും ചേര്‍ക്കുക,
അര്‍ദ്ധനാരീശ്വരമായി, അദ്വൈതമായി,
അന്യോന്യം പൂണ്ടുറങ്ങുക...
*******

സുഖദമായൊരു ദീര്‍ഘയാത്ര നേരുന്നു....

-വിശ്വം, ഗീത, ഹരിശ്രീ

1. മറ്റു മിക്ക പ്രദേശങ്ങളേക്കാൾ കേരളത്തിൽ പ്രായം കൂടിയവരുടെ അനുപാതം വളരെ കൂടുതലാണു്. കഴിഞ്ഞ ദശകത്തിൽ (2001-2011) നാഗാലാൻഡ് ( -0.6% ) ക...