Friday, March 02, 2018

കാർബൺ ഡൈ ഓക്സൈഡ് ഒരു പാവമാണു്!

ഒരു പുതിയ കാർ എഞ്ചിനായിരിക്കും അതേ ദൂരം അത്രതന്നെ വേഗത്തിൽ പോവുന്ന ഒരു പഴയ കാർ എഞ്ചിനേക്കാൾ കൂടുതൽ കാർബൺ ഡയോക്സൈഡ് സൃഷ്ടിക്കുക !
അഥവാ,
കാർബൺ ഡയോക്സൈഡ് ഒരു പാവമാണു്!
=================================
ധാരാളമായി കാർബൺ ഡയോക്സൈഡ് ഉണ്ടാവുന്നതു് പരിസരമലിനീകരണമാണെന്ന ഒരു ധാരണ പലർക്കുമുണ്ടു്. അതു ശരിയല്ല. കാർബൺ ഡയോക്സൈഡ് നിങ്ങളുടെ അയല്പക്കത്തെ ഒരു ശത്രുവൊന്നുമല്ല!
ഇതെങ്ങനെയെന്നു മൂന്നു വാക്യത്തിൽ പറയാം:
ഒന്നാം വാക്യം:
===========
"വായുമലിനീകരണവും കാർബൺ ഡയോക്സൈഡ് വമനവും ഒന്നല്ല".
വിറകു്, കൽക്കരി, ഡീസൽ, പെട്രോൾ, LPG തുടങ്ങിയ ഇന്ധനങ്ങൾ കത്തിക്കുമ്പോൾ ധാരാളമായി CO2 ഉണ്ടാകുന്നതിനെ നാമിപ്പോൾ ഉദ്ദേശിക്കുന്ന അർത്ഥത്തിൽ പരിസരമലിനീകരണം ആയി കണക്കാക്കാൻ പാടില്ല.
നിലവിലുള്ള അന്തരീക്ഷഗാഢതയിൽ CO2 ഒരു വിഷപദാർത്ഥമല്ല. അന്തരീക്ഷത്തിലെ CO2 അളവു് ഇനിയെങ്ങാനും അഞ്ചോ പത്തോ മടങ്ങുതന്നെ കൂടിയാലും ഒരു രാസവസ്തു എന്ന നിലയിൽ നമ്മുടെ ആരോഗ്യത്തെ ഉടൻ തന്നെ ബാധിക്കത്തക്ക ഗുരുതരമാവുന്ന സാഹചര്യം ഇപ്പോൾ ഇല്ല. അതിനാൽ പരിസരമലിനീകരണത്തെ സംബന്ധിച്ചു് CO2 ഒരു 'അടിയന്തിര'പ്രശ്നമേയല്ല. ഇതേ നിരക്കിൽ പോയാൽ ഇനിയും ഒരു പതിനായിരം കൊല്ലത്തേക്കെങ്കിലും!
എന്നാൽ, CO2വിന്റെ വർദ്ധിച്ച ഉല്പാദനം ഏറെത്താമസിയാതെ ഭൂമിയുടെ കാലാവസ്ഥയെ വിനാശകരമായി ബാധിച്ചേക്കും എന്നാണു് ചില ശാസ്ത്രജ്ഞന്മാർ പറയുന്നതു്.
കാര്യം ശരിയാണു്. കഴിഞ്ഞ 50 വർഷങ്ങൾക്കുള്ളിൽ മനുഷ്യപ്രേരിതമായ CO2 വ്യാപനം അഭൂതപൂർവ്വമായി വർദ്ധിച്ചിട്ടുണ്ടു്. ഏതാണ്ട് ഒരു നൂറുകൊല്ലം മുമ്പുവരെ അഗ്നിപർവ്വതങ്ങളും ജന്തുക്കളുടെ ജീവനപ്രക്രിയകളും പ്രകൃത്യാ ഉണ്ടാകുന്ന കാട്ടുതീയും മറ്റും വഴി അന്തരീക്ഷത്തിലുണ്ടായ മൊത്തം CO2 ആകെ 300ppm മാത്രമായിരുന്നു. പക്ഷേ മനുഷ്യന്റെ വ്യവസായവൃത്തികളും വണ്ടിയോട്ടവും തുടങ്ങിയതോടെ അതു് വെറും നൂറുകൊല്ലത്തിനുള്ളിൽ 400 ppm ആയി മാറി. അതായതു് മുമ്പുണ്ടായിരുന്നതിന്റെ മൂന്നിലൊന്നും കൂടിയായി വർദ്ധിച്ചു!
പക്ഷേ, 400 ppm എന്നാൽ അത്ര വലിയൊരു അളവൊന്നുമല്ല.പത്തുലക്ഷം വായു കണികകളുണ്ടെങ്കിൽ അതിൽ 400 എണ്ണം CO2 എന്നർത്ഥം. അല്ലെങ്കിൽ, ഒരു ലിറ്റർ വെള്ളത്തിൽ ഒരു നുള്ള് (അര മില്ലി) പാൽ ചേർത്തതിനു സമം. അതേ സമയം അത്രതന്നെ വായുവിൽ 210 മില്ലി (അഞ്ചിലൊന്നു്) ഓക്സിജൻ ഉണ്ടെന്നോർക്കണം.
നാം ശ്വസിച്ചു പുറംതള്ളുന്ന വായുവിൽ കാർബൺ ഡയോക്സൈഡ് ഉണ്ടു്. അതിലെ അളവു് അത്ര മോശമൊന്നുമല്ല താനും. ശരാശരി 4% ( 40,000ppm) വരും നമ്മുടെ ഉച്ഛ്വാസവായുവിലെ കാർബൺ ഡയോക്സൈഡിന്റെ അളവ്. അതായതു് വായുവിലുള്ളതിന്റെ നൂറിരട്ടി. അത്രയും CO2 നമ്മുടെ ശ്വാസകോശത്തിൽ ഉല്പാദിപ്പിച്ചിട്ടും നമുക്കു് അപകടമൊന്നും വരുന്നില്ലല്ലോ. അതുകൊണ്ട് CO2 ഒരു വിഷവാതകമൊന്നുമല്ല. പ്രത്യേകിച്ച് വെറും 400ppm. ശ്ശെ. അതൊരു ഇശ്യൂ പോലും ആക്കാനില്ല!
രണ്ടാം വാക്യം:
==========
“കാർബൺ കത്തിക്കുന്നുണ്ടോ, ഊർജ്ജം വേണോ, CO2 നിശ്ചയമാവും ഉണ്ടാവുക തന്നെ ചെയ്യും”
ഹൈഡ്രോകാർബണുകളോ കാർബോഹൈഡ്രേകളോ കത്തിച്ച് നാം പാചകം ചെയ്യുകയോ വണ്ടിയോടിക്കുകയോ ചെയ്യുന്നിടത്തോളം കാലം CO2 ഉണ്ടാവുകതന്നെ ചെയ്യും.
യാതൊരു എഞ്ചിൻ പ്രശ്നങ്ങളോ കര്യും പുകയുമോ ഇല്ലാതെ 100% ഫലപ്രദമായി കത്തിത്തീരുന്ന പെട്രോൾ (അല്ലെങ്കിൽ ഡീസൽ, LPG, കൽക്കരി) എന്നാൽ അതിലെ ഓരോ കാർബൺ തന്മാത്രയും കാർബൺ ഡയോക്സൈഡ് തന്മാത്ര ആയി മാറുക എന്നാണർത്ഥം.
പെട്രോൾ ഒരു ഹൈഡ്രോകാർബൺ സംയുക്തമാണു്. അതായതു് ഹൈഡ്രജനും കാർബണും കൂടി ഒട്ടിനിൽക്കുന്ന തന്മാത്രകളാണു് ശുദ്ധമായ പെട്രോൾ. നാം പെട്രോൾ കത്തിക്കുമ്പോൾ അതിലെ ഓരോ കാർബൺ ആറ്റവും അതുവരെയുണ്ടായിരുന്ന ഹൈഡ്രജൻ-കാർബൺ ബന്ധനങ്ങൾ ഉപേക്ഷിച്ചു് വായുവിൽ നിന്നും കടമെടുത്ത ഈരണ്ടു് ഓക്സിജൻ ആറ്റങ്ങളുമായി പുതിയ ചങ്ങാത്തമുണ്ടാക്കുകയാണു് ചെയ്യുന്നതു്. അങ്ങനെ പുതിയൊരു സംബന്ധം നടന്നു് CO2 ആവുമ്പോൾ കുറേ ചൂട് ബാക്കിവരും.ആ ചൂട് - ഊർജ്ജം- ആണു് നാം ഓരോരോ കാര്യങ്ങൾക്കു് ഉപയോഗിക്കുന്നതു്.
പെട്രോളായാലും ഡീസലായാലും വിറകായാലും, 100% ഊർജ്ജപരിവർത്തനം നടക്കുന്നുണ്ടെങ്കിൽ, ആ ഊർജ്ജം മുഴുവനും ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിൽ, അതിൽ നിന്നെല്ലാമുണ്ടാവുന്ന കാർബൺ ഡയോക്സൈഡിന്റെ അളവ് ഒന്നിനൊന്നു തുല്യമാണു്.
അതായതു്, നിങ്ങൾക്കു് ഫോസിൽ ഇന്ധനങ്ങളിൽനിന്നു് ഊർജ്ജം വേണോ? എങ്കിൽ നിശ്ചയമായും അതേ അളവിൽ CO2 ഉല്പാദിപ്പിച്ചേ പറ്റൂ.
CO2 കൂടുതൽ ഉല്പാദിപ്പിക്കപ്പെടുന്നതു് പെട്രോളിലാണോ ഡീസലിലാണോ എന്നതും ഒരു പ്രസക്തമായ ചോദ്യമല്ല. ഫോസിൽ ഫ്യൂവലാണോ, അതു CO2 ഉണ്ടാക്കിയിരിക്കും. കൂടുതൽ CO2 ഉണ്ടാക്കുന്നുണ്ടെങ്കിൽ, കൂടുതൽ ഊർജ്ജവും ഉല്പാദിപ്പിക്കുന്നുണ്ടു്.
എന്നാൽ, ആ ഊർജ്ജം മുഴുവൻ നമുക്കു് ഊറ്റിയെടുത്തു് ഉപയോഗിക്കാൻ പറ്റുന്നുണ്ടോ എന്നതു് വേറൊരു ചോദ്യമാണു്. വിറകു കത്തിക്കുമ്പോൾ കിട്ടുന്ന ഊർജ്ജത്തേക്കാൾ കൂടുതലാണ് അതേ തൂക്കം LPG കത്തിക്കുമ്പോൾ. കൽക്കരിയേക്കാൾ കൂടുതലാണു് ഡീസലിന്റെ ഊർജ്ജക്ഷമത. പക്ഷേ, അതിലെല്ലാം, ആകെ ലഭിക്കുന്ന ഊർജ്ജവും ഉല്പാദിപ്പിക്കുന്ന CO2വും ഒന്നിനൊന്നു സമമായിരിക്കും.
ഒരേ ദൂരം ഒരേ വേഗത്തിൽ പോവുന്ന ഒരു പഴയ കാർ എഞ്ചിനേക്കാൾ കൂടുതൽ CO2 സൃഷ്ടിക്കുക പുതിയ കാർ എഞ്ചിനായിരിക്കും!
അതെങ്ങനെയാണെന്നു് മൂന്നാം വാക്യത്തിൽ പറയാം:
മൂന്നാം വാക്യം:
===========
“ഇന്ധനത്തിലെ കാർബൺ മുഴുവൻ CO2 ആയി മാറാതിരിക്കുന്ന അവസ്ഥയിലാണു് പരിസരമലിനീകരണം ഉണ്ടാവുന്നതു്!“
നന്നായി പ്രവർത്തിക്കുന്ന ഒരു പുതിയ എഞ്ചിൻ, വിശേഷമായി മറ്റു കുഴപ്പങ്ങളൊന്നുമില്ലെങ്കിൽ, പരമാവധി ഭംഗിയായി പെട്രോൾ ഏറെക്കുറെ പൂർണ്ണമായും ജ്വലിപ്പിക്കും. നേരേ മറിച്ച് ശരിയായി ട്യൂൺ ചെയ്യാത്ത ഒരു പഴയ എഞ്ചിനിൽ പെട്രോൾ എന്ന ഹൈഡ്രോകാർബൺ മുഴുവനായി കത്തിക്കഴിയുന്നതിനുപകരം അതിലെ ഒരു ഭാഗം പുകയോ പൊടിയോ ദ്രാവകമോ അപൂരിതവാതകമോ ആയി മാറും.
അങ്ങനെ, CO2 ആവുന്നതിനു പകരം പകുതിമാത്രം കത്തി പുറത്തുവരുന്ന കാർബൺ മോണോക്സൈഡും മറ്റ് മാലിന്യവസ്തുക്കളുമാണു് വായുമലിനീകരണം അഥവാ പരിസരമലിനീകരണം ഉണ്ടാക്കുന്നതു്.
അല്ലാതെ, CO2 അല്ല!
ഇപ്പോൾ ജീവിച്ചിരിക്കുന്ന നമ്മുടെ ആരോഗ്യപ്രശ്നമാണു് പരിസരമലിനീകരണം.
എന്നാൽ CO2 വമനം, ഇനി വരുന്നൊരു തലമുറയ്ക്കിനിയിവിടെ വാസം സാദ്ധ്യമോ എന്ന ചോദ്യമാണുയർത്തുന്നതു്.
CO2 ഉദ്ഗമനം കൂടുന്നതു് നമ്മുടെ അതിലോലവും കൃത്യവുമായ കാലാവസ്ഥയേയും ജൈവാന്തരീക്ഷത്തേയും തകിടം മറിക്കും എന്ന അനുമാനമാണു് CO2 വ്യാപനത്തിനെതിരെ ശാസ്ത്രജ്ഞർ ഇപ്പോൾ മുറവിളി കൂട്ടുന്നതിന്റെ കാരണം. ആ മുറവിളി ഉടൻ സംഭവിച്ചുകൊണ്ടിരിക്കുന്ന പരിസരമലിനീകരണത്തിനെതിരെയല്ല, ഇനി, മുപ്പതോ അമ്പതോ കൊല്ലംകഴിഞ്ഞ്, ഒന്നോ രണ്ടോ തലമുറയ്ക്കുള്ളിൽ വരാൻ പോകുന്ന 'അതിഭയങ്കരമായ', ലോകനാശകമായ കാലാവസ്ഥാമാറ്റത്തെക്കുറിച്ചാണു്.
അതിനാൽ വായുമലിനീകരണത്തിന്റെ ആ ഒരു കാര്യത്തിൽ, അതായതു്, CO2 എമിഷനെക്കുറിച്ചു്, തൽക്കാലം നമുക്കു് പരിഭ്രമിക്കേണ്ടതില്ല.
ഏതാണു ഭേദം?
നമുക്കു സുഖമായി ജീവിക്കണോ അതോ നമ്മുടെ കൊച്ചുമക്കൾ സുഖമായി ജീവിക്കണോ?
നാലും അഞ്ചും പിൻ‌തലമുറകൾക്കു വേണ്ടി സ്വത്തും പണവും സമ്പാദിച്ചുകൂട്ടുന്നതിൽ തിരക്കിലായ നിങ്ങൾ തന്നെ തീരുമാനിക്കുക, ഏതാണു് കൂടുതൽ നല്ല ചോയ്സ് എന്നു്.
നിങ്ങളുടെ ചോയ്സ് എന്താണു്?
[ഈ ലേഖനത്തിനു് തീർച്ചയായും ഒരു അനുബന്ധമുണ്ടാവും. അപ്പോൾ അതിന്റെ ലിങ്ക് ഇവിടെ ചേർക്കാം. അതുകൂടി വായിക്കാൻ മറക്കരുതു്. അതിനുമുമ്പ്, നിങ്ങളുടെ ചോയ്സ് എന്താണെന്നു് ഞാനും ഒന്നറിയട്ടെ].

#
FTScienceWeek
#VP14

Facebook Link: https://www.facebook.com/groups/ftkerala7/permalink/1484051591700101/

Thursday, March 01, 2018

ആദ്യം വാമൊഴി, പിന്നെ വരമൊഴി

തീരെ ചെറിയ ക്ലാസ്സുകളിൽ ആദ്യം വാമൊഴിയാണു കുട്ടികളെ പഠിപ്പിക്കേണ്ടതു്. ആദ്യമൊന്നും വരമൊഴിയെപ്പറ്റി മിണ്ടുകയേ വേണ്ട.
പകരം കുട്ടികൾ അവർക്കിഷ്ടമുള്ള പോലെ ലളിതമായ, അവർക്കു പരിചിതമായ വസ്തുക്കളുടെ പടങ്ങളും പാറ്റേണുകളും യാതൊരു നിയന്ത്രണങ്ങളും ചുമത്തപ്പെടാതെ കോറിവരയ്ക്കട്ടെ. വട്ടം, ചതുരം, വര, വീൺ‌വര, നില്പുവര, ചെരിവുവര, വളവുവര, തരംഗം തുടങ്ങിയ രൂപങ്ങളൊക്കെ സരസമായിത്തന്നെ ഈ പ്രായത്തിൽ പറഞ്ഞുകൊടുക്കാം.
എന്റെ അഭിപ്രായത്തിൽ ഒന്നാംക്ലാസ്സ് കഴിയുന്നതുവരെ, കുട്ടികളുടെ വരമൊഴിപരിശീലനം ഇതു മാത്രം മതി.



എന്നാൽ അതേ സമയത്തുതന്നെ, വാമൊഴി പഠനത്തിന്റെ ഭാഗമായി പാട്ട്, കവിത, കഥകൾ, ഉച്ചാരണം, കൊച്ചുകൊച്ചു ഗദ്യവരികൾ, പിന്നീട് അവയിലെ വാക്കുകൾ, അവയുടെ അർത്ഥവും സമാനമായ അർത്ഥത്തിലുള്ള മറ്റു വാക്കുകൾ, അവ ചേരുന്ന വിധം, അടിസ്ഥാനവാചകഘടന ഒക്കെ പരിചയപ്പെടുത്താം.


ഈ പരമ്പരയുടെ ഒടുവിൽ അ,ആ,ഇ,ഈ, ക്രമത്തിൽ തന്നെ ഉച്ചാരണവും പഠിപ്പിക്കാം. ഇതിനുശേഷം മാത്രം, വരമൊഴി പരിശീലനം തുടങ്ങുമ്പോൾ ഇതേ അക്ഷരമാലാക്രമം വേണ്ടതില്ല. അവിടെ ലിഖിതാക്ഷരങ്ങളുടെ ജ്യാമിതീയരൂപമാണു് പരിഗണിക്കേണ്ടതു്. അതിനാൽ റ മുതൽ ര, ത, ന, ഠ, ധ, പ, വ, എ തുടങ്ങിയ ക്രമത്തിൽ ക്ഷ്ണ വരെയും രണ്ടുമൂന്നുകൊല്ലത്തിനുള്ളിൽ ധൃഷ്ടദ്യുമ്നൻ വരെയും പഠിപ്പിക്കാവുന്നതാണു്.


ഇങ്ങനെ ഒന്നു രണ്ടുകൊല്ലം വായ്ത്താരി മാത്രം പഠിപ്പിച്ചുവിട്ടാൽ കുട്ടികൾ എഴുത്തുപഠിക്കാൻ വൈകില്ലേ? അതും കഴിഞ്ഞു് പിന്നെ ഒരു കുന്നോളം പഠിക്കാനുള്ളതല്ലേ? ഇത്രയൊക്കെ സമയം കുട്ടിക്കാലത്തു് ഇങ്ങനെ ഉഴപ്പിക്കളയാൻ നമുക്കുണ്ടോ എന്നാണു് ഇത്തരമൊരു വാദം കേൾക്കുമ്പോൾ പലരും ചോദിക്കുക. മൗലികഭാഷയുടെ അടിസ്ഥാനം പരമാവധി ഉറപ്പിച്ചുകൊടുക്കുക എന്ന ഒരൊറ്റക്കാര്യമാണു് വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ നമുക്കു് കുട്ടികളോടു ചെയ്യാവുന്ന ഏറ്റവും നല്ല ഉപകാരം. അതു നന്നായിക്കഴിഞ്ഞാൽ ബാക്കിയുള്ളതെല്ലാം (സയൻസും കണക്കും സാമൂഹ്യശാസ്ത്രവും എല്ലാമെല്ലാം) നന്നായിത്തന്നെ പഠിക്കാനും മനസ്സിലുറപ്പിക്കാനും ഇപ്പോൾ ആവശ്യമുള്ളതിന്റെ പകുതി സമയം പോലും വേണ്ടി വരില്ല.




പാതിരികൾ വന്നപ്പോൾ ബാലപാഠപദ്ധതിയിലെ അക്ഷരമാലാക്രമം പരിഷ്കരിച്ചു എന്നതിന്റെ മുഖ്യകാരണം, അവർക്കു പരിചയമുള്ള പാശ്ചാത്യഭാഷാപഠനം മുഖ്യമായും വരമൊഴിയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു എന്നതാണു്. എഴുത്തു് വലിയൊരു കാര്യമേ അല്ല, ഉച്ചാരണവും ശബ്ദസ്മൃതിയുമാണു് ഭാഷാജ്ഞാനം എന്നും ആദ്യകാലത്തെങ്കിലും സിദ്ധാന്തമായി കരുതിയിരുന്ന ഭാരതീയർ അത്തരമൊരു സരളലേഖനക്രമം ആവശ്യമാണെന്നു കരുതിയിരുന്നില്ല.



PS. എനിക്കു് കുട്ടിക്കാലത്തു് എഴുതിപ്പഠിക്കാൻ ഏറ്റവും ബുദ്ധിമുട്ടുണ്ടായിരുന്നതു്, ഏറ്റവും ഒടുവിൽ മാത്രം ആത്മവിശ്വാസം തോന്നിയതു് കൂട്ടക്ഷരങ്ങളിലൊന്നുമായിരുന്നില്ല. പകരം, ഉ, ഒ, ജ, യ,ഴ, ള എന്നീ അക്ഷരങ്ങളാണു്. അക്കങ്ങളിൽ 4 എന്ന ഭീകരനും. :(
ഴ എഴുതുന്നതും 4 എഴുതുന്നതും അവയിൽ അന്തർലീനമായ സൗന്ദര്യശാസ്ത്രംകൊണ്ടു് ഒരുപോലെത്തന്നെ എന്നു മനസ്സിലായപ്പോൾ ഫാനിന്റെ ടെൿനോളജി പഠിച്ചറിഞ്ഞാലുള്ളത്ര സന്തോഷം തോന്നി. അതു മൂന്നും ഒരൊറ്റ വിദ്യയാണു്.


Facebook link: https://www.facebook.com/viswaprabha/posts/10157160196783135

നമുക്കൊരു ചീറ്റപ്പുലിയെ ഡിസൈൻ ചെയ്താലോ?

നമുക്കൊരു ചീറ്റപ്പുലിയെ ഡിസൈൻ ചെയ്താലോ?


സംശയം:
 “ചീറ്റപ്പുലിക്കെന്തേ ഇത്രയും വേഗം?”

നിവാരണം:

(ഇതൊരു സീരിയസ് എഞ്ചിനീയറിങ്ങ് ഡിസൈൻ ആയതുകൊണ്ടു് ഈറ്റപ്പുലിയുടെ വാലുപോലെത്തന്നെ, ഒത്തിരി നീളക്കൂടുതലുണ്ടാവും. അതുകൊണ്ട് വായിക്കാൻ ക്ഷമ വേണം. ക്ഷമയാണു് സൂപ്പർഎഞ്ചിനുകളുടെ ഡിസൈനിന്റെ രഹസ്യം!)

ആദ്യം തന്നെ പറയാം. ചീറ്റപ്പുലിയുടേതു് ഒരു കദനകഥയാണു് :'(

കോർവെറ്റ് എന്നൊരു കാറുണ്ടു്. ഫെറാറി എന്നു വേറൊന്നും. മനുഷ്യൻ ഇന്നേവരെ കണ്ടുപിടിച്ചതിൽ നിലത്തുകൂടെ പോകുന്ന യന്ത്രങ്ങളിൽ വെച്ചു് ഏറ്റവും വേഗമുള്ള ഇനത്തിൽ പെടും ഇവ രണ്ടും. അതിനേക്കാൾ വേഗത്തിൽ പുറപ്പെടാൻ പറ്റുന്ന (accelerate from stationary position) ഒരൊറ്റ മൃഗമേ ലോകത്തിലുള്ളൂ. ചീറ്റപ്പുലി.


പക്ഷേ, ഒരു ഫെറാറിയ്ക്കു് ഒരൊറ്റ ഓട്ടത്തിൽ രണ്ടായിരമോ നാലായിരമോ കിലോമീറ്റർ മറികടക്കാൻ പറ്റിയെന്നിരിക്കും. (ഇടയ്ക്കു് ഇന്ധനം നിറയ്ക്കേണ്ടിവരുമെങ്കിലും). എന്നാൽ ചീറ്റപ്പുലിക്കു് കൂടിവന്നാൽ അരക്കിലോമീറ്റർ ദൂരമേ ഒറ്റയോട്ടത്തിനു് എത്തിപ്പെടാനാവൂ. അതായതു് ഒരു സ്റ്റേഡിയത്തിലെ 400 മീറ്റർ ട്രാക്കിൽ ഒരു ചുറ്റ് ഓട്ടം. അത്രയും എത്തിപ്പെട്ടാൽ തന്നെ, ആ സമയത്തു് അതിനു നിർബന്ധമായും വിശ്രമം വേണം. അവിടെനിന്നും ഒരു കുതിപ്പു പോയിട്ടു് ഒന്നു് ഏങ്ങിവലിച്ചുനടക്കാൻ പോലും അതിനാവില്ല. അര മണിക്കൂറെങ്കിലും നേരം അതു ചെന്നെത്തിയിടത്തു കുത്തിയിരുന്നു വിശ്രമിച്ചിട്ടുവേണം അതു കീഴ്പ്പെടുത്തിയ ഇരയെ ഒന്നു രുചിച്ചുനോക്കാൻ പോലും!

ഒരു ആഫ്രിക്കൻ മഹാപ്രതിസന്ധി

 

നമുക്കു വീണ്ടും ആഫ്രിക്കയിലെ സാവന്നകളിലേക്കു പോവാം.

ഭൂമിയ്ക്കു ചൂടുകൂടിയ പണ്ടൊരു കാലത്തു് ആഫ്രിക്കയിലെ കൊടുംവനങ്ങൾ ഇല്ലാതായപ്പോൾ ആൾക്കുരങ്ങന്മാരും ലെമൂറുകളുമെല്ലാം മണ്ണിലിറങ്ങി ഇരുകാലുകളിൽ നടക്കാൻ തുടങ്ങിയ കഥ മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. ഒട്ടും ആഹാരം ഇല്ലാത്ത അവസ്ഥ, നീണ്ടുപരന്നു തുറസ്സായി കിടക്കുന്ന പുൽമേടുകൾ, ചുറ്റുപാടും ഹിംസ്രമൃഗങ്ങൾ ഇത്തരം വെല്ലുവിളികളെ മനുഷ്യനെപ്പോലെത്തന്നെ മറ്റു മൃഗങ്ങളും അവയുടേതായ വഴികളിൽ നേരിടാൻ ശ്രമിച്ചു. ആനകൾ മൊപ്പാനി എന്നുപേരായ ഒരു വൃക്ഷവും എമ്പറർ എന്ന ശലഭവുമായി എല്ലാ കൊല്ലവും പുതുക്കിക്കൊണ്ടിരിക്കുന്ന ഒരു കരാർ ഉണ്ടാക്കി. കൂടാതെ ഇനിമുതൽ എല്ലായിടവും ഒരുമിച്ചു സംഘം ചേർന്നുതന്നെ നടക്കാനും തീരുമാനിച്ചു. എരുമകളെപ്പോലുള്ള ചില ജന്തുക്കൾ (Wildebeest / gnu) എല്ലാ കൊല്ലവും വടക്കോട്ടൊരു ഒരു തീർത്ഥയാത്രക്കു പോവാനും ആ ഉത്തരായനത്തിനിടയിൽ ആകാവുന്നത്ര പെറ്റുകൂട്ടാനുമാണു് പരിപാടിയിട്ടതു്. ചില പക്ഷികളാവട്ടെ മദ്ധ്യവേനലവധിക്കു് വിദേശസഞ്ചാരവും ശീലംആക്കി.

ഒട്ടകപ്പക്ഷി ഇനി മുതൽ പറക്കണ്ട, നല്ല വേഗത്തിൽ ഓടിയാൽ മതി എന്നുതീരുമാനിച്ചു. ഒട്ടകമോ, വെള്ളത്തിന്റെ ചെലവുചുരുക്കി ആഴ്ച്ചകളോളം ഉണങ്ങിയ പുല്ലും മറ്റും തിന്നു് അലഞ്ഞുനടക്കാമെന്നു് കണക്കാക്കി.

ചീറ്റപ്പുലി തെരഞ്ഞെടുത്തതു് സ്പ്രിന്റ് ഇനത്തിൽ പെടുന്ന 100 മീറ്റർ ഓട്ടം ആയിരുന്നു. ഒടുവിൽ അവൻ അതിൽ ലോകറെക്കോർഡും കൈക്കലാക്കി.

വേഗം, ശക്തി, ഊർജ്ജം

 

വേഗത്തിൽ ഓടാൻ, അല്ലെങ്കിൽ എന്തുകാര്യവും ചെയ്യാൻ, വേണ്ടതു് എന്താണു്? ശക്തി.
ശക്തിക്കു് ഇംഗ്ലീഷിൽ Power എന്നു പറയും.
ശക്തിയല്ല ഊർജ്ജം. ഊർജ്ജം എന്നാൽ പ്രവൃത്തി ചെയ്യാനുള്ള കഴിവാണു്. (ഇംഗ്ലീഷിൽ energy). ഒരു നിശ്ചിതസമയത്തിനുള്ളിൽ ഊർജ്ജം ചെലവഴിക്കാനുള്ള കഴിവാണു് ശക്തി. കുറേ ഊർജ്ജമുണ്ടായിട്ടു കാര്യമില്ല. ആവശ്യമുള്ള സമയത്തു് ഒറ്റയടിക്കു് അതു പെട്ടെന്നു ചെലവഴിക്കാനുള്ള മിടുക്കുവേണം. ആ മിടുക്കുള്ളവരാണു് ശക്തിമാന്മാർ. അല്ലാത്തവർ വെറും തടിമാടന്മാർ

അതായതു് Power = Energy / Time

ഒറ്റയടിക്കു് ഊർജ്ജം ചെലവാക്കാൻ കഴിയുക എന്നതു് അത്ര എളുപ്പമല്ല. കാരണം അതു് ചെലവഴിക്കപ്പെടുന്ന മാദ്ധ്യമത്തിനു് അത്രയും ഊർജ്ജം കുറഞ്ഞ സമയം കൊണ്ടു് സഹിക്കാനോ കടത്തിവിടാനോ സാധിക്കണം. അതു പറ്റില്ലയെങ്കിൽ ആ മാദ്ധ്യമത്തിനുതന്നെ കേടു വരും. ഒന്നുകിൽ അതു ചൂടുപിടിച്ചു നശിക്കും. അല്ലെങ്കിൽ പൊട്ടിപ്പോകും. അതുമല്ലെങ്കിൽ രണ്ടു കാരണവും കൊണ്ടു് വളയുകയോ ചളുങ്ങുകയോ ചെയ്യും. ജീവകോശങ്ങളാണെങ്കിൽ അവ ചത്തും പോവും.

[ഊർജ്ജം പെട്ടെന്നുചെലവാക്കാൻ കഴിയാത്തതുകൊണ്ടുണ്ടാകുന്ന പ്രധാന പ്രശ്നം 'ചൂടാകൽ' തന്നെയാണു്. അങ്ങനെ അമിതമായ ചൂടുകൊണ്ടാണു് ഓവർ വോൾട്ടേജിൽ ബൾബുകളും കമ്പ്യൂട്ടറുകളും മറ്റും ‘എരിഞ്ഞു’പോകുന്നതു്. ചൂടുകൊണ്ടുള്ള ക്രമരഹിതമായ വികാസത്താൽ വാഹനങ്ങളുടെ എഞ്ചിനുകൾ, കമ്പ്യൂട്ടറിലെ CPU പോലുള്ള ഇലക്ട്രോണിക്ക് ഘടകങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയവയൊക്കെ കേടുവന്നുപോവാം. പ്ലാസ്റ്റിൿ, ഗ്ലാസ്സ് , പെയിന്റ് തുടങ്ങിയവ ചൂടാകുമ്പോൾ ഞളുങ്ങുന്നതും വിണ്ടുകീറുന്നതും പൊട്ടിപ്പിളരുന്നതും ഇക്കാരണം കൊണ്ടുതന്നെ. ഒരു പരിധിവരെ നമ്മുടെ കോശങ്ങൾക്കും ഇത്തരം ചൂടാകൽ ഒരു വലിയ പ്രശ്നമാണു്. (പനിയെക്കുറിച്ചുള്ള ലേഖനം നോക്കുമല്ലോ)]

പെട്ടെന്നു് ഊർജ്ജം ചെലവാക്കാൻ മറ്റു പ്രശ്നങ്ങളുമുണ്ടു്. logistics ആണു് അടുത്ത പ്രശ്നം. കോശങ്ങളിൽ അതിവേഗം ഊർജ്ജം ഉല്പാദിപ്പിക്കണമെങ്കിൽ അതിനുവേണ്ട ഇന്ധനവും വായുവും പെട്ടെന്നുതന്നെ അവിടെ എത്തിച്ചുകൊണ്ടിരിക്കുകയും വേണം.
10,000 പേർക്കുള്ള ഒരു സദ്യ നമ്മുടെ വീട്ടിലെ അടുക്കളയിലെ അടുപ്പുപയോഗിച്ചു് തയ്യാറാക്കണമെന്നു കരുതൂ. പ്രധാന പ്രശ്നം എന്തായിരിക്കും? ഒരൊറ്റ ഗ്യാസുകുറ്റിയും അതിന്റെ ബർണറും വെച്ച് അത്രയും പേർക്കുള്ള ഭക്ഷണം തയ്യാറാക്കാൻ പറ്റുമോ? പത്തിരുപതു ദിവസം കൊണ്ടുമതിയെങ്കിൽ പറ്റും. പക്ഷേ രണ്ടുമണിക്കൂർ പോലും കാത്തിരിക്കാൻ നമ്മുടെ അതിഥികൾ തയ്യാറാവില്ല. അതുപോലെയാണു് ശരീരപേശികളിലെ കാര്യവും. അവിടേക്കുള്ള അന്നജവും വായുവും എത്തുന്നതു് രക്തചംക്രമണം എന്ന റെയിൽവേ സംവിധാനം വഴിയാണു്. ആ റെയിൽവേ നമ്മുടെ കേരളത്തിലെ റെയിൽവേ പോലെത്തന്നെയാണു്. ആകാവുന്നതിലധികം ഗതാഗതഭാരം ഇപ്പോൾ തന്നെയുണ്ടു്. വല്ലപ്പോഴും ട്രാക്കുകൾ വിണ്ടുകീറിയിട്ടുണ്ടോ എന്നു പരിശോധിച്ചുനോക്കാൻ പോലും ഒരു ഇടവേള കിട്ടുന്നില്ല. അതുകൊണ്ടു തന്നെ, വേണ്ടത്ര സ്പീഡിൽ വണ്ടിയോട്ടാനും പറ്റുന്നില്ല. വല്ല അപകടവുമുണ്ടായാലോ!
ഇനി വേഗത്തിൽ ഓടുക എന്നതിലെ 'പ്രവൃത്തി' എന്താണെന്നു നോക്കാം.
പ്രവൃത്തി = ബലം x സ്ഥാനാന്തരണം എന്നു പഠിച്ചിട്ടുണ്ടാവുമല്ലോ. എന്നാൽ പല സ്കൂളുകളിലും ഊർജ്ജതന്ത്രം പഠിപ്പിക്കുമ്പോൾ ഇതിനു് തെറ്റായ ഒരു ഉദാഹരണം പറഞ്ഞുകൊടുക്കുന്നുണ്ടു് എന്നു തോന്നുന്നു.
50 കിലോഗ്രാം ഭാരം എടുത്തുകൊണ്ടു് 100 മീറ്റർ നടക്കുന്ന ഒരാൾ എത്ര പ്രവൃത്തിചെയ്തു?
50 x 100 = 5000 കിലോഗ്രാം മീറ്റർ എന്നാണുത്തരമെങ്കിൽ അതു തെറ്റാണു്.


ഫിസിക്സിന്റെ വഴിയിൽ ആ ഉത്തരം കണക്കാക്കുന്നതു് അത്ര എളുപ്പമല്ല. കാരണം അയാൾ യഥാർത്ഥത്തിൽ മൂന്നുതരത്തിൽ ഊർജ്ജം ചെലവാക്കുന്നുണ്ടു്.
  1. നിലത്തുനിന്നും 50 കിലോഗ്രാം ഭാരം ഭൂഗുരുത്വത്തിനെതിരായി തലയിലേക്കു് രണ്ടു മീറ്ററോളം ഉയർത്തുക. (ഇതിനു ചെലവാവുന്ന യഥാർത്ഥ ഊർജ്ജം 50 x 9.8 x 2 = 9800 ന്യൂട്ടൺ മീറ്റർ
  2. ഭാരവും തലയിൽ വെച്ചുകൊണ്ടു് "കുത്തിച്ചാടി" നടക്കുക.
  3. അയാൾക്കെതിരേയുള്ള വായുവിന്റെ ഘർഷണബലത്തെ കീഴ്പ്പെടുത്തുക.
വേഗത്തിൽ ഓടണമെങ്കിൽ ഈ മൂന്നു തരത്തിലുള്ള തടസ്സങ്ങളും ചുരുക്കണം.
അതിനാൽ ഇനി നമുക്കൊരു ചീറ്റപ്പുലിയെ ഡിസൈൻ ചെയ്യാം.

ലോഡ് കുറയ്ക്കാം


ഏതെങ്കിലും ഒരു ലക്ഷ്യം നാം തെരഞ്ഞെടുത്തുകഴിഞ്ഞാൽ പിന്നെ ആ ലക്ഷ്യപ്രാപ്തി എന്ന വിജയം കണ്ടെത്താൻ താരതമ്യേന പ്രാധാന്യം കുറഞ്ഞ മറ്റെല്ലാം ഉപേക്ഷിക്കാനും തയ്യാറാവണം.

ആദ്യം വേണ്ടതു് ഭാരം കുറയ്ക്കുക എന്നതാണു്.

വലിയ ഒരു ശരീരം ഉണ്ടാവുന്നതുകൊണ്ടുള്ള ഗുണം മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ടല്ലോ. (ഉറുമ്പിന്റേയും ആനയുടേയും ഹൃദയങ്ങളുടെ കഥ). എന്നാൽ വലിയ ശരീരം എന്നാൽ കൂടുതൽ ഭാരം എന്നു കൂടിയാണർത്ഥം. വേഗത്തിലോടാൻ അത്രയ്ക്കൊന്നും ഭാരം പാടില്ല.
അതുകൊണ്ടു് നമ്മുടെ ചീറ്റപ്പുലിക്കു് പ്രായപൂർത്തിയെത്തുമ്പോൾ പരമാവധി 50 കിലോ തൂക്കമേ പാടുള്ളൂ.
(കഴുതപ്പുലി എന്നു പേരുള്ള, പുലികളുടെ കൂട്ടത്തിൽ പെടുത്തണോ എന്നു പോലും സംശയമുള്ള ഹയ്നാ എന്ന മൃഗത്തിനുപോലും 55 മുതൽ 80 വരെ കിലോ തൂക്കം കാണും. പുള്ളിപ്പുലിക്കു് 100, പുലിക്കു് 150 മുതൽ 300 വരെ, സിംഹത്തിനു് 200 മുതൽ 300 വരെ എന്നൊക്കെയാണു് കിലോക്കണക്കിനു് തൂക്കം. ആനച്ചാരുടെ കാര്യം പറയ്യ്യേ വേണ്ട.).

ഭാരം വെറും 50 കിലോ ആക്കിയാൽ ഒരു ദോഷവുമുണ്ടു്. അതിവേഗത്തിൽ പോകാമെങ്കിലും ഇന്ധനസംഭരണശേഷി തീരെ കുറയും. കുറച്ചുദൂരം കഴിയുമ്പോഴേക്കും തളർന്നുപോകും. സ്റ്റാമിന തീരെ മതിയാകാതെ വരും.

എങ്കിലും സാരമില്ല. ലോകറെക്കോർഡ് തലത്തിലുള്ള വേഗം ആണല്ലോ നമ്മുടെ ഡിസൈൻ ലക്ഷ്യം.

ഷോക്ക് അബ്സോർബറും സസ്പെൻഷനും

 

ഇനി കുത്തിച്ചാടിയോട്ടം എങ്ങനെ നന്നാക്കിയെടുക്കാമെന്നു നോക്കാം.

Gait locomotion എന്നാണു് കാലുകളുപയോഗിച്ചു് (ശരിക്കും പറഞ്ഞാൽ കാലും കയ്യും ഇടുപ്പും വാലും ഉപയോഗിച്ചു്) ഓടുന്ന 'കുത്തിച്ചാടിയോട്ടത്തിനു് പേരു്. (Gait എന്നാൽ നമ്മുടെ ‘ഗതി‘ തന്നെ. ഇംഗ്ലീഷിലേയും മലയാളത്തിലേയും മിക്കവാറും വാക്കുകളൊക്കെ വകയിൽ പണ്ടുകാലം മുതലേയുള്ള അളിയന്മാരും നാത്തൂന്മാരുമൊക്കെയായി വരും).
നാം നടക്കുമ്പോഴും ഓടുമ്പോഴും ഓരോ ചുവടും ശരിക്കും മുന്നിലേക്കുള്ള ഒരു വീഴ്ച്ചയും അതിൽനിന്നുള്ള 'ഉയിർത്തെഴുന്നേൽപ്പു'മാണു്.

നാലുകാലുകൾ ഉപയോഗിച്ച് പലതരത്തിലും ഓടാൻ കഴിയും. പൂച്ചകൾ ഓടുന്നതും നായ്ക്കൾ ഓടുന്നതും ശ്രദ്ധിച്ചുനോക്കണം. കംഗാരുവും കുതിരയും ഓടുന്നതും എങ്ങനെയെന്നു് വീഡിയോകൾ കണ്ടും പഠിക്കാം. ഓരോന്നിന്റെയും ഗതി ഓരോ വഹയാണു്.

കംഗാരുവും കുതിരയും ഓടുന്നതുകാണാനാണു് രസം. കംഗാരുവിന്റെ മുന്നിലേക്കുള്ള കുതിപ്പുകണ്ടാൽ അവ ഏതോ സ്പ്രിങ്ങിൻമേലാണു പിൻകാലുകൾ കുത്തി നിൽക്കുന്നതെന്നു തോന്നും. കുതിരയാവട്ടെ, ആവശ്യമനുസരിച്ചു് പല തരത്തിൽ ചുവടു വെക്കും. പട്ടാളക്കാർ പോകുന്നതുപോലെ ലെഫ്റ്റ്ബാക്ക്, ലെഫ്റ്റ് ഫ്രണ്ട്, റൈറ്റ് ബാക്ക്, റൈറ്റ് ഫ്രണ്ട് എന്ന താളത്തിൽ ചുവടുവെച്ചുകൊണ്ടാണു് കുതിരയുടെ ഏറ്റവും അലസമായ നടപ്പുതന്നെ. Walk എന്നാണിതിനുപേർ. അതിലും സ്വല്പം കൂടി വേഗത്തിലാണു് Trot. കുതിരകളുടെ സാധാരണ യാത്രയുടെ ഭൂരിഭാഗവും Trot മോഡിലാണു്. Canter, Gallop ഇവ കൂടുതൽ ഝടുതിയിലുള്ള ഓട്ടങ്ങളാണു്. സിനിമയിലും മറ്റും നാം കാണാറുള്ള സൂപ്പർസ്റ്റാർ കുതിരയോട്ടങ്ങൾ ഇവയിൽ പെടും. എന്നാൽ സത്യത്തിൽ ഏതാനും മിനുട്ടുകളേ ഇത്തരത്തിൽ (അതിവേഗത്തിൽ) കുതിരയ്ക്കും ഓടാൻ കഴിയൂ. ഇതും കൂടാതെ, pace, ravaal, fox trot, rack തുടങ്ങി മറ്റു പലവിധത്തിലും കുതിരകൾക്കു് ഓടാനറിയാം!

നമ്മുടെ ചീറ്റപ്പുലിയ്ക്കു് ഇതിൽനിന്നും ഒരെണ്ണം തന്നെ തെരഞ്ഞെടുക്കാം. Rotatory gallop, Double Suspension Gallop, Jumping gallop എന്നെല്ലാമാണു് ഈ സ്റ്റൈലിന്റെ പേരു്. മനുഷ്യർക്കിടയിലെ 100 മീറ്റർ ഓട്ടത്തിന്റെ ചാമ്പ്യന്മാരും ഇതേ രീതിയിൽ തന്നെയാണു് ഓടുക. പക്ഷേ, മുൻ‌കാലുകൾക്കുപകരം കൈകളാണു് ഉപയോഗിക്കുന്നതെന്നുമാത്രം. മനുഷ്യരുടെ കാര്യത്തിൽ, കൈകളുടെ ചലനം ബാലൻസ് ക്രമീകരിക്കാനും വായുവിനെ തുഴഞ്ഞുമുന്നേറാനും സഹായിക്കുന്നു.

ചീറ്റപ്പുലിയ്ക്കു് ശരാശരി 15 സെക്കന്റ് മാത്രമേ ഇങ്ങനെ ഗാലപ്പ് ചെയ്യാൻ കഴിയൂ. ഒരു പക്ഷേ, ചീറ്റയെക്കാൾ ഇക്കാര്യത്തിൽ മിടുക്കന്മാരാണു് കലമാനുകൾ. അവയ്ക്കു് പരമാവധി 60 കിലോമീറ്റർ/ മണിക്കൂർ വേഗമേ എത്താൻ കഴിയൂ എങ്കിലും 45 കിലോമീറ്റർ സ്പീഡിൽ ഏതാനും മിനിട്ടുകൾ വരെ സഞ്ചരിക്കാൻ കഴിയും. ഗ്രേ ഹൗണ്ട് എന്നയിനം നായ്ക്കളും ഇക്കാര്യത്തിൽ ചീറ്റയേക്കാളും മിടുക്കന്മാരാണു്.
പക്ഷേ, നമ്മുടെ ലക്ഷ്യം ലോകറെക്കോർഡ് തലത്തിലുള്ള ഹ്രസ്വദൂരചാമ്പ്യൺഷിപ് അല്ലേ? സ്പീഡാണു താരം. അതുകൊണ്ടു് എത്ര സമയം, എത്രത്തോളം ദൂരം എന്നതു് തൽക്കാലം ഒരു പ്രശ്നമാക്കണ്ട.


ഇനി, ചീറ്റക്കുതിപ്പ് എന്നു പേരിടാവുന്ന നമ്മുടെ double suspension ഗ്യാലപ്പിനു വേണ്ടി ഡിസൈനിൽ എന്തുചെയ്യാൻ‌കഴിയും എന്നു നോക്കാം.
ആദ്യം തന്നെ വേണ്ടതു് നീളമുള്ള കാലുകളാണു്. ഒറ്റക്കുതിപ്പിനു് പരമാവധി നീളം താണ്ടിയെത്താൻ കഴിയണം. മുളയേറിച്ചാട്ടം (പോൾ വോൾട്ട്) എന്നു കേട്ടിട്ടും കണ്ടിട്ടുമില്ലേ? നാലു മുളകളിൽ ഏറിയൊരു ചാട്ടം പോലെയാണു് ചീറ്റയുടെ ഓട്ടം എന്നു വിചാരിക്കാം.

വളയ്ക്കാം, ഒടിക്കരുതു്!

 

അതുകൊണ്ടു് നമുക്കു് ഇനി മുളകളെപ്പറ്റിയും പഠിക്കേണ്ടിവരും!

മനുഷ്യചരിത്രത്തിലും പുരോഗതിയിലും മുളയുടെ പങ്കുതന്നെ വലിയൊരു കഥയാണു്!

വളയുകയേ ചെയ്യൂ, ഒടിയില്ല എന്നാണു് സിനിമാനടൻ ജനാർദ്ദനൻ ഒരു സിനിമയിൽ (മാന്നാർ മത്തായി ആണെന്നു തോന്നുന്നു) ആളുടെ നയത്തെപ്പറ്റി പറഞ്ഞതു്. അതുപോലൊരു അത്ഭുതവസ്തുവാണു് മുള. തീരെ കനം കുറവു്. എന്നാലോ അതൊരു പ്രശ്നമേ അല്ലാത്ത വിധത്തിലുള്ള ഉറപ്പു്. മാത്രമല്ല, കുറഞ്ഞ കനം മൂലം അത്രയ്ക്കും കൂടി ഭാരധാരിത. എത്ര ഉയരത്തിൽ പോയാലും ഒടിഞ്ഞുവീഴുന്ന പ്രശ്നമേ ഇല്ല. അകത്തു പൊള്ളയായതിനാൽ പെട്ടെന്നു വളരുകയും ചെയ്യും. ഈ അത്ഭുതസസ്യത്തെ കണ്ടെത്തിയ നാൾ മുതലാണു് വാനരന്മാർ നരന്മാരായിത്തീർന്നതു്. ഹിമാലയത്തോളം നീളുന്ന ആ കഥ പിന്നൊരിക്കൽ പറയാം.

നെടുനീളത്തിൽ എന്നാൽ വീതികുറഞ്ഞ് ഒരുമിച്ചടുക്കിയതുപോലെയാണു് മുളയുടെ കോശങ്ങൾ. അവയെ നമുക്കു് ഫൈബർ (നാരുകൾ - തന്തുക്കൾ) എന്നുവിളിക്കാം. അളവറ്റ ഇലാസ്തികതയാണു് അവയുടെ പ്രത്യേകത. ഓരോ കോശത്തിനും മറ്റൊന്നിനുമേൽഅങ്ങോട്ടുമിങ്ങോട്ടും വഴുതിക്കൊണ്ടിരിക്കാനാവും. അതേ സമയത്തു് കുത്തനേയുള്ള ബലങ്ങൾക്കെതിരേ അവയ്ക്കു് ഒരുമിച്ചു് പ്രതിരോധിക്കാനുമാവും.
നമ്മുടെ ചീറ്റപ്പുലിക്കും ഇത്തരം കാലുകളാണാവശ്യം. വായുവിൽ ഒരു ചരടുപോലെ അതിവേഗം ചുഴറ്റിയെറിയാൻ പറ്റണം. അതേ സമയം നിലത്തു് അതിശക്തമായി കുത്താനും അങ്ങനെ കുത്തുമ്പോൾ ബാക്കിവരുന്ന ഊർജ്ജം ഒരു സ്പ്രിങ്ങ് പോലെ ശേഖരിച്ച് തിരിച്ചെടുക്കാനും പറ്റണം.
അതുകൊണ്ടു് നമ്മുടെ ചീറ്റമോനുവേണ്ടി നമുക്കു നാലു മുളങ്കാലുകൾ ഓർഡർ ചെയ്യാം. ചീറ്റപ്പുലിയുടെ തുടയെല്ലുകളും കണങ്കാലെല്ലുകളും നീണ്ടു മെലിഞ്ഞും ബലവത്തായും എന്നാൽ സ്വല്പം ഇലാസ്തികമായുമിരിക്കും. അവയുടെ പേശീകലകളും അങ്ങനെത്തന്നെ. പെട്ടെന്നു വലിഞ്ഞുമുറുകാനും അഴിഞ്ഞുപിരിയാനും അവയ്ക്കാവും.

ഒലക്ക!

 

കാലുമാത്രമുണ്ടായിട്ടു കാര്യമില്ലല്ലോ, ഇനി നമുക്കുവേണ്ടതു് നല്ലൊരു 'ഉലക്ക'യാണു്.
ഉലക്കയോ? അതെന്തിനാ?

ബസ്സിന്റേയും ലോറിയുടേയും ഒക്കെ അടിയിൽ നോക്കിയാൽ നെടുനീളത്തിൽ ഉലക്ക പോലെ ഒരു ഇരുമ്പുദണ്ഡുകാണാം. എഞ്ചിനിൽനിന്നും ചക്രങ്ങളിലേക്കു് ശക്തി പകരുന്നതു് ആ
ഉലക്ക വഴിയാണു്. അത്തരമൊരു ഉലക്കയാണു നമുക്കാവശ്യം.

പരിണാമവഴിയിൽ ഉയർന്ന സ്ഥാനത്തുനിൽക്കുന്ന ജന്തുക്കളെ സംബന്ധിച്ചിടത്തോളം ആ ഉലക്കയാണു് നട്ടെല്ലു്. ശരീരം ആവശ്യംപോലെ അങ്ങോട്ടുമിങ്ങോട്ടും വഴങ്ങാനും
ആവശ്യമില്ലാത്തപ്പോൾ വഴങ്ങാതിരിക്കാനും നമ്മെ സഹായിക്കുന്നതു് നട്ടെല്ലാണു്. ഏറ്റ ഒരു വാക്കോ ആദർശമോ കാത്തുസൂക്ഷിക്കാനാവാത്തവരെ നട്ടെല്ലില്ലാത്ത ആളുകൾ എന്നു പറയാറില്ലേ?

ചാട്ടുളി പോലൊരു പൂമേനി

 

സ്പീഡ് ആണു് നമ്മുടെ ലക്ഷ്യം. അല്ലാതെ, ഒരിടത്തു് ബലം പിടിച്ചു് ചുമ്മാ ഇരിക്കുകയല്ല. അതുകൊണ്ടു് ചീറ്റപ്പുലിക്കു വേണ്ടതു് വഴക്കം കൂടുതലുള്ള നട്ടെല്ലാണു്. അതോടൊപ്പം അതിന്റെകൂടെ സമരസപ്പെട്ടുപോകുന്ന ശരീരവും. അതൊരു ചാട്ടുളി പോലെ ഇരിക്കണം.
ചാട്ടുളി എന്നു കേട്ടിട്ടില്ലേ? തിമിംഗലങ്ങളെ വേട്ടയാടാൻ മോബി ഡിക്ക് എന്ന പ്രശസ്ത നോവലിലെ നായകൻ അഹാബ് ഉപയോഗിച്ചിരുന്നതു് ചാട്ടുളിയാണു് (harpoon). നാവികയുദ്ധത്തിൽ അന്തർവാഹിനികൾക്കെതിരെയുള്ള മുഖ്യ ആയുധങ്ങളും അവ തന്നെ.
കുന്തം, റോക്കറ്റ്, ചാട്ടുളി ഇവയുടെയൊക്കെ മുൻഭാഗം കൂർത്തും ഉടൽ ഉരുണ്ടും ഇരിക്കും.ചിലപ്പോൾ പിന്നിലൊരു നീണ്ട വാലും ഉണ്ടാവും.

ശീലം കൊണ്ടു് നമുക്കു് നമ്മുടെ ചുറ്റുമുള്ള വായു ഒരു വലിയ തടസ്സമായി തോന്നുന്നില്ലെങ്കിലും അത്ര മോശമൊന്നുമല്ല വായു നമുക്കേൽപ്പിക്കുന്ന തടസ്സം. പ്രത്യേകിച്ച് അതിവേഗം
സഞ്ചരിക്കേണ്ട അവസ്ഥയിൽ. വേഗം കൂടുംതോറും വായുവിലെ തന്മാത്രക്കുട്ടികൾ നമ്മെ ഇടിക്കുന്നതിന്റെ (അല്ലെങ്കിൽ നാം അവയെ ചെന്നു് കൂട്ടിയിടിക്കുന്നതിന്റെ) ശക്തി കൂടും. 

അതുകൊണ്ടു് മൂന്നുണ്ടു് പ്രശ്നം.
  1. ഏറ്റവും വിലപിടിച്ച കുറേ ഊർജ്ജം നമുക്കു് ആ വഴിതന്നെ നഷ്ടപ്പെട്ടുപോവും.
  2. അത്തരം കൂട്ടിയിടി മൂലം നമ്മുടെ വേഗം കുറയും.
  3. അങ്ങനെ നഷ്ടപ്പെടുന്ന ഊർജ്ജത്തിൽ ഒരു ഭാഗം ചൂടിന്റെ രൂപത്തിൽ നമ്മുടെത്തന്നെ ശരീരത്തെ ചൂടാക്കിക്കൊണ്ടിരിക്കും.
ഇതിൽ മൂന്നാമത്തേതു് ഒരു വലിയ പ്രശ്നമല്ല. അതിഭയങ്കരമായ വേഗത്തിൽ പോകുന്ന റോക്കറ്റുകൾ, ഉൽക്കകൾ തുടങ്ങിയവക്കാണു് ഈ പ്രശ്നം ബാധിക്കുക. (അമേരിക്കയുടെ
കൊളമ്പിയ എന്ന സ്പേസ് ഷട്ടിൽ തിരിച്ചുവരുമ്പോൾ തകരാൻ കാരണം എന്തായിരുന്നു എന്നു വായിച്ചുനോക്കുക. ആ അപകടത്തിൽ നഷ്ടപ്പെട്ടുപോയ, നമ്മുടേതുകൂടിയായിരുന്ന കല്പനാ ചൗളയുടെ ഒരു മുഖ്യഗവേഷണവിഷയവും
അതുതന്നെയായിരുന്നു!)
വായുവുമായുള്ള ഈ കൂട്ടിമുട്ടൽ ഒഴിവാക്കാൻ എഞ്ചിനീയറിങ്ങിൽ ചില കുറുക്കുവഴികളുണ്ടു്:
  1. അനുലോമഗതികാകൃതി. (ഗതി+അനുലോമ+ആകൃതി - ഗതിയുടെ അതേ ദിശയ്ക്കു് അനുയോജ്യമായ ആകൃതി - aerodynamic form)
  2. laminar flow control അല്ലെങ്കിൽ p-factor control. (പാളിയൊഴുക്കു്).
ഇതിൽ ആവശ്യംപോലെ ഇടക്കിടെ മാാറ്റിക്കൊണ്ടിരിക്കാനാവാത്തതാണു് ആകൃതി. അതു മുൻ‌കൂട്ടി (ഡിസൈൻ സമയത്തുതന്നെ) നിജപ്പെടുത്തിയിരിക്കണം.
എന്നാൽ ഓടുമ്പോൾ ആ ആകൃതിയിൽ വായുവിന്റെ ഒഴുക്കിനനുകൂലമായി വേണ്ടപോലെ
ചില ചെറിയ മാറ്റങ്ങൾ വരുത്താൻ സാധിക്കും. അതാണു് പാളിയൊഴുക്കുനിയന്ത്രണം.
ക്രിക്കറ്റിൽ സ്പിൻ ബൗളിങ്ങ് എന്നു കേട്ടിട്ടില്ലേ? അതുപോലെ ബൂമെറാങ്ങ് എന്നൊരു അത്ഭുതവടിയെപ്പറ്റിയും? അവയൊക്കെപ്പോലെത്തന്നെ സ്വന്തം ശരീരവും ആവശ്യം പോലെ വളച്ചും നീട്ടിയും ഓടാമെങ്കിൽ ഗ്യാസ് ട്രബിൾ (വായുവിന്റെ ശല്യം) സ്വല്പം കുറയ്ക്കാം.
അങ്ങനെ വളയാനും പുളയാനും കഴിയുന്നതാവണം നമ്മുടെ ചീറ്റപ്പുലിക്കുട്ടന്റെ നട്ടെല്ലും ശരീരവും.
acrobatics എന്നൊരു തരം കായികാഭ്യാസപ്രകടനമുണ്ടു്. ജിംനാസ്റ്റിൿസ് എന്നും അറിയപ്പെടും. കണ്ടിരിക്കാൻ നല്ല രസമാണു്. റഷ്യക്കാരും അവരുടെ ചുറ്റുവട്ടത്തുള്ളവരുമാണു് ഇതിൽ ഏറെ മിടുക്കു കാണിക്കുന്നവർ.

ഓട്ടത്തിന്റെ കാര്യത്തിൽ ചീറ്റപ്പുലികൾ നല്ല ആക്രോബാറ്റുകളാണു്. വാസ്തവത്തിൽ നമ്മുടെ ഓട്ടക്കാരും അതിൽ മോശമല്ല. ഒരിക്കൽ സെക്കൻഡിന്റെ നൂറിലൊരംശത്തിനു് ഒളിമ്പിൿ മെഡൽ നഷ്ടപ്പെട്ട ഒരു മലയാളിവനിതയുണ്ടു്. ആരാണെന്നറിയാമോ? സ്വല്പം ആക്രോബാറ്റിക്സ് കൂടി പഠിച്ചിരുന്നെങ്കിൽ ഒരു പക്ഷേ പി.ടി. ഉഷ ആ മെഡൽ നേടുമായിരുന്നു.

ഒരു ‘കടുകിട’ നേരം പോലും ചരിത്രം തന്നെ മാറ്റിക്കുറിക്കാവുന്ന അത്തരം സന്ദർഭങ്ങളിൽ നമ്മുടെ ഓരോ ചലനവും ആംഗ്യവും വാക്കും അത്യന്തം പ്രാധാന്യമുള്ളതാണു്. പ്രത്യേകിച്ച് നമുക്കു് സ്വന്തം പേരിൽ പുതിയൊരു ലോകറെക്കോർഡ് സൃഷ്ടിക്കണമെങ്കിൽ. ഒരൊറ്റ വാക്കു പിഴച്ചാൽ മതി ഒരു രാഷ്ട്രത്തലവന്റെ ഭാവിപോലും സുയിപ്പാവാൻ.

നമ്മുടെ ചീറ്റപ്പുലിയുടെ കാര്യത്തിൽ, നട്ടെല്ലുപോലും ഓട്ടത്തിൽ ചാമ്പ്യനാവാൻ വേണ്ടി പ്രത്യേകം പറഞ്ഞുണ്ടാക്കിയതാണു്. അതുകൂടാതെ, ഓരോ ചുവടിലും എങ്ങനെ വളയണം, എങ്ങനെ തിരിയണം, എങ്ങനെ തുഴയണം എന്നുവരെ അവർ അങ്കൻവാടിക്ലാസ്സു മുതലേ ശീലിച്ചുവെച്ചിട്ടുണ്ടു്.
aerodynamic ആവാൻ ഇനി കുറച്ചുകൂടി കാര്യങ്ങൾ ബാക്കിയുണ്ടു്.

സ്റ്റിയറിങ്ങ് വീൽ

ഇനി നല്ലൊരു വാലു വേണം!
വാലോ! വാലുകൊണ്ടെന്തുകാര്യം?
അതറിയണമെങ്കിൽ ഒരു വാൽനരൻ ആയി ജനിക്കണം!

'വദനമപി കരചരണമല്ല ശൗര്യാസ്പദം
വാനരന്മാർക്കു വാൽമേൽ ശൗര്യമാകുന്നു' എന്നാണു് വിഭീഷണൻ രാവണനോടു പറഞ്ഞതു്. 

(അതെന്തു കഥ എന്നറിയാൻ എഴുത്തച്ഛന്റെ രാമായണത്തിലെ സുന്ദരകാണ്ഡം വായിച്ചുനോക്കണം. ശരിക്കും സുന്ദരമായ ഒരു കവിതകൂടിയാണു് അതു്.)
ജന്തുക്കളുടെ വാലിനു് പല ഉപയോഗങ്ങളുമുണ്ടു്. ഈച്ചയെ ഓടിക്കുന്നതുമുതൽ ശരീരോഷ്മാവു നിയന്ത്രിക്കുന്നതിനുവരെ അവ ആവശ്യമുണ്ടു്. നമുക്കു് നാവുപോലെത്തന്നെ പ്രധാനപ്പെട്ട ഒരു ആശയവിനിമയോപാധി കൂടിയാണു് പൂച്ചകൾക്കും നായ്ക്കൾക്കും വാൽ . മൃഗങ്ങളെ മെരുക്കിയെടുക്കാൻ ആഗ്രഹമുണ്ടോ? വാലിന്റെ ഭാഷ കൂടി പഠിച്ചെടുത്താൽ കൂടുതൽ എളുപ്പമാണു്. പൂച്ച വാലുപൊക്കിയാൽ ഒന്നുകിൽ നമ്മെ സോപ്പിടാനാവാം. അല്ലെങ്കിൽ ഒരു ‘പുരുഷു‘ സ്റ്റൈൽ യുദ്ധത്തിനുള്ള പുറപ്പാടാവാം. (ഇവിടെ യോദ്ധാ എന്ന ചിത്രത്തിലെ ജഗതിയെ ധ്യാനിക്കണം).

നമ്മുടെ ചീറ്റപ്പുലിക്കു് വാലിന്റെ ഉപയോഗം ഇതൊന്നുമല്ല. 'അതിവേഗം ചെറുദൂരം പുരോഗമിക്കുക' (പുരോ-മുന്നിലേക്കു് ഗമിക്കുക- പോവുക) എന്നതാണല്ലോ നമ്മുടെ തെരഞ്ഞെടുപ്പുവാഗ്ദാനം. വാലിന്റെ ഡിസൈനിലും അതുതന്നെയാണു് പ്രധാന ശ്രദ്ധാഘടകം. എല്ലാം ശരിയാവാൻ പിന്നണിയിലുള്ള വാലും ശരിയാവണം.

വിഷുവിനും മറ്റും ചൈനീസ് പടക്കം വാങ്ങിക്കുമ്പോൾ 'വാണം' (Rocket) എന്നൊരു തരം കരിമരുന്നുസൂത്രം കണ്ടിരിക്കും. ഞങ്ങളുടെ കുട്ടിക്കാലത്തു് ഉത്സവങ്ങൾക്കും മറ്റും നാടൻ വെടിക്കെട്ടുകാർ മുളകൊണ്ടാണു് വാണം ഉണ്ടാക്കാറു്. പത്തുമുപ്പതു സെന്റിമീമീറ്റർ നീളമുള്ള ചെറിയൊരു മുളങ്കുറ്റിയിൽ വെടിമരുന്നുനിറയ്ക്കും. എന്നിട്ട് അതിന്റെ മൂട്ടിൽ ഒരു തിരിയും അതു കൂടാതെ ഒരു മീറ്ററോളം നീളമുള്ള കനം കുറഞ്ഞ ഒരു മുളവടിയും ഘടിപ്പിച്ചിരിക്കും. കത്തിച്ചുവിട്ടാൽ നല്ല ഉയരത്തിലേക്കെത്തും അതു്. ഇപ്പോൾ ഉത്സവങ്ങൾക്കു് വാണം അധികം ഉപയോഗിക്കാറില്ല എന്നു തോന്നുന്നു. അതിനു പകരം അമിട്ടുകളും ഗുണ്ടുകളുമാണു്. എങ്കിലും ചെറിയ ചൈനീസ് വാണങ്ങൾ ഇപ്പോൾ കടകളിൽ വാങ്ങാൻ കിട്ടും.
എന്തിനാണു് ആ വാൽ?

ഹെലികോപ്റ്ററിനും കാണാം വാലുപോലെ നീണ്ട ഒരു പിൻഭാഗം. അതിന്റെ അറ്റത്തു് ഒരു ചെറിയ പങ്കയും. വിമാനത്തിന്റെ ഉടലും വാലുപോലെ നീണ്ടിട്ടുതന്നെയാണു്.
പിന്നെന്താ, നമ്മുടെ തുമ്പിപ്പെണ്ണുങ്ങളും (dragon fly) മോശമാണോ? അവ പൂച്ചെടികളിൽനിന്നും പൂച്ചെടികളിലേക്കു് തത്തിക്കളിക്കുമ്പോൾ വാലുകൊണ്ടു് ബാലൻസ് ചെയ്യുന്നതു കണ്ടിട്ടില്ലേ?
വിമാനത്തിലും കപ്പലുകളിലും മറ്റും വാലുപോലെത്തന്നെയുള്ള ഒരു ചെറിയ ഭാഗം ഉണ്ടു്. റഡ്ഡർ എന്നാണു് ഇത്തരം വാലുകൾക്കു പറയുക.

ചീറ്റപ്പുലി തുഴഞ്ഞുമാറ്റിയ വായുപഥത്തിൽ ഈ വാലു കൊണ്ടു് ചെറിയ മാറ്റങ്ങൾ ഉണ്ടാക്കാനാവും. ചീറ്റയുടെ മൊത്തത്തിലുള്ള മുമ്പോട്ടുകുതിയ്ക്കലിൽ ദിശ നിയന്ത്രിക്കാൻ ഈ ചെറിയ മാറ്റം പോലും വലിയ സഹായമാവും. ഒരു വിധത്തിൽ ചീറ്റപ്പുലിയുടെ സ്റ്റിയറിങ്ങ് വീൽ ആണു് അതിന്റെ വാൽ.

അതിരിക്കട്ടെ, ചീറ്റപ്പുലിയുടെ വാലിനെത്ര വരും നീളം?

ചീറ്റപ്പുലിക്കു് ശരാശരി ഏതാണ്ടു് ഒരു മീറ്റർ ഉയരവും ഒന്നരമീറ്റർ നീളവുമുണ്ടു്. ഉയരത്തിൽ പാതിലധികവും കാലിനും നീളത്തിൽ പാതിയിലധികം വാലിനും മാത്രമാണു്.

എഞ്ചിൻ ഡിസൈൻ

 

ഡിസൈനിൽ ഇനി ബാക്കിയുള്ളതു് എഞ്ചിനാണു്.
വിശാലമായ നാസാദ്വാരങ്ങൾ, വലിയ ശ്വാസകോശം, വലിയ ഹൃദയം ഇവയാണു് എഞ്ചിൻ പ്രത്യേകതകൾ. കുതിക്കുന്ന സമയത്തു് ഒരു മിനിട്ടിൽ 60 മുതൽ 200 വരെ പ്രാവശ്യം ശ്വാസോച്ഛ്വാസം ചെയ്യുമത്രേ ചീറ്റകൾ. ഉറങ്ങുന്ന സമയത്തു് മനുഷ്യരുടെ ശ്വാസോച്ഛ്വാസനിരക്കു് എത്രയാണു്?

ഹൃദയനിരക്കാണു് അടുത്തതും ഏറ്റവും പ്രധാനപ്പെട്ടതും. ഇത്രയും വലിയ വേഗത്തിൽ (ശക്തിയിൽ) കുതിക്കണമെങ്കിൽ പേശികളിൽ എത്ര ഊർജ്ജം കുത്തിച്ചെലുത്തണം! അതിനർത്ഥം അത്രയും വേഗത്തിൽ രക്തചംക്രമണം നടക്കണമെന്നാണു്. അതുവേണമെങ്കിൽ രക്തം ഓട്ടുന്ന പമ്പ് (ഹൃദയം) അതിവേഗത്തിൽ മിടിക്കണം.

മിനിട്ടിൽ 200 വരെയാണു് ഓടിത്തളർന്ന ഒരു ചീറ്റയുടെ ഹൃദയസ്പന്ദനനിരക്കു്. നമ്മുടെ വിശ്രമസ്പന്ദനനിരക്കിന്റെ രണ്ടര മടങ്ങോളം വരും അതു്. മൃദുഹൃദയമുള്ളവർക്കു സഹിക്കില്ല ആ നിരക്കു്! കാരണം അത്രത്തോളമൊക്കെ സ്പീഡിൽ ഹൃദയം മിടിച്ചാൽ എപ്പോൾ ചങ്കുപൊട്ടി എന്നു ചോദിച്ചാൽ മതി! ഓടാത്തോൻ ഓടുമ്പോൾ ഓട്ടം കൊണ്ടാറാട്ടു്! പതിവായി ശരീരമൊന്നും ഇളക്കാത്തവർ ഒറ്റയടിക്കു് ഭാരിച്ച പണിയെടുക്കാൻ പോവരുതു്. പലപ്പോഴും ഹൃദയസ്തംഭനം ഉണ്ടാവുന്നതു് അങ്ങനെയാണു്.

ഈറ്റപ്പുലിയുടെ ഹൃദയം സമാനമൃഗങ്ങളുടേതിനേക്കാൾ സ്വല്പം വലുതാണു്. എന്നുവെച്ചാൽ എഞ്ചിന്റെ സിലിണ്ടർ വ്യാപ്തം ഇത്തിരി കൂടുതലാണു്. ഹൃദയപേശീകോശങ്ങളാവട്ടെ ലേശം കൂടി ഉറച്ചതും.

എക്സ്ട്രാ ഫിറ്റിങ്ങുകൾ

 

ഇനിയുമുണ്ടു് ചീറ്റയുടെ സ്പെഷ്യൽ ഫീച്ചറുകൾ:

എക്സ്ട്രാ ഗ്രിപ് ടയറുകൾ:

ചീറ്റപ്പുലികൾക്കു് പൂച്ചയെപ്പോലെയും മറ്റും നഖങ്ങൾ ഉള്ളിലേക്കു വലിക്കാനാവില്ല. അതിനുപകരം അവയുടെ ഘടന കാലുകൾ അതിശക്തമായി നിലത്തു് 'ഊന്നിച്ചാടാൻ' സഹായിക്കുന്നു. സ്ഥിരമായി മുറുകിയിരിക്കുന്ന കാൽനഖങ്ങളാണവയ്ക്കു്.

വൈഡ് വിൻഡ്ഷീൽഡും റിയർ വ്യൂ ക്യാമറയും:

ചീറ്റയുടെ കണ്ണുകൾ ഫിഷ്-ഐ ലെൻസ് പോലെയാണു്. വീതി കൂടിയ ദൃശ്യകോൺ ആണു് അതിന്റെ പ്രത്യേകത. അതുമാത്രമല്ല ത്രിമാനദൃശ്യസംവേദനത്തിലും അവ മികച്ചുനിൽക്കുന്നു.
ഇനിയും ചില ചില്ലറ അലങ്കാരപ്പണികൾ ഒഴിച്ചുനിർത്തിയാൽ നമ്മുടെ "ചീറ്റപ്പുലിഡിസൈൻ" ഇതോടെ ഏതാണ്ടു പൂർണ്ണമായി.

നമുക്കു പകരം പ്രകൃതി തന്നെ ഈ ഡിസൈൻ മുമ്പേ പൂർത്തിയാക്കിയിട്ടുണ്ടു്. പക്ഷേ, ഏതൊരു ഡിസൈനും തീരെ നന്നായാലും കുഴപ്പമാണു്. "നരകാസുരനു വരം കൊടുത്ത പോലെ" എന്നു കേട്ടിട്ടില്ലേ? ചീറ്റപ്പുലിയുടെ കാര്യത്തിലും അതേ അബദ്ധം പറ്റിയിട്ടുണ്ടു്.
അതാണു് ഞാൻ പറഞ്ഞ കദനകഥ.

ചീറ്റപ്പുലി എന്ന ട്രാജഡി

 

ആഫ്രിക്കൻ പുൽമേടുകളിലാണല്ലോ നാം യാത്ര തുടങ്ങിയതു്. അങ്ങോട്ടുതന്നെ ഒന്നുകൂടി തിരിച്ചുചെല്ലാം.

കാലാവസ്ഥാമാറ്റത്തോടെ മരങ്ങളും നിബിഡവനങ്ങളും നശിച്ചു. പുൽമേടുകൾ മാത്രം ബാക്കിയായി. കൊടിയ ദാരിദ്ര്യം, ശത്രുക്കൾ നിറഞ്ഞ ചുറ്റുപാടുകൾ, തണൽ പോലുമില്ലാത്ത നീണ്ടുപരന്ന വരണ്ട പുൽക്കാടുകൾ. ഭാവിയുടെ വാഗ്ദാനങ്ങളായിരുന്ന സസ്തനികൾക്കു് വെല്ലുവിളി നിറഞ്ഞ കാലമായിരുന്നു അതു്.

ചില മൃഗങ്ങൾ മാറിയ പരിതസ്ഥിതികൾക്കനുസൃതമായി അവയുടെ ശരീരഘടന മാറ്റിയെടുത്തു. (എന്നു പറഞ്ഞാൽ അതിൽ വലിയൊരു തെറ്റുണ്ടു്. ബോധപൂർവ്വം സ്വയം പ്ലാൻ ചെയ്തു മാറ്റിയെടുക്കുകയല്ല ഉണ്ടായതു്. ഒരേ ജീവിയിനങ്ങളുടെ സന്തതികളിൽ തികച്ചും ആകസ്മികമായി വ്യത്യസ്തമായ പല ഘടനകളും ഉണ്ടായിത്തീരുകയും അവയിൽ പരിസ്ഥിതിക്കു് അനുകൂലമായവ മാത്രം നിലനിൽക്കുകയും മറ്റു താവഴികളൊക്കെ നശിച്ചുപോവുകയുമാണു് യഥാർത്ഥത്തിൽ സംഭവിച്ചതു്. പരിണാമം എന്നും പ്രകൃതിയുടെ രൂപകല്പന എന്നും പറയുമ്പോഴൊക്കെയും ഇക്കാര്യം നിർബന്ധമായും ഓർക്കണം.)

ഡിപ്ലോമയല്ല, ഡിപ്ലോമസിയാണു കാര്യം

 

ഇരുകാലിൽ നടന്നുശീലിച്ച ഹോമോ എറക്റ്റസ് എന്ന വംശത്തിൽനിന്നുതന്നെ പല താവഴികളുണ്ടായി. അവയിൽ ഏറ്റവും വിജയകരമായ രണ്ടു പരമ്പരകളായിരുന്നു ഹോമോ സാപ്പിയൻസും ഹോമോ നിയാണ്ടർതാലെൻസിസും. ആദ്യത്തേതിലാണു നാം ഉൾപ്പെടുന്നതു്. രണ്ടാമത്തേതിന്റെ പേർ നിയാണ്ടർതാൽ. അവരുടെ സ്വന്തം കഥയാണു് പരിണാമവഴിയിലെ സ്പെഷ്യലൈസേഷന്റെ ഒരു പ്രധാന കദനകഥ.
ഏതാണ്ടു് 50,000 കൊല്ലം മുമ്പ് ഭൂമിയിൽ കടുത്ത ഒരു മഞ്ഞുകാലമുണ്ടായി. മനുഷ്യവംശത്തിന്റെ രണ്ടു താവഴികളും (സാപ്പിയനുകളും നിയാണ്ടർതാലുകളും) അക്കാലത്തു് യൂറോപ്പിൽ സഹവസിച്ചിരുന്നു. അവർ തമ്മിൽ കടുത്ത ശത്രുതയിലായിരുന്നോ അതോ സാമാന്യം പരസ്പരപരിചയത്തിലായിരുന്നോ എന്നു നമുക്കറിയില്ല. എങ്കിലും മഞ്ഞുകാലം കഴിഞ്ഞുവന്നപ്പോഴേക്കും അവയിൽ ഒരു കൂട്ടർ - നിയാണ്ടർതാലുകൾ- ഈ ഭൂമുഖത്തുനിന്നുതന്നെ തുടച്ചുനീക്കപ്പെട്ടു.

സാപ്പിയനുകൾ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു് അതിനകം പടർന്നുകഴിഞ്ഞിരുന്നുവെങ്കിലും നിയാണ്ടറുകൾ യൂറോപ്പിൽ മാത്രമായി ഒതുങ്ങിയിരുന്നു. എന്നാൽ യൂറോപ്പിലെത്തന്നെ നിയാണ്ടറുകൾ നിശ്ശേഷം ഒടുങ്ങിപ്പോയിട്ടും സാപ്പിയനുകൾ അവശേഷിച്ചു.
നിയാണ്ടർതാലുകൾ ബുദ്ധിശക്തിയിലും സാങ്കേതികപുരോഗതിയിലും നമ്മേക്കാൾ മോശമൊന്നുമായിരുന്നില്ല. ചില കാര്യങ്ങളിൽ അവർ കൂടുതൽ മികച്ചവരുമായിരുന്നു.
എന്നിട്ടും എന്തുകൊണ്ടാണു് നിയാണ്ടർതാലുകൾ ഒടുങ്ങിപ്പോയതു്?
പുതിയ കാലാവസ്ഥാമാറ്റത്തെ നേരിടാൻ നിയാണ്ടർതാലുകളുടെ അതിബുദ്ധി സമ്മതിച്ചില്ല. ചെറിയ സമൂഹങ്ങളായാണു് അവർ ജീവിച്ചിരുന്നതു്. ഓരോ കൂട്ടത്തിനും എന്തെങ്കിലും അത്യാഹിതമുണ്ടാവുമ്പോൾ (തണുപ്പുമൂലമുള്ള മരണം, പകർച്ചവ്യാധി, ഭക്ഷണക്ഷാമം) അവ അങ്ങനെത്തന്നെ ചത്തൊടുങ്ങി.

നിയാണ്ടർതാലുകൾ ഇരപിടിച്ചിരുന്ന വിധം പോലും വളരെ സ്പെഷ്യലൈസ് ചെയ്തിരുന്നു. മഹാദന്തി ആനകളെപ്പോലുള്ള വന്മൃഗങ്ങളെ അവർ മലയിടുക്കുകളിൽനിന്നും പാറക്കല്ലുരുട്ടിയിട്ടു് കൊല്ലുമായിരുന്നത്രേ (sabotage). ചെറുമൃഗങ്ങളെ നേർക്കുനേരേ ചെന്നു് (ambush) നായാടും. അധികം ഊർജ്ജക്ഷമത ലഭിക്കുന്ന മാംസഭക്ഷണം മാത്രമായി അവരുടെ ശീലം. താരതമ്യേന ഊർജ്ജമൂല്യം കുറഞ്ഞ കിഴങ്ങുകളും കായ്കനികളും ധാന്യവും ഉപയോഗിക്കാൻ കാലക്രമത്തിൽ മറന്നുപോയി.
ഭക്ഷണമാക്കാൻ പറ്റിയ മിക്ക മൃഗങ്ങളും പെട്ടെന്നു പെട്ടെന്നു മാറിവരുന്ന കാലാവസ്ഥയിൽ വംശമറ്റു. പൊതുവേ ഊർജ്ജോപഭോഗം കൂടുതലായിരുന്ന നിയാണ്ടർതാലിന്റെ ശരീരഘടനയ്ക്കു് ഈ പട്ടിണിയിൽ പിടിച്ചുനിൽക്കാൻ പറ്റിയില്ല.

അതേ സമയം ഹോമോസാപ്പിയൻസ് ഏതു സാഹചര്യത്തിനും അനുയോജ്യമായ വിധത്തിൽ ആവശ്യത്തിനനുസരിച്ചു് അവരുടെ ശീലങ്ങളും മാറ്റി. ഒന്നാമതു് അവർ പരസ്പരം സഹകരിച്ച് വ്യാപകമായ സാമൂഹ്യശൃംഖലകളുണ്ടാക്കി. കൃഷി, മൃഗങ്ങളെ ഇണക്കിവളർത്തൽ തുടങ്ങിയവയുടെ ആദിമപാഠങ്ങൾ അന്യോന്യം പങ്കുവെച്ചു. മാറുന്ന കാലാവസ്ഥക്കനുസരിച്ച് വിളവുകളും ഭക്ഷണങ്ങളും മാറിമാറി പരീക്ഷിച്ചു. കുട്ടികൾ മരിച്ചുപോകാതിരിക്കാൻ അവരുടെ സുരക്ഷിതത്വവും ശുശ്രൂഷയും ഉറപ്പാക്കാൻ സ്ത്രീകളെ വീട്ടിൽ നിർത്തി പുരുഷന്മാർ വേട്ടയാടാനും ഇരതേടാനും പോയിത്തുടങ്ങി. പരസ്പരസഹകരണം മൂലം അറിവുകൾ കൂടുതൽ പങ്കുവെക്കപ്പെട്ടു. അവർക്കിടയിൽ അർത്ഥസ്പഷ്ടതയുള്ള ശബ്ദങ്ങളും വാക്കുകളും ഭാഷയും ആവിർഭവിച്ചു. അങ്ങനെ അവർ സ്പെഷലൈസേഷനുപകരം അഡാപ്റ്റേഷൻ എന്ന ഉപായം വഴി നിലനിൽപ്പും ജനപ്പെരുപ്പവും ഉറപ്പാക്കി.

വ്യക്തിയല്ല സമഷ്ടിയാണു ശക്തി

ഇന്നു് ലോകത്തിന്റെ ഒരു കോണിൽ ഒരു ദുരന്തമുണ്ടായാൽ മിനിട്ടുകൾക്കുള്ളിൽ മറ്റൊരു കോണിലുള്ള ജനതകൾക്കു വരെ ആ വിവരം ചെന്നെത്തും. യാതൊരു പരിചയവുമില്ലാത്ത നാട്ടുകാരാണെങ്കിലും നാമെല്ലാം അവർക്കു വേണ്ടി പിരിവെടുക്കുകയും ദുരിതാശ്വാസപ്രവൃത്തികളിലേർപ്പെടുകയും ചെയ്യും. അമേരിക്കയിൽ ഒരു ട്രമ്പ് ട്രമ്പുരാനായാൽ ഇന്ത്യയിലൊരാൾ ട്രംബുരു മീട്ടും.

“നാളെ വൈകീട്ട് ലോകവസാനമുണ്ടായാൽ ഞാനും എന്റെ കെട്ട്യോളും ഒരു തട്ടാനും മാത്രം ബാക്കി മതി” എന്നു് ഇന്നാരും ചിന്തിക്കാൻ ധൈര്യപ്പെടുകയില്ല. ഒരു സ്പീഷീസിലെ അംഗങ്ങൾ മുഴുവനും പരസ്പരം ആശയവിനിമയം നടത്താവുന്ന ഇത്തരം ഒരു സംവിധാനം മുമ്പൊരിക്കലും ഈ ഭൂമിയിൽ ഉണ്ടായിരുന്നിട്ടില്ല. മാനവസമഷ്ടി മുഴുവൻ ഭീമാകാരമായ ഒരു ഒറ്റത്തലച്ചോർ പോലെയാണിന്നു് പ്രവർത്തിക്കുന്നതു്. അതിന്റെ മഹാശക്തിയോളം പോന്ന മറ്റൊരു എഞ്ചിനും എഞ്ചിനീയറിങ്ങും ഇന്നേവരെ ഉണ്ടായിട്ടില്ല.

എങ്ങനെയാണു് നാം ഇത്രത്തോളം വിജയിച്ചതു്? തരാതരം പോലെ ഓരോ അവസരങ്ങളിലും സ്പെഷ്യലൈസ് ചെയ്യുകയും അഡാപ്റ്റ് ചെയ്യുകയും ചെയ്തുകൊണ്ടു്. വേണ്ടിടത്തു് മത്സരിക്കുക (compete), വേണ്ടിടത്തു് സഹകരിക്കുക (co-operate). സന്ദർഭം മികച്ചതെങ്കിൽ യുദ്ധം ചെയ്യുക (conquest) അല്ലെങ്കിൽ രമ്യതയിൽ നീങ്ങുക (collaborate). ഒരുകൂറ്റൻ ചിത്രപടപ്രഹേളിക പോലെ, ലോകത്തെ മൊത്തമായി തടുത്തുകൂട്ടി ഓരോരോ കഷ്ണങ്ങളായി അടുക്കിവിരിച്ചു് ഉത്തരമാക്കിയെടുക്കുക.

നിയാണ്ടർതാലുകളും ചീറ്റപ്പുലികളും അങ്ങനെയൊക്കെ ചെയ്യാൻ ഇടയ്ക്കുവെച്ച് മറന്നുപോയി. അവരിൽ ഒരു വംശം കാൽ ലക്ഷം കൊല്ലം മുമ്പ് നാമം പോലുമില്ലാതെ അവശേഷമായി. മറ്റേ കൂട്ടർ ഇന്നു് വംശനാശത്തിന്റെ ഭീഷണിയിലാണു്.

ഇന്നത്തേതുപോലെത്തന്നെയാവണമെന്നില്ല നാളെ. നാളുകൾ കഴിയുമ്പോൾ നമുക്കു പരിചയമുള്ള പല വിഭവങ്ങളും അവസരങ്ങളും മാറിമറിയും. അതിനൊത്തു മാറിക്കൊണ്ടിരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ബുദ്ധിയുള്ള (Sapiens) ആൾക്കുരങ്ങന്മാർ(Homo) എന്ന പദവിയുണ്ടായിട്ടും നമ്മളും ചീറ്റപ്പുലികളുടെ നരകത്തിലേക്കോ നിയാണ്ടർതാലുകളുടെ സ്വർഗ്ഗത്തിലേക്കോ മാർച്ചുചെയ്തു പോവും.

ജൈവവൈവിദ്ധ്യം

നാമൊക്കെ ജൈവവൈവിദ്ധ്യം എന്നു് എപ്പോഴും പറഞ്ഞുനടക്കാറില്ലേ? എല്ലാ തരത്തിലും സ്പീഷീസുകളിലുമുള്ള ജീവികളേയും നിലനിൽക്കാൻ അനുവദിക്കുകയും ആവശ്യമെങ്കിൽ സംരക്ഷിക്കുകയും ചെയ്യുക എന്നതാണു് ജൈവവൈവിദ്ധ്യത്തിന്റെ കാതൽ.
എന്തിനാണു് അങ്ങനെ ചെയ്യുന്നതു്? എന്താണു് അതിന്റെ മെച്ചം?
ഏറ്റവും മികച്ച (എന്നു നമുക്കുതോന്നുന്ന) വിത്തുകളും സ്പീഷീസുകളും മാത്രം നിലനിർത്തിയാൽ പോരേ? വിളഞ്ഞാൽ നൂറുമേനി കിട്ടുന്ന സങ്കരയിനം നെൽവിത്തുകളുള്ളപ്പോൾ എന്തിനാണു് പഴയ ചിറ്റേനിയും വട്ടനും ആര്യനും മറ്റും? കൈപൊക്കിയാൽ നാളികേരം പറിച്ചെടുക്കാവുന്ന പതിനെട്ടാം പട്ടയും ഗൗളിഗാത്രവുമുള്ളപ്പോൾ എന്തിനാണു് ആകാശത്തോളം ഉയരത്തിൽ വളരുന്ന മുത്തശ്ശൻ തെങ്ങുകൾ?

സ്പീഷീസ് എന്ന വാക്കുതന്നെ വന്നതു് സ്പെഷലൈസേഷൻ എന്ന പദത്തിൽ നിന്നാണു്. കൂടുതൽ മികച്ച സ്പീഷീസുകൾ എന്നാൽ ജീവിതമാർഗ്ഗങ്ങൾ കൂടുതൽ സ്പെഷ്യലൈസ് ചെയ്തുശീലമുള്ള ഇനങ്ങൾ എന്നുകരുതാം.

ഒരു പുരാതനഗ്രാമത്തിൽ കുറേ ആളുകൾ വസിച്ചിരുന്നു. അവരെല്ലാവരും സ്വന്തം കാര്യങ്ങൾ എല്ലാം തന്നെ സ്വയം ചെയ്തുവന്നു. അരി വെക്കുക, തുണി കഴുകുക, മൺകലവും ചെമ്പുതളികകളും ചെരിപ്പുമുണ്ടാക്കുക, ഏറുകല്ലും കത്തിയും മൂർച്ചകൂട്ടുക എല്ലാം അവരവർ തന്നെ ചെയ്യും. (ഇതിനെ നമുക്കു് ജനറൽ പ്രാക്ടീസ് എന്നുവിളിക്കാം)
പക്ഷേ, പയ്യെപ്പയ്യെ അവർ ഒരു കാര്യം മനസ്സിലാക്കി. എല്ലാവരും എല്ലാ കാര്യങ്ങളും ചെയ്യുന്നതിലും കൂടുതൽ ഫലവത്താണു് ഒരു പ്രത്യേക ജോലി ഒരാൾ എന്ന നിലയിൽ തൊഴിൽ പങ്കിട്ടെടുക്കുക എന്നു്. അതായതു് ഒരാൾ ചെരുപ്പുണ്ടാക്കുക മാത്രം ചെയ്യുക. മറ്റൊരാൾ കത്തി മൂർച്ച കൂട്ടും. ഇനിയുമൊരാൾ എല്ലാരുടേയും തുണി കഴുകും. വേറൊരാൾ മൺപാത്രങ്ങൾ മാത്രമുണ്ടാക്കും. അങ്ങനെയങ്ങനെ അതു് സ്പെഷ്യലിസ്റ്റുകൾ നിറഞ്ഞ ഒരു ഗ്രാമമായി മാറി. ചെരുപ്പുകുത്തി, കരുവാൻ, മൂശാരി, ആശാരി, ഹോട്ടലാരി, അലക്കുകാരൻ എന്നൊക്കെയായി അവരുടെ അപരനാമങ്ങൾ. അവരവർ ചെയ്യുന്ന ജോലിയൊഴികെ മറ്റെല്ലാ കരകൗശലവിദ്യകളും എല്ലാവരും മറന്നും പോയി.

ഒരു ദിവസം ചെരുപ്പുകുത്തി ഇടിമിന്നലേറ്റു മരിച്ചുപോയി. വേറെയാർക്കും ചെരിപ്പുണ്ടാക്കാനറിയുകയുമില്ല.

അങ്ങനെ ആ ഗ്രാമത്തിലുള്ളവരൊക്കെ ചെരിപ്പില്ലാതെ ജീവിക്കേണ്ടിവന്നു.
വിളവു കുറഞ്ഞതാണെങ്കിലും ഒരു പാവം നെൽവിത്തിനു് മറ്റു ചില കഴിവുകൾ കണ്ടേക്കാം. ഉദാഹരണത്തിനു് xyz എന്നൊരുതരം പുതിയ വൈറസ് ആക്രമണത്തിനെ പ്രതിരോധിക്കാൻ ആ ഒരു ഇനത്തിനേ കഴിവുള്ളൂ എന്നു വരാം. മറ്റെല്ലാ വിത്തിനങ്ങളും മുടിഞ്ഞുപോയാലും കൂട്ടത്തിൽ പിന്നാക്കമെന്നുകരുതിയ ആ ഒരു ഇനമാവാം നെല്ലുകളുടെ കുലം സംരക്ഷിക്കുവാൻ ഒടുവിൽ ബാക്കി വരിക.

അതുകൊണ്ടാണു് കഴിയാവുന്നിടത്തോളം എല്ലാ തരം ജീവിവർഗ്ഗങ്ങളേയും നാം നിലനിർത്താൻ ശ്രമിക്കണം എന്നു പറയുന്നതു്.

ഏറ്റവും വേഗമുള്ള മൃഗമായി ചീറ്റപ്പുലി മാറിയപ്പോൾ ഒരു പാടുകാര്യങ്ങളിൽ അതിനു പരിമിതികളുമുണ്ടായി. ഭാരം കുറഞ്ഞ ചെറിയ ശരീരം (അതോടൊപ്പം ഊർജ്ജക്ഷമതയും ഊർജ്ജസംഭരണശേഷിയും ആയുസ്സും കുറയും), ആ ശരീരവും വെച്ച് മറ്റു മൃഗങ്ങളോട് ഏറ്റുമുട്ടാനോ കീഴ്പ്പെടുത്താനോ വേണ്ടത്ര കഴിവില്ലായ്മ. എന്തിനു്, കാൽനഖങ്ങൾ ഉപയോഗിച്ച് ഇരകളെ ഒന്നു വരഞ്ഞുകോറാൻ പോലും വയ്യാത്ത അവസ്ഥ.

ചീറ്റപ്പുലിയുടെ ദുരിതം മനസ്സിലാക്കാൻ അതു് ഇരപിടിക്കുന്ന വിധം കൂടി അറിയണം. ഇരയുടെ 50-100 മീറ്ററോളം അടുത്തുവരെ പതുങ്ങിച്ചെന്നോ ഒളിച്ചുനിന്നോ ആണു് നായാട്ടിന്റെ തുടക്കം. ആ 50 മീറ്ററാണു് ചീറ്റപ്പുലിയുടെ യഥാർത്ഥ കുതിപ്പു്. ഇരയുടെ അടുത്തെത്തിയാൽ ഉടനെ അടിക്കഴുത്തിൽ കാലുകൊണ്ടു് അടിച്ചോ പിടിമുറുക്കിയോ ശ്വാസം മുട്ടിച്ചു് അതിനെ കൊല്ലുന്നു.
അപ്പൊഴേക്കും ചീറ്റപ്പുലി വല്ലാതെ തളർന്നിട്ടുണ്ടാവും. ഇരയെ അപ്പോൾ തന്നെ കടിച്ചുകീറി തിന്നാനുള്ള ശക്തിപോലുമുണ്ടാവില്ല അപ്പോൾ അതിനു്. നിർബന്ധമായും അരമണിക്കൂറെങ്കിലുമുള്ള വിശ്രമമാണു് അടുത്ത പടി. എന്നിട്ടുവേണം ഭക്ഷണം കഴിക്കാൻ.
എന്നാൽ അപ്പോഴും സമാധാനമായി ഒരിടത്തിരുന്നു് സ്വാദോടെ ഇരയെ അകത്താക്കാൻ പറ്റുമോ? ഇല്ല. വളരെ തിടുക്കത്തിലാണു് ആ ജീവി സ്വയം നായാടിക്കിട്ടിയ ഭക്ഷണം എങ്ങനെയെങ്കിലും അകത്താക്കുന്നതു്. അതിനിടയ്ക്കു് വേറൊരു വലിയ മൃഗം വന്നുപെട്ടാൽ, അതു് ഇരയേയും അതിന്റെ ഉടമയായ ചീറ്റപ്പുലിയേയും തിന്നെന്നുവരാം.
അഥവാ അങ്ങനെ ഒരു ക്രൂരനായ അതിഥി എത്തിപ്പെട്ടാൽചീറ്റപ്പുലിയ്ക്കു് വീണ്ടും അതിന്റെ ഓട്ടം തന്നെ രക്ഷ. ഓടിപ്പിടിച്ച ഭക്ഷണം പോലും മുഴുവനാക്കാതെ അവിടെത്തന്നെ ഉപേക്ഷിച്ച് അതിനു സ്ഥലം കാലിയാക്കേണ്ടി വരും.

വലിയ വലിയ സ്ഥാനമോ സിദ്ധിയോ ഉള്ള, നാം അസൂയയോടെ കാണുന്ന, പലരുടേയും അവസ്ഥയും ചീറ്റപ്പുലികളുടേതുതന്നെയാവാം. ഒറ്റ നോട്ടത്തിൽ അവർ ലോകചാമ്പ്യന്മാരാവാം. എന്നാൽ കൂടുതൽ അറിഞ്ഞുവരുമ്പൊഴേ അവരേക്കാളൊക്കെ ഭാഗ്യവാന്മാർ നാം തന്നെ എന്നു മനസ്സിലാവൂ.

ഹ്മ്! എന്റെ ഉത്തരം തീരെ നീണ്ടുനീണ്ടു് ഒരു ചീറ്റപ്പുലിവാൽ പോലെയായി അല്ലേ? ഇക്കണക്കിനു് ഇനി ആരും എന്നോട് എന്തെങ്കിലും ചോദിക്കും എന്നു തോന്നുന്നില്ല. അഥവാ ചോദിച്ചാലും ആ ചോദ്യവും അതിനു ഞാൻ നൽകിയേക്കാവുന്ന ഉത്തരവും വായിക്കാനോ ലൈക്കു ചെയ്യാനോ ആരും ഇവിടേക്കു വരുമെന്നും തോന്നുന്നില്ല.

അതെ! തെറ്റ് എന്റേതാണു്. ഡിപ്ലോമയോ ഡിപ്ലോമസിയോ സ്പെഷ്യലൈസേഷനോ ഇല്ലാത്ത എന്റെയീ കൈക്കുറ്റപ്പാടിന്റെയാണു്. :'(:'(



സംശയം:

മഴ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ അതെല്ലാം? അന്തരീക്ഷത്തിലെ പൊടിയല്ലാതെ? മഴവെള്ളം കടലിൽ എത്തിയാൽ ഉടനെ കടൽ വെള്ളവുമായി യോജിക്കുമോ? അതോ വേറെ കിടക്കുമോ? കടലിലെ ഐസ് കട്ടയിൽ ഉപ്പിന്റെ അഥവാ ലവണങ്ങളുടെ അംശം എത്ര?

ഉത്തരം:

(മനുഷ്യജീവനുമായി ബന്ധപ്പെട്ട് എല്ലായ്പോഴും പദാർത്ഥങ്ങളെ (മാലിന്യം/ അശുദ്ധി) മൂന്നായി തിരിക്കാം. ഭൗതികം (physical), രാസം (chemical), ജൈവികം (biological). അവയുടെ അടിസ്ഥാനഗുണങ്ങളും പ്രവർത്തനങ്ങളും ചുറ്റുപാടുകളെ എങ്ങനെ ബാധിക്കും എന്നതിനെ അടിസ്ഥാനമാക്കിയാണു് ഈ തരം തിരിവു്.

ജലം: ജീവന്റെ അമൃതം

മാനത്തുനിന്നും വീണുതുടങ്ങുമ്പോഴുള്ള മഴവെള്ളം പ്രകൃതിയിൽ ലഭിക്കുന്നതിൽ വെച്ച് ഏറ്റവും ശുദ്ധമായതാണെന്നു് ഏകദേശം പറയാം. (അതിലും ശുദ്ധമായതു് വളരെ ഉയർന്ന മലകളുടെ മുകളിൽ സീസണലായി ഉറഞ്ഞുകൂടി അതേ സീസണിലെ വേനലിൽ ഉരുകിയൊലിച്ചുതുടങ്ങുന്ന വെള്ളമാണു്.)

എന്നാൽ, താഴെ എത്തുമ്പോഴേക്കും മഴത്തുള്ളികളിൽ മൂന്നുവിധത്തിലുള്ള മാലിന്യങ്ങളും കലരുന്നുണ്ടു്.

ഭൗതികം(ഖരം):

നാം താഴെനിന്നും കത്തിച്ചുവിടുന്ന കാർബൺ, ഹൈഡ്രോകാർബൺ, കാർബോഹൈഡ്രേറ്റ് ഇന്ധനങ്ങളിലെ പൂർണ്ണമായും കത്തിക്കഴിഞ്ഞിട്ടില്ലാത്ത, പുകയായി കാണുന്ന, കാർബണും ഫോസ്ഫറസ്, സൾഫർ (ഗന്ധകം), കാൽഷ്യം തുടങ്ങിയവയുടെ ഓക്സൈഡുകളും ലവണങ്ങളും(soot & fly ash) ആസ്ബസ്റ്റോസ്, സിലിക്കാവൂൾ തുടങ്ങിയ നാരുകളും.

ഇവ കൂടാതെ, അഗ്നിപർവ്വതങ്ങളിൽനിന്നും കാട്ടുതീയിൽ നിന്നും വൻ‌തോതിൽ പുറത്തുവരുന്ന ഗന്ധകം അടക്കമുള്ള പല പദാർത്ഥങ്ങളും ചേർന്ന പുക, മരുഭൂമിയിൽനിന്നും മറ്റ് ഊഷരപ്രദേശങ്ങളിൽനിന്നും ഉയർന്നു പൊങ്ങി വായുവിൽ സ്ഥിരമായി തങ്ങിനിൽക്കുന്ന പൊടി (സിലിക്കേറ്റുകളും മറ്റു കളിമൺധാതുക്കളും).(ഗൾഫ് രാജ്യങ്ങളിൽ വർഷങ്ങൾ കൂടി വല്ലപ്പോഴും മഴ പെയ്യുമ്പോഴുള്ള ഭീകരമായ ചെളി പ്രശ്നത്തിനു കാരണം ഇത്തരം മൺപൊടികളാണു്).

ഇതിൽ നല്ലൊരു ഭാഗം വെള്ളത്തിൽ ലയിച്ചുചേരാത്ത ഖരകണികകളാണു്. ബാൿടീരിയയുടെ വലിപ്പം മുതൽ തലമുടിനാരിന്റെ വലിപ്പം വരെയുള്ള ഇവ മഴത്തുള്ളികളോടൊപ്പം താഴേക്കെത്തുന്നു.

രാസികം:

ഇടിമിന്നലിന്റെ ഉയർന്ന ചൂടിൽ മാത്രം പരസ്പരം യോജിക്കുന്ന നൈട്രജൻ, ഓക്സിജൻ, +നീരാവി ഇവയിൽ നിന്നുണ്ടാവുന്ന നൈട്രിൿ ആസിഡ് ബാഷ്പം.
ഭൂമിയിലെ ജീർണ്ണപദാർത്ഥങ്ങളിൽ നിന്നുണ്ടാവുന്ന ഹൈഡ്രജൻ സൾഫൈഡ്, സൾഫർ ഡയോക്സൈഡ് ഇവ ഉയർന്നു പൊങ്ങി മഴയുമായി പ്രവർത്തിച്ചുണ്ടാവുന്ന സൽഫ്യൂറിൿ ആസിഡ് ബാഷ്പം.

വായുവിൽ തന്നെയുള്ള വളരെ നേരിയ അംശം (0.04%) കാർബൺ ഡയോക്സൈഡുമായി ജലം യോജിക്കുമ്പോൾ ഉണ്ടാവുന്ന കാർബോണിൿ ആസിഡ് (സോഡാവെള്ളം).
മഴവെള്ളവുമായി ഒത്തുനോക്കുമ്പോൾ സാധാരണ ഇത്തരം ആസിഡുകൾ വളരെ നേരിയ അംശം മാത്രമേ കാണൂ. എന്നാൽ സജീവമായ അഗ്നീപർവ്വതപ്രദേശങ്ങൾക്കടുത്തു് അപകടകരമായ ഗാഢതയുള്ള ആസിഡ് മഴകൾ പതിവാണു്.

ജൈവികം:

ബാൿടീരിയകളും വൈറസുകളും മറ്റു സൂക്ഷ്മജീവികളും.
വ്യാപ്തിയിലും എണ്ണത്തിലും നാം കരുതുന്നതിലും വളരെക്കൂടുതലാണു് ഭൂമിയിലേയും അന്തരീക്ഷത്തിലേയും ജീവാണുക്കളുടെ സാന്നിദ്ധ്യം. നമ്മുടെ ശരീരത്തിന്റെതന്നെ 3-4 ശതമാനം ഭാരം നമുക്കുള്ളിൽ ജീവിക്കുന്ന നല്ലതും മോശമായതുമായ ബാൿടീരിയകളാണു്. വായുവും ഇക്കാര്യത്തിൽ മോശമല്ല. വളരെ ഉയർന്ന തലങ്ങളിൽപ്പോലും വൈറസുകളും ബാൿടീരിയകളും കാണാം.

മഴ പെയ്യുമ്പോൾ അതിനോടൊപ്പം ഇവയെല്ലാം കുറെയെങ്കിലും താഴെയെത്തുന്നു.

ɐɥqɐɹdɐʍsıʌ/ɯoɔ˙ʞooqǝɔɐɟ

എങ്കിൽപ്പോലും നമ്മുടെ ആവശ്യങ്ങൾക്കനുസരിച്ച്, മഴവെള്ളം ഏറെക്കുറെ ശുദ്ധമാണെന്നു സമ്മതിക്കാം. മുകളിലെ മൊത്തം മാലിന്യങ്ങൾ ഏകദേശം 5 മുതൽ 10 ppm വരെ (ഒരു ലിറ്ററിൽ 5-10 മില്ലിഗ്രാം) ഉണ്ടാകാം.

താഴെയെത്തുന്ന മഴവെള്ളത്തിലെ നല്ലൊരു ഭാഗം കടലിലേക്കാണല്ലോ ഒഴുകിയെത്തുന്നതു്. ആ നീണ്ട യാത്രയിൽ ഇനിയും മൂന്നുനാലുഘട്ടങ്ങൾ കൂടിയുണ്ടു്:
  • മലമ്പ്രദേശങ്ങളിൽനിന്നോ പരന്ന കരഭൂമികളിൽനിന്നോ അരുവികളിലേക്കും പുഴകളിലേക്കുമുള്ള പ്രയാണം.
  • പുഴയിലൂടെയുള്ള ഒഴുക്കു്
  • തുടർന്നു് കായൽ, ചതുപ്പ്, കണ്ടൽപ്രദേശങ്ങൾ തുടങ്ങിയ നീർത്തടങ്ങളിലൂടെ തീരക്കടൽ വരെ.
  • തീരക്കടലിൽനിന്നു് പുറം കടലിലേക്കുള്ള വ്യാപനം.


കരിങ്കല്ല്: ജീവന്റെ കരള്

ഭൂമിയുടെ പുറന്തോടിൽ ഏറ്റവും സമൃദ്ധമായുള്ള ധാതുവാണു് ഫെൽഡ്സ്പാർ. എല്ലാ തരം പാറകളിലും അവ പൊടിഞ്ഞുണ്ടാകുന്ന മണ്ണുകളിലും ഇവ കാണാം. ഭൂമിയുടെ പുറന്തോടിലെ 41% വരെ ഇവയാണെന്നു് കണക്കാക്കപ്പെട്ടിരിക്കുന്നു. NaAlSi₃O₈, KAlSi₃O₈, CaAl₂Si₂O₈ (സോഡിയം, പൊട്ടാസ്യം, കാൽഷ്യം എന്നിവയുടെ അലുമിനിയം സിലിക്കേറ്റുകൾ) - ടെൿടോസിലിക്കേറ്റ് ധാതുക്കൾ എന്നറിയപ്പെടുന്ന ഇവയിൽനിന്നാണു് കരയിലും കടലിലുമുള്ള എല്ലാ തരം ഉപ്പുകളും ചുണ്ണാമ്പുതരങ്ങളും ഉണ്ടായതു്.
മഴവെള്ളവും ബാൿറ്റീരിയകളും ഈ പാറപ്പൊടികളും കൂടിയുള്ള ഒരു മാമാങ്കമാണു് ഭൂമിയിൽ കോടിക്കണക്കിനുവർഷങ്ങളായി ബഹുകോശജീവികൾ ആഘോഷിച്ചുകൊണ്ടിരിക്കുന്ന ജീവോത്സവത്തിലെ ആദ്യരംഗം.

ബാൿടീരിയ: ജീവന്റെ ശില്പി

ബാൿടീരിയകൾ രണ്ടുവിധം. വായവശ്വസനം (oxygen breathing) നടത്തുന്നവയും അല്ലാത്തവയും (anaerobic).
[വാസ്തവത്തിൽ ബാൿറ്റീരിയകൾ ഓക്സിജൻ ഉപയോഗിക്കാൻ തുടങ്ങിയതു് ഏറെക്കഴിഞ്ഞിട്ടാണു്. ആദ്യമൊക്കെ മീഥെയ്നും ഹൈഡ്രജൻ സൾഫൈഡും ഒക്കെയായിരുന്നു അവരുടെ ഊർജ്ജദഹനഇന്ധനങ്ങൾ (anoxic). അന്നത്തെ ശീലമനുസരിച്ച് ഓക്സിജൻ അവയ്ക്കു വിഷവാതകം പോലുമായിരുന്നു. പക്ഷേ, 200 കോടി കൊല്ലം മുമ്പ് ചില ഫ്രീക്കൻ ബാൿടീരിയകൾ ജീവിതം കയിച്ചിലാക്കാൻ ഓക്സിജനാണു് നല്ലതെന്നു് എങ്ങനെയോ തിരിച്ചറിഞ്ഞു. പച്ചവിറക് ഊതിയൂതി കണ്ണുപുകഞ്ഞിരിക്കുമ്പോൾ LPG ഗ്യാസ് സ്റ്റൗ കിട്ടിയതുപോലെയായിരുന്നു അപ്പോൾ അവറ്റകളുടെ സന്തോഷം. മുമ്പത്തേതിനേക്കാൾ 16 ഇരട്ടി മൈലേജ് ആണു് അവർക്കു് ഒറ്റയടിക്കു ലഭിച്ചതു്.
ഇന്നു മനുഷ്യൻ ജീവിച്ചിരിക്കുന്നതും ഓക്സിജൻ ശ്വസിച്ചിട്ടുതന്നെ. പക്ഷേ സത്യത്തിൽ, നമ്മുടെ കോശങ്ങൾക്കു് ഓക്സിജൻ ഉപയോഗിക്കാൻ അറിയില്ല! ഒരു കണക്കിൽ പറഞ്ഞാൽ, അന്നത്തെ ഫ്രീക്കൻ ബാൿടീരിയകൾ തന്നെയാണു് വേറൊരു വേഷം കെട്ടി, നമ്മുടെയൊക്കെ കോശങ്ങളിലിരുന്നു് നമുക്കുവേണ്ടി ഇപ്പോഴും ശ്വസിച്ചുകൊണ്ടിരിക്കുന്നതു്! അവ തന്നെയാണു് സസ്യങ്ങളുടെ വേഷത്തിൽ നമുക്കുവേണ്ട ആഹാരം പാകം ചെയ്തെടുക്കുന്നതും! അക്കഥ വേറൊരു പോസ്റ്റായി പിന്നെ എഴുതാം].
എന്തായാലും ഈ രണ്ടുതരത്തിലുമുള്ള ബാൿടീരിയകൾ ചുറ്റുപാടുമുള്ള ജൈവാവശിഷ്ടങ്ങൾ ജീർണ്ണിപ്പിച്ച് CO₂ ഉണ്ടാക്കുന്നു എന്നു തൽക്കാലം ധരിക്കാം.
ഈ CO₂, മാനത്തുനിന്നെത്തിയ മഴവെള്ളവുമായി യോജിച്ച് കൂടുതൽ ഷോഡാവെള്ളം (കാർബോണിൿ ആസിഡ്) സൃഷ്ടിക്കും.
കാർബോണിൿ ആസിഡ് (H₂CO₃) അത്ര ദൃഢമായ ഒരു ആസിഡൊന്നുമല്ല. അതിലെ ഹൈഡ്രജൻ ആറ്റങ്ങൾ ബാക്കിയുള്ള ആറ്റങ്ങളോടു് എപ്പോഴും തല്ലിയും പിണങ്ങിയും പിന്നെ തലോടിയുമൊക്കെയാണു് കഴിഞ്ഞുപോവുന്നതു്. തൊമ്മൻ അയഞ്ഞാൽ ചാണ്ടി മുറുകും എന്നപോലെയാണു് അവർ രണ്ടുപേരും പരസ്പരം.
തരം കിട്ടിയാൽ അവരിൽ ആരെങ്കിലുമൊരാൾ വീടുമാറിപ്പോവാൻ ശ്രമിക്കും.
കെമിസ്ട്രി ഫോർമുലകൾ കണ്ടു് തലവേദന വരില്ലെങ്കിൽ ഇങ്ങനെയാണു സംഭവം:
(CH₂O)ₙ + O₂ ---> CO₂ + H₂O
CO₂ + H₂O ---> H₂CO₃
H₂CO₃ ---> H⁺ + HCO₃⁻
ഈ കുടുംബവഴക്കിനുള്ളിലേക്കാണു് ഫെൽഡ്സ്പാർ എത്തിപ്പെടുന്നതു്. ഇഷ്ടം‌പോലെ വെള്ളം! കാലുമാറാൻ റെഡിയായി നിൽക്കുന്ന ഒരു ഹൈഡ്രജൻ അയോണും. അങ്ങനെയാണു് അടുത്ത രാസപ്രവർത്തനം തുടങ്ങിവെക്കുന്നതു്.
NaAlSi₃O₈ + 7 H₂O + H₂CO₃ ---> Al(OH)₃ + Na⁺ + HCO₃⁻ + 3 H₄SiO₄
പക്ഷേ അതോടെ മൊത്തം പ്രശ്നമായി. ദശലക്ഷക്കണക്കിനു കൊല്ലം പാറപോലെ ഉറച്ചുനിന്നിരുന്ന ഫെൽഡ്സ്പാർ തന്നെ പൊട്ടിപ്പിളരുകയായി.
ɒʜdɒɿqɒwꙅiV
അതിൽ നിന്നും ഉണ്ടാവുന്നതു് അലുമിനിയം ഹൈഡ്രോക്സൈഡ് (Al(OH)₃), സോഡിയം, സിലിസിൿ ആസിഡ് (H₄SiO₄) എന്നിങ്ങനെ മൂന്നുല്പന്നങ്ങളാണു്. ഇവയിൽ ആദ്യത്തേതു് വെള്ളത്തിൽ ലയിക്കില്ല. സോഡിയത്തിനും മറ്റും വെള്ളത്തോടുള്ള പ്രേമം മുമ്പേ അറിയാമല്ലോ. സിലിസിൿ ആസിഡും വെള്ളം കണ്ടാൽ അതിൽ ചാടാതെ മാറിനിൽക്കില്ല.
ഭൂമിയുടെ ഉൾഭാഗത്തുനിന്നും തള്ളിത്തുറിച്ചുവന്നു് ഉറഞ്ഞുകിടക്കുന്ന മഹാപർവ്വതങ്ങൾ പൊടിഞ്ഞു് ജീവലോകത്തിന്റെ വളവും ഭക്ഷണവുമാകുന്ന വലിയ സംഭവപരമ്പരകളുടെ തുടക്കം ഈ ഭാഗം വെച്ചുപിരിയലോടെയാണു്.
എവിടേയ്ക്കും ഒഴുകിപ്പോവാതെ കെട്ടിനിൽക്കുന്ന വെള്ളമാണെന്നിരിക്കട്ടെ. ആ വെള്ളം വേനൽക്കാലത്തു വറ്റുന്നതോടെ സിലിസിൿ ആസിഡ് താഴെ അടിഞ്ഞുകിടക്കുന്ന അലുമിനിയം ഹൈഡ്രോക്സൈഡുമായി പ്രതിപ്രവർത്തിക്കും. എന്നിട്ട് കാവോലിനൈറ്റ് എന്നൊരു കളിമൺ ധാതുവായിമാറും.
2 Al(OH)₃ + 2 H₄SiO₄ --->> 2 Al₂Si₂O₅(OH)₄ + 5 H₂O
നമ്മുടേതുപോലുള്ള ഉഷ്ണമേഖലാപ്രദേശങ്ങളിൽ ധാരാളം മഴ ലഭിക്കും. ആ വെള്ളം മുഴുവൻ തുടർച്ചയായി കടലിലേക്കൊഴുകിപ്പോവുകയും ചെയ്യും. അതോടൊപ്പം സോഡിയം, കാൽഷ്യം, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, സിലിസിൿ ആസിഡ് ഇവയും. ബാക്കിവരുന്നതു് അലുമിനിയം ഹൈഡ്രോക്സൈഡ് മാത്രം. ജിബ്സൈറ്റ് (Gibbsite). ഈ ജിബ്സൈറ്റാണു് പിന്നീട് ബോക്സൈറ്റ് എന്നതരം അലുമിനിയം ധാതുവാകുന്നതു്.
അതിദൃഢമായ പാറകൾ പൊടിച്ച് മണ്ണുണ്ടാക്കുന്നതും ആ മണ്ണിൽ നിന്നു് അലുമിനിയത്തെ മാറ്റിവെച്ച് സോഡിയം, കാൽഷ്യം, പൊട്ടാസ്യം തുടങ്ങിയവയെ കടലിലേയ്ക്കയക്കുന്നതും അവയെയെല്ലാം ഉപ്പും ഇന്തുപ്പും ചുണ്ണാമ്പും കാരവും വിരേചിനിയുപ്പുമൊക്കെയാക്കി മാറ്റുന്ന വലിയ ശക്തി മഴവെള്ളമാണെന്നു മനസ്സിലായില്ലേ?
കെമിസ്ട്രിയുടെ ഈ ഭാഗം നമ്മെ സ്കൂളിലും കോളേജിലുമൊന്നും അധികം പഠിപ്പിക്കാറുണ്ടെന്നു തോന്നുന്നില്ല. പക്ഷേ, ബയോളജിക്കാരും പരിസ്ഥിതിസ്നേഹികളുമെങ്കിലും ഇതൊക്കെ ഒന്നറിഞ്ഞിരിക്കുന്നതു നല്ലതാണു്.

പുഴ: ഭൂമിയുടെ അന്നപഥം

പുഴകളിലേക്കു് ഒഴുകിയെത്തുമ്പൊഴേക്കും മഴവെള്ളത്തിൽ ലയിച്ചുചേർന്ന അന്യപദാർത്ഥങ്ങളുടെ അളവ് ഇരുപതു് ഇരട്ടിയായി (ഏകദേശം 100 മില്ലിഗ്രാം / ലിറ്റർ) വർദ്ധിക്കും. വെള്ളം ഒഴുക്കിക്കൊണ്ടുവരുന്ന താരതമേന വലിയ മണൽത്തരികളേയും കളിമൺ കണികകളേയും ഉൾപ്പെടുത്താതെയാണീ കണക്കു്.
നേരത്തെ പറഞ്ഞ ആസിഡ് ബാഷ്പങ്ങൾ കലരുന്നതിനാൽ മഴവെള്ളത്തിന്റെ pH മൂല്യം ശുദ്ധജലത്തിന്റെ സ്വതേ ഉള്ള 7 അല്ല. അതിനേക്കാൾ കുറഞ്ഞ ഒരു സംഖ്യയായിരിക്കും.
ചുരുക്കത്തിൽ മഴവെള്ളം പുളിക്കും! എത്ര കണ്ടു പുളിക്കുമെന്നതു് പല ഘടകങ്ങളുമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും എന്നു മാത്രം.
കരഭൂമിയിലൂടെ പരന്നൊഴുകി പുഴയിലെത്തുന്നതോടെ, വെള്ളത്തിൽ കൂടുതൽ കൂടുതൽ രാസവസ്തുക്കൾ ചേരുകയായി. മുകളിൽ വിവരിച്ച സോഡിയം, പൊട്ടാസ്യം, കാൽഷ്യം, ബൈകാർബണേറ്റു് (HCO₃⁻), സിലിസിൿ ആസിഡ് എന്നിവയ്ക്കു പുറമേ മഗ്നീഷ്യം (Mg⁺⁺), ഇരുമ്പ്(Fe⁺⁺) എന്നീ പോസിറ്റീവ് അയോണുകളും (കാഷണുകൾ) ഇതിൽ പെടും. ഇതു കൂടാതെ, കാൽഷ്യം ഫോസ്ഫേറ്റ് അടങ്ങുന്ന അപ്പാറ്റൈറ്റ് (apatite) എന്ന ധാതുവിൽനിന്നു് ഫോസ്ഫറസും യാത്രയിൽ ചേരും.
CaCO₃ + H₂CO₃ ---> Ca⁺⁺ + 2 HCO₃⁻
ഈ കാൽഷ്യമാണു് കടലിലെത്തി ജീവന്റെ അടിസ്ഥാന ചേരുവകളിലൊന്നായി മാറുന്നതു്. ഒപ്പമുള്ള ബൈകാർബണേറ്റാണു് റൊട്ടിക്കാരവും സോപ്പുമൊക്കെയായി നമ്മുടെ വീടുകളിലേക്കെത്തുന്നതു്.
ഇരുമ്പിനു് ഒരു പ്രശ്നമുണ്ടു്. ധാരാളം ഓക്സിജൻ സാന്നിദ്ധ്യമുള്ള ജലത്തിൽ അതു കൂട്ടുചേരില്ല. പകരം ഓക്സിജനുമായി ചേർന്നു് തുരുമ്പായി മാറും. എന്നിട്ട് തവിട്ടുകലർന്ന ചുവപ്പുനിറത്തിൽ വെള്ളത്തിലെ പാറകളിലോ മണലിലോ പറ്റിപ്പിടിച്ചിരിക്കും.
ഇടയ്ക്കിടെ പുഴയിലോ മഴവെള്ളത്തിലോ മുങ്ങിക്കിടക്കുന്നതോ പാറക്കല്ലുകളിൽ കാണുന്ന ചുവന്ന നിറം തുരുമ്പിന്റെ ഈ അവക്ഷിപ്തമാണു്.
പുഴവെള്ളത്തോടൊപ്പം സാവധാനം ഉരുണ്ടുനീങ്ങുന്ന മണൽത്തരികളിലും ഇത്തരം തുരുമ്പു കോട്ടിങ്ങ് കാണാം. ചിലപ്പോൾ അവ മണലിൽനിന്നു വേർപ്പെട്ട് സ്വതന്ത്രമായും വെള്ളത്തോടൊപ്പം ഒഴുകും. ഇവയെല്ലാം കായലോ ചതുപ്പോ നിറഞ്ഞ താഴ്നിലത്തണ്ണീർത്തടങ്ങളിലേക്കാണു് എത്തുക. കൂടാതെ മണൽത്തരികളായിത്തന്നെ സിലിക്കൺ, അലുമിനിയം തുടങ്ങിയ ലോഹസംയുക്തങ്ങളും ഈ ഒഴുക്കിൽ പെടും. ഇതെല്ലാം അടുത്ത ഘട്ടത്തിൽ, തണ്ണീർത്തടങ്ങളിലും കടലിലും നടക്കാൻ പോവുന്ന നാടകത്തിൽ ആവശ്യമുള്ള കഥാപാത്രങ്ങളാണു്.
പ്രത്യേകിച്ച്, ഇരുമ്പിന്റെ ഈ തണ്ണീർത്തടശേഖരണം വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണു്. തണ്ണീർത്തടങ്ങളിലെ ജൈവവൈവിദ്ധ്യത്തിനു് ഒരു പ്രധാനകാരണം എന്നതിനുപരി, ആദിമപ്രകൃതിയിൽ ബഹുകോശജീവികളുണ്ടാവാനും ജീവികളുടെ ശരീരത്തിനുള്ളിൽ ഓക്സിജൻ ചംക്രമണവ്യവസ്ഥയുണ്ടാവാനും ഈ ഇരുമ്പാണു് മൂലധനം.

തണ്ണീർത്തടം എന്ന വൻകുടൽ

നമ്മുടെ ശരീരത്തിൽ അതിസങ്കീർണ്ണങ്ങളായ പല രാസപ്രവർത്തനങ്ങളും ഭൗതികപ്രവർത്തനങ്ങളും നടക്കുന്ന ഒരു സ്ഥലമാണു് വൻകുടൽ. നാം കഴിച്ച ഭക്ഷണത്തിലെ ആക്രി പെറുക്കി തരം തിരിക്കുന്ന സ്ഥലം. ചെറുകുടലിന്റെ വേല കഴിഞ്ഞിട്ടും ബാക്കിവരുന്ന പോഷകങ്ങളൊക്കെ പെറുക്കിമാറ്റിയെടുത്ത് ആ ചണ്ടിയിൽനിന്നും കഴിയുന്നത്ര ജലം കൂടി ഊറ്റിയെടുത്തു് അതിനെ കട്ടികൂടിയ മലമാക്കി മാറ്റുകയാണു് വൻകുടൽ ചെയ്യുന്നതു്).
പാറപൊടിഞ്ഞുണ്ടായി ജൈവപുഷ്ടി പ്രാപിക്കുന്ന മണ്ണു് ഒരു ശരീരമാണെങ്കിൽ, പുഴ ആ ശരീരത്തിന്റെ അന്നപഥമായിരുന്നെങ്കിൽ, കരഭൂമിയുടെ വൻകുടലാണു് അഴിപ്രദേശങ്ങൾ.
തുറന്ന കടലിലെ ഉപ്പിന്റെ അളവ് ഒരു ലിറ്ററിൽ 35 ഗ്രാം ഉണ്ടാവും. എന്നാൽ അഴിപ്രദേശത്തെത്തുന്ന പുതുവെള്ളത്തിലെ ലീനപദാർത്ഥങ്ങൾ അര ഗ്രാമിലും കുറവായിരിക്കും. ഈ രണ്ടുതരം ജലങ്ങളും തമ്മിൽ കലരുമ്പോൾ വീണ്ടും ഭൗതികമായും രാസികമായും രസകരമായ പ്രതിഭാസങ്ങളുണ്ടാവും.
ഓരുജലത്തിലെ ലവണത സോഡിയത്തിന്റെ ഒരു അരിപ്പ പോലെ പ്രവർത്തിക്കും. പോസിറ്റീവ് ചാർജ്ജുള്ള സോഡിയം അയോണുകൾ കായലിലെ ഉപ്പുകലർന്ന നെഗറ്റീവ് ചാർജ്ജുള്ള മാലിന്യകണികകളുമായി (ഉദാ: ക്ലോറിൻ റാഡിക്കലുകൾ) ചേർന്നു് താരതമ്യേന നിശ്ചലമായ വെള്ളത്തിന്റെ അടിത്തട്ടിലേക്കു് താഴും. ഓരുജലത്തിലെ ലവണാംശനില (solute gradient) 5% മുതൽ 15% വരെ കൂടിക്കൊണ്ടിരിക്കുന്ന മേഖലയിൽ സോഡിയത്തിന്റെ അവക്ഷേപണം (sedimentation) മിക്കവാറും പൂർത്തിയാവും.
നമ്മുടെ നാട്ടിലൊക്കെ, മഴക്കാലത്തു് കടൽവെള്ളം അടിഭാഗത്തുകൂടിയും പുഴവെള്ളം മേൽഭാഗത്തുകൂടിയുമാണു് കായലിൽ കലരുന്നതു്. ഇതിനുകാരണം അവയുടെ സന്ദ്രതയ്ക്കുള്ള വ്യത്യാസമാണു്. എന്നാൽ മരുഭൂമികളിലും, പൊതുവേ വേനൽക്കാലത്തും കരയിൽനിന്നും ഒഴുകിയെത്തുന്ന വെള്ളം കുറയുകയും അതിനേക്കാൾ കൂടുതൽ ബാഷ്പീകരണം നടക്കുകയും ചെയ്താൽ കാര്യം നേരേ തിരിച്ചാവും. കായലിൽ / ചതുപ്പിൽ അവശേഷിക്കുന്ന ജലത്തിനു മീതെക്കൂടി കടൽവെള്ളം മേൽത്തട്ടിലൂടെത്തന്നെ ഒഴുകിയെത്തും. ജീവികളുടെ വളർച്ചയേയും പ്രത്യുല്പാദനചക്രത്തേയും ഈ മാറ്റങ്ങൾ വലിയ തോതിൽ ബാധിക്കാം.
ɐɥqɐɹdɐʍsıʌ/ɯoɔ˙ʞooqǝɔɐɟ
കാലവർഷദിനങ്ങളിൽ പെയ്യുന്ന മഴയെല്ലാം അപ്പോൾ തന്നെ കടലിലേക്കു് ഒഴുക്കിവിടുന്നതാണോ നല്ലതു് അതോ കഴിയാവുന്നത്ര, വർഷം മുഴുവൻ സമവിതരണം ചെയ്തു് പുഴകളെ നിത്യപുഷ്പിണികളാക്കി നിലനിർത്തുന്നതോ?
ചതുപ്പുകളിൽ ഒട്ടും മഴ പെയ്യുകയോ പുഴവെള്ളം എത്തുകയോ ചെയ്യാതെ, ഓരുജലം മാത്രം സ്ഥിരമായി ഒഴുകിയെത്തിയാൽ ഇനിയും മറ്റൊന്നുണ്ടാവുക. അവ പ്രകൃത്യാ ഉള്ള ഉപ്പളങ്ങളായി മാറും. അനേകായിരം വർഷങ്ങൾ കഴിയുമ്പോൾ അവ കരയുടെ ഭാഗമായി ഭൂമിയുടെ അകത്തേക്കു് പിൻവാങ്ങി പിന്നീട് ഉപ്പുപാറകളായും ഉപ്പുഖനികളായും മാറും.
ഗുജറാത്തിലെ കച്ച് ചതുപ്പുകൾ അങ്ങനെയുള്ളവയാണു്.
അപൂർവ്വമായി ഭൂമിയുടെ പുറന്തോടിൽ പ്ലേറ്റുകളുടെ ചലനം മൂലം വലിയ വിടവുകളുണ്ടാവുകയും അതിനുള്ളിലേക്കു് കടൽവെള്ളം ആഴ്ന്നിറങ്ങുകയും പിന്നീട് ചെളിയും മറ്റും ഊറിയടിഞ്ഞ് ആ വിടവുകൾ മൂടിപ്പോവുകയും ചെയ്യാം. അത്തരം സ്ഥലങ്ങളും പിന്നീട് ഉപ്പുപാറകളായി മാറും. മനുഷ്യകുലത്തിന്റെ വ്യവസായസംസ്കാരം തുടങ്ങിവെക്കുന്നതു് അത്തരം ഉപ്പുഖനിപ്പട്ടണങ്ങളിലാണു്. അതു വേറൊരു കഥ.
ഇപ്പോൾ കരവെള്ളത്തിന്റെ കാര്യം ഒരുവിധം തീരുമാനമായി. ഇനി കടൽവെള്ളത്തിന്റെ കാര്യമാണു് ബാക്കിയുള്ളതു്. തീരപ്രദേശത്തെ കടലിൽ വെള്ളത്തിന്റെ കെമിസ്ട്രിയും ഫിസിക്സും അതിസങ്കീർണ്ണമാവും. കാറ്റുകൾ, തീരത്തിന്റെ ഉയരം, അവിടത്തെ ഭൂപ്രകൃതി , സമുദ്രജലപ്രവാഹങ്ങൾ ഇവയൊക്കെ അനുസരിച്ച് ഈ സാഹചര്യങ്ങൾ മാറാം.
കടലിന്റെ കെമിസ്ട്രി മറ്റൊരു നീണ്ട പോസ്റ്റിനുള്ള വകയാണു്. അതും പിന്നൊരിക്കലാവാം.

(സംശയം: Jofeena Joseph)



ചിതലും ഈയാം‌പാറ്റയും



 
 
"ആദ്യ മഴ പെയ്താൽ പിറ്റേ ദിവസം രാവിലെ മുറ്റത്ത് ജീവൻ ബലിയർപ്പിച്ച കുറേ പ്രാണികളെ കാണാം..എന്താണെന്ന് മനസ്സിലായിട്ടില്ല സംഭവം.."


ഈയൽ അഥവാ ഈയാമ്പാറ്റകൾ ആണു് ഇതു്.
ഇതിനെയാണു നാം ചിതൽ എന്ന അവസ്ഥയിൽ സാധാരണ കാണുന്നതു്.
ചിതലുകൾ അപൂർണ്ണ വളർച്ചയെത്തിയ പറക്കമുറ്റാത്ത ശലഭഷഡ്പദങ്ങളാണു്. ഇവയുടെ നിംഫുകൾ ഒരു കോളനിയിൽ അനേകായിരങ്ങൾ കാണും. അവയെ സാധാരണ ജോലിക്കാരായി (വേലക്കാരികൾ) കണക്കാക്കാം. അവയാണു് കോളനിയുടെ ദൈനംദിനപ്രവർത്തനങ്ങൾ ചെയ്തുപോരുന്നതു്.
മഴക്കാലത്തിനു് ആഴ്ചകൾക്കുമുമ്പ് ഇവയിൽ ഒരു ഭാഗം അവയുടെ വളർച്ച തുടരുന്നു. അവയ്ക്കു ചിറകുകളും പ്രത്യുല്പാദനാവയവങ്ങളും രൂപം പ്രാപിക്കുന്നു. പുതുമഴ പെയ്യുന്നതോടെ, തക്കതായ കാലാവസ്ഥ കണ്ടറിഞ്ഞു് രാത്രി അവ കോളനികളിൽനിന്നും കൂട്ടായി (swarm) പറന്നുപൊങ്ങുന്നു. ഇവയിൽ ഏതാനും ചിലതു മാത്രം റാണികൾ (മുട്ടയിടാൻ തക്ക സ്ത്രൈണാവയവങ്ങളുള്ളവ) ആയിരിക്കും. മറ്റുള്ളവ മടിയന്മാർ എന്നറിയപ്പെടുന്ന പുരുഷജീവികളും.

മഴപെയ്തതിനുശേഷമുള്ള സന്ധ്യമുതലുള്ള ഏതാനും മണിക്കൂറുകൾ മാത്രമാണു് മടിയന്മാരുടെ ആയുസ്സ് തുടരുക. അതിനിടേ അവയിൽ ചിലതു് പറന്നുകൊണ്ടുതന്നെ റാണികളുമായി ഇണ ചേർന്നിരിക്കും. തുടർന്നു് മടിയന്മാരെല്ലാം ചിറകു കൊഴിഞ്ഞു് നിലത്തുവീഴുകയും ചത്തുപോവുകയും ചെയ്യുന്നു.

റാണിയുറുമ്പ് അതിനിടയിൽ വീണ്ടും സ്വന്തം കോളനിയിൽ തിരിച്ചെത്തിയിരിക്കും. കൂടുതൽ റാണികളുണ്ടെങ്കിൽ അവ പുതിയ കോളനികൾ രൂപീകരിക്കുകയും ചെയ്യും.
റാണിയെ കോളനിയിലുള്ള മറ്റു നിംഫ് ചിതലുകൾ സ്വീകരിച്ചാനയിക്കുന്നു. പ്രത്യേകം ഒരുക്കിയിട്ടുള്ള സുരക്ഷിതമായ ഒരു അറയിലാണു് പിന്നീട് ഏതാനും ദിവസത്തേക്കു് റാണിയുടെ വാസം. ആ സമയത്തു് തുടർച്ചയായി മുട്ടയിട്ടുകൊണ്ടിരിക്കുന്ന ഒരു ഫാക്ടറിയാണു് ഈ റാണിപ്പെണ്ണു്. അതിന്റെ വയറിനു് അപ്പോൾ അസാമാന്യമായ വലുപ്പമുണ്ടാകും.
മുട്ടയിട്ടുകൊണ്ടിരിക്കുന്ന റാണിയ്ക്കു് തുടർച്ചയായി ഭക്ഷണം ആവശ്യമുണ്ടു്. മറ്റു വേലക്കാർ നിരന്തരമായി അവൾക്കു ഭക്ഷണം കൊണ്ടക്കൊടുക്കുകയും, അവളിട്ടുകൂട്ടുന്ന മുട്ടകൾ കോളനിയുടെ മറ്റു ഭാഗങ്ങളിൽ കൊണ്ടുപോയി സുരക്ഷിതമായി അടുക്കിവെക്കുകയും ചെയ്യുന്നു.

മറ്റു ചില ഉറുമ്പുവർഗ്ഗങ്ങളിലും ഈച്ചകളിലും ഇത്തരത്തിലുള്ള ജീവിതചക്രം പതിവാണു്.

ചിതലുകൾ ദ്രോഹകാരികളാണോ? പ്രത്യക്ഷത്തിൽ അങ്ങനെ തോന്നുമെങ്കിലും, അതു വാസ്തവമല്ല. ചിതലുകളില്ലെങ്കിൽ നമ്മുടെ ലോകം ജൈവമാലിന്യങ്ങളെക്കൊണ്ടു നിറഞ്ഞേനെ. പ്രകൃതിയുടെ റീസൈക്ലിങ്ങ് മൈക്രോലോകത്തിലെ ഭീമന്മാരായ റെഫ്യൂസ് ഗ്രാപ്പിൾ ട്രക്കുകളാണു് ചിതലുകൾ.

ഒരാണ്ടു മുഴുവൻ ഒരുങ്ങിയിരുന്നു്, ഒടുവിൽ പ്രായപൂർത്തിയെത്തിയാൽ ഒരു മണിക്കൂർ മാത്രം സുഖിച്ചുരസിച്ച് ആർമ്മാദിച്ചു ജീവിച്ചുമരിച്ചുപോകുന്ന ഈയാംപാറ്റകളെക്കൊണ്ടു് വേറൊരു പ്രയോജനം കൂടിയുണ്ടു്. 'ഹമ്പമ്പട ഞാനേ' എന്നു കരുതി ലോകം മുഴുവൻ ചവിട്ടിമെരുക്കി ജീവിക്കുന്ന നമ്മെ, പ്രകൃതിയുടേയും കാലത്തിന്റേയും മുന്നിൽ നമ്മിലോരോരുത്തരും എത്ര നിസ്സാരന്മാരാണെന്നു കാണിച്ചുതരിക കൂടിയാണു് അവ.

Facebook Link: https://www.facebook.com/viswaprabha/posts/10154875624463135

Friday, February 02, 2018

ലോകം തുന്നിച്ചേർത്തവരുടെ സായാഹ്നശാല

എന്നെങ്കിലും ചത്തു് സുബർക്കത്തിലെത്തുമ്പോൾ പടച്ചവൻ എന്നോടു ചോദിച്ചു:
“നീ അവിടെ എന്തെടുക്കുവായിരുന്നു? നിന്റെ വക എന്തു ചെയ്തു?”

ഉത്തരം ഇപ്പൊഴേ കരുതിവെച്ചിട്ടുണ്ടു്:

“ഞാനവിടെ എന്റെ ഒപ്പത്തിനൊപ്പമുള്ളവരെ തേടിയെത്തിപ്പിടിച്ചു.
ഞങ്ങളെല്ലാരും കൂടി കൈകോർത്തു.
ആ കൈകളിൽ ഈ വലിയ ലോകം മുഴുവൻ ഞങ്ങൾ ചുറ്റിവാരിപ്പിടിച്ചു.
മറ്റാരും ഒരിക്കലും ചെയ്യാത്ത വണ്ണം,
തുരുത്തുജീവിതങ്ങളിൽ ശ്വാസം മുട്ടിക്കിടന്നിരുന്ന ആയിരക്കണക്കിനു വാക്കുകളേയും എഴുത്തുകളേയും ഞങ്ങൾ കെട്ടഴിച്ചുവിട്ട് വന്യമായി അലയാൻ അയച്ചു.
അവിടവിടെ കൂട്ടം കൂടിക്കിടന്നിരുന്ന ഭാവനയുടെ കരിയിലക്കൂട്ടങ്ങൾക്കു ചുറ്റും,
കൈയിൽ ഓരോ മത്താപ്പുതിരിപ്പെട്ടികളുമായി
ഞങ്ങൾ കുറേ കുറുമ്പൻ‌കുട്ടികളും കൂട്ടുകാരികളും നഗരകാന്താരങ്ങളിലൂടെ അലസമായി നടന്നു....
എന്നിട്ടു് അവയിലെല്ലാം വർണ്ണാഗ്നി വിതറി.
വേറെ, മൂക്കിൻതുമ്പത്തു ശുണ്ഠി മുളപ്പിക്കുന്ന മൂത്താരൊന്നും കാണുന്നില്ലെന്നുറപ്പുവരുത്തി,
മെല്ലെ,
ശബ്ദമുണ്ടാക്കാതെ,
ചെറ്റുചെനുങ്ങനെ കുഞ്ഞിക്കാലടിവെച്ചുചെന്നു്,
ആ ചപ്പിലകൾക്കു മുഴുവൻ ഒന്നൊന്നായി തീകൊളുത്തി പറുദീസയോളം ഉയരത്തിൽ വെളിച്ചം ആളിയെത്തിച്ചു.

ക്ഷരങ്ങൾക്കും അക്ഷരങ്ങൾക്കും നാഥനായ തമ്പുരാനേ,
അതിലൊരു കുട്ടി ഞാനാണു്“.

എന്റെ, അപ്പൊഴും കുട്ടിക്കുറുമ്പു മായാത്ത, വികൃതി കലർന്ന പുഞ്ചിരി കണ്ടു് സകലലോകത്തിനും നായകനായവൻ മറുപുഞ്ചിരി തൂകി.
അവൻ കൈചൂണ്ടിയിടത്തു് ഒരു വാതിൽ തുറന്നു.
അതിനുമുകളിൽ എഴുതിവെച്ചിരുന്നു:

“ലോകം തുന്നിച്ചേർത്തവരുടെ സായാഹ്നശാല“


പത്തുപതിനാലുവർഷം മുമ്പു് -അല്ല, പത്തിരുപതുവർഷം മുമ്പ്- നാമൊക്കെ തുടങ്ങിവെച്ച കിറുക്കൻ കൈക്കുറ്റപ്പാടുകൾ വെറുമൊരു വിനോദമായിരുന്നില്ല.
ഇന്നു് ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ അക്ഷരങ്ങൾ ടൈപ്പ് ചെയ്യപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്ന ഇന്ത്യൻ ഭാഷകളിൽ മുമ്പുതന്നെയുണ്ടു് മലയാളം.
കേരളത്തിലെ ലക്ഷക്കണക്കിനു് സാധാരണക്കാരായ ആളുകൾ പോലും ഓരോ കൊച്ചുഫോണുകളിൽ തേമ്പിയും തോണ്ടിയും മലയാളത്തിൽ തന്നെ പരസ്പരം സന്ദേശവിനിമയം നടത്തുന്നുണ്ടെങ്കിൽ അതിന്റെ മൂലകാരണം തുടങ്ങിവെച്ചതു് നമ്മളൊക്കെയാണു്.
നമ്മുടെ ഭരണകൂടമോ വിദ്യാലയങ്ങളോ ബിസിനസ്സ് സ്ഥാപനങ്ങളോ പോലുമല്ല.


Let us realize that ourselves! 



to all among ourselves!

ഫേസ് ബുക്ക് ലിങ്ക്

Thursday, January 04, 2018

പകർപ്പവകാശം, വിക്കിപീഡിയ, ക്രിയേറ്റീവ് കോമൺസ്

“വിക്കിപീഡിയ പോസ്റ്റ് / ആർട്ടിക്കിൾ വല്ലതും സോമനടിക്കപ്പെട്ടിട്ടുണ്ടോ എന്ന് കൂടി നോക്കൂ.. CC ലൈസൻസ് ആയത് കൊണ്ട് കേസ് കൊടുക്കാൻ പറ്റില്ല എന്ന് മാത്രം!” - Ganesh Narayanan
.
കേസ് കൊടുക്കാൻ പറ്റില്ല എന്നു് ആരു പറഞ്ഞു? വിക്കിപീഡിയയിൽ നിന്നായാൽ പോലും രണ്ടു കാര്യം നിർബന്ധമാണു്.
1. പകർത്തിയതു് എവിടേനിന്നാണെന്നും (Attribution- BY)
2. അതു സൗജന്യമായി ലഭിച്ചതാണെന്നും സൗജന്യമായി ആർക്കും വീണ്ടും പകർത്താവുന്നതാണെന്നും (Share Alike -SA)
വ്യക്തമായി പകർപ്പിൽ പരാമർശിച്ചിരിക്കണം.
.
അതിനാണു് CC-BY-SA എന്നു പറയുന്നതു്.
.
ഈ ഫേസ്‌ബുക്കിലെ എഴുത്തുകൾക്കും ചിത്രങ്ങൾക്കും കൂടി അതു ബാധകമാണു്.
ഇതൊന്നും ചെയ്തില്ലെങ്കിൽ വിക്കിപീഡിയയിൽ നിന്നായാലും പണി പാലും‌വെള്ളത്തിൽ തന്നെ പാഴ്സലായി വരും! വിക്കിമീഡിയ ഫൗണ്ടേഷനിൽ ഇത്തരം കാര്യങ്ങൾ ഒരരുക്കാക്കാൻ വേണ്ടി മാത്രം ഒരു പ്രധാന ഡിപ്പാർട്ട്‌മെന്റ് തന്നെയുണ്ടു്.
.
.
ഈയിടെ, ഒരു കളവുസാഹിത്യകാരന്റെ ഇരകളായി ചുരുങ്ങിയതു മൂന്നുപേരെങ്കിലും തിരിച്ചറിയപ്പെട്ടു. ബിലായത്ത് പൗരനായ കാരൂർ സോമൻ എഴുതിയ ഒരൊറ്റ ‘സ്വന്തം’ യാത്രാവിവരണപ്പുസ്തകത്തിലെ 200 പേജുകളിൽ പകുതിയിലേറെ അവരുടെ ബ്ലോഗിൽ നിന്നും ഇസ്കിയെടുത്ത വിവരങ്ങളായിരുന്നു. 51 പുസ്തകങ്ങൾ ഇതിനകം അച്ചടിച്ചിറക്കി എന്നവകാശപ്പെടുന്ന കാരൂരാൻ അതിൽ എത്രയെണ്ണം എത്ര പേരുടെ പുസ്തകങ്ങളോ ഓൺലൈൻ രചനകളോ കോപ്പിയടിച്ചുണ്ടാക്കിയതാവാമെന്നു് ദൈവത്തിന്റെ ലോഗ് ബുക്കിൽ പോലും കണ്ടെന്നു വരില്ല. വല്ലവരുടേയും ഒരു പഴയ പാസ്സ്പോർട്ട് പേജിന്റെ കോപ്പി കിട്ടിയാൽ അതിലെ വിസയുടേയും ഇമ്മിഗ്രേഷൻ സ്റ്റാമ്പിന്റേയും സ്കാൻ കോപ്പി വരെ പുള്ളിക്കാരൻ വല്ല നിഴലെഴുത്തുകാരെയും വാടകയ്ക്കുവിളിച്ച് യാത്രാവിവരണമാക്കി മാറ്റും എന്നാണു് ബാക്കിവരുന്ന ഒരു ആശങ്ക. സ്വന്തം പാസ്സ്‌പോർട്ടുകൾ, പഴയതായാൽ പോലും, അലസമായി ഉപേക്ഷിക്കാതിരിക്കാൻ ഒരു കാരണം കൂടിയായി.
.
എന്തായാലും, അതേക്കുറിച്ചുള്ള ഒരു പോസ്റ്റിൽ ഒരു സുഹൃത്തു് Ganesh Narayanan എഴുതിയിട്ട കമന്റും അതിന്റെ മറുപടിയുമാണു് മുകളിൽ ഉദ്ധരിച്ചതു്.
.
.
വിക്കിപീഡിയയിൽ സൗജന്യമായി വായിക്കാവുന്നവയൊക്കെ ആർക്കും എങ്ങനെയും പകർത്തി പുനഃപ്രസിദ്ധീകരിക്കാം എന്നൊരു ധാരണ മിക്ക ഇന്റർനെറ്റ് ഉപയോക്താക്കൾക്കും ഉണ്ടു്. എന്നാൽ അതു തികച്ചും അബദ്ധമായ ഒരു ധാരണയാണു്!
.
വിക്കിപീഡിയയും അതോടനുബന്ധിച്ച മറ്റു സൈറ്റുകളും (വിക്കിമീഡിയ കോമൺസ്, വിക്കിഗ്രന്ഥശാല, വിക്കിനിഘണ്ടു...) സ്വതന്ത്രമാണു്. സൗജന്യവുമാണു്. എന്നാൽ അതിനർത്ഥം അവയൊക്കെ വെറുതെ കോപ്പിയടിച്ചു് സ്വന്തം രചന എന്നു് അവകാശപ്പെടാം എന്നല്ല.
.
സ്വതന്ത്രം, സൗജന്യം - ഈ രണ്ടു മലയാളം അർത്ഥങ്ങൾക്കും ഇംഗ്ലീഷിൽ സാധാരണയായി ഒരൊറ്റ വാക്കേ ഉള്ളൂ. Free. പക്ഷേ ഇംഗ്ലീഷിൽ പോലും അതിനു് രണ്ടർത്ഥങ്ങളും പ്രസക്തമാണു്.
.
ഒന്നാമത്തെ അർത്ഥം: സ്വതന്ത്രം - എന്നാൽ, അത്തരം വിവരങ്ങൾ ആർക്കും പ്രത്യേകം ചോദിച്ചുവാങ്ങാതെത്തന്നെ മറ്റൊരിടത്തു് പങ്കുവെക്കുകയോ പകർത്തി എഴുതുകയോ പുനഃപ്രസിദ്ധീകരിക്കുകയോ ചെയ്യാം എന്നതാണു്. പക്ഷേ, അങ്ങനെ ചെയ്യുമ്പോൾ ചില വ്യവസ്ഥകൾ നിർബന്ധമായും പാലിക്കേണ്ടി വരും. ഇല്ലെങ്കിൽ, ഇന്നോ നാളെയോ നിയമപ്രശ്നങ്ങളും നഷ്ടപരിഹാരത്തിന്റെ തലവേദനകളും ജയിൽ ശിക്ഷ പോലും ഉണ്ടായെന്നു വരാം.
ഹോട്ടലിലോ സ്വർണ്ണക്കടയിലോ പോലല്ല, റെയിൽവേ സ്റ്റേഷനിലോ ബസ് സ്റ്റോപ്പിലോ കാണുന്ന ഇരിപ്പിടങ്ങളിൽ ആരോടും ചോദിക്കാതെത്തന്നെ ഊരയുറപ്പിച്ച് ഇരിക്കാം. പക്ഷേ അതിനർത്ഥം ആ കസേരമേൽ തെറിപ്പടം കോറിവരച്ചിടാമെന്നോ സ്വന്തം മൊബൈൽ നമ്പറും പേരും എഴുതിച്ചേർക്കാമെന്നോ അല്ലെങ്കിൽ അതെടുത്തുകൊണ്ടുപോയി ഇരുമ്പുതൂക്കത്തിനു് ഉരുക്കിവിൽക്കാമെന്നോ അല്ല. സ്വാതന്ത്ര്യം എപ്പോഴും നിബന്ധനകളുടെ അകമ്പടിയും കൂട്ടിയാണു വരിക.
.
.
രണ്ടാമത്തെ അർത്ഥം: സൗജന്യം - എന്നാൽ, അത്തരം വിവരങ്ങൾ വായിക്കാനോ പങ്കുവെക്കാനോ പകർത്തി പുനഃപ്രസിദ്ധീകരിക്കാനോ നിങ്ങൾ പണം കൊടുക്കേണ്ടതില്ല എന്നാണു്. അങ്ങനെ ചെയ്യാൻ വേണ്ട കമ്പ്യൂട്ടർ / മൊബൈൽ ഫോൺ, ഇന്റർനെറ്റ് കണൿഷൻ, ഡാറ്റ സ്ട്രീം എന്നിവയ്ക്കെല്ലാം പണം കൊടുക്കുന്നുണ്ടാവാം. പക്ഷേ, വായിക്കുന്ന ടെക്സ്റ്റ്, ചിത്രം, ശബ്ദം, വീഡിയോ എന്നിവയ്ക്കു് പ്രത്യേകം എന്തെങ്കിലും ഫീസോ റോയൽടിയോ നൽകേണ്ടതില്ല.
എന്തൊക്കെയാണു് ഈ സ്വാതന്ത്ര്യത്തിന്റെ വ്യവസ്ഥകൾ?
.
നിലവിൽ, വിക്കിപീഡിയയിലെ ട്ടെക്സ്റ്റ് ഉള്ളടക്കത്തിനെ സംബന്ധിച്ച്, സാധാരണ ഉപയോഗിക്കുന്ന ലൈസൻസ് CC BY-SA 3.0 ആണു്.
ആ വ്യവസ്ഥകളനുസരിച്ച്,
വിക്കിപീഡിയയിലെ “ടെക്സ്റ്റ്“ പകർത്തി സൂക്ഷിക്കാനോ അല്ലെങ്കിൽ അച്ചടിച്ചോ ഓൺലൈനോ ആയി വിതരണം ചെയ്യാനോ അനുവാദമുണ്ടു്. കൂടാതെ, അത്തരം ടെക്സ്റ്റ്, അർത്ഥവ്യത്യാസം ഉണ്ടാക്കാതെ ആവശ്യം പോലെ ‘കൂട്ടിക്കുഴച്ച്‘ (re-mix) പുതിയ രചനയാക്കാനും അനുവാദമുണ്ടു്.
അങ്ങനെ പകർത്തിയോ കൂട്ടിക്കുഴച്ചോ നിർമ്മിച്ച രചന പണം പ്രതിഫലമായി വാങ്ങി വിൽക്കാൻ പോലും അനുവാദമുണ്ടു്!
പക്ഷേ,
രണ്ടു പ്രധാന നിബന്ധനകളുണ്ടു്.
1. കടപ്പാടു്:
ഫേസ്‌ബുക്ക് പോസ്റ്റുകളിലും വാട്ട്സ്ആപ്പ് ഫോർവേഡുകളിലുമൊക്കെ (തെറ്റായി) കാണാറുള്ളതുപോലെ, വെറുതെ കടപ്പാട് എന്ന് എവിടെയെങ്കിലും എഴുതിവെച്ചിട്ടു കാര്യമില്ല.
ഒന്നുകിൽ സ്രോതസ്സ് (മൂലാധാരം) ആയ വിക്കിപീഡിയ ലേഖനത്തിന്റെ ഇന്റർനെറ്റ് ലിങ്ക് (URL) ഒപ്പം ചേർക്കണം. ഈ ലേഖനത്തിന്റെ ഉറവിടം ആ ലിങ്കാണു് എന്ന അടിസ്ഥാനസൂചന നൽകുക മാത്രമേ അതുവഴി ചെയ്യുന്നുള്ളൂ. എങ്കിലും യാതൊരു കടപ്പാടും വെക്കാതിരിക്കുന്നതിലും ഭേദമാണതു്. പൊതുവേ, അങ്ങനെ മാത്രമെങ്കിലും ചെയ്താൽ ആരും കർക്കശമായ നിയമനടപടികളിലേക്കു പോവാറില്ല.
കൂടുതൽ ശരിയായ വഴി, ഏതു CCലൈസൻസ് പ്രകാരമാണു് ഇതു പകർത്തിയെഴുതിയിട്ടുള്ളതു് എന്നുകൂടി ലേഖനത്തോടൊപ്പം ചേർത്തെഴുതുകയാണു്. പലപ്പോഴും നാമൊന്നും അത്രത്തോളം പോവാറില്ല.
ഉദാ: CC-BY-SA 3.0 അല്ലെങ്കിൽ CC-NC-ND
വിക്കിപീഡിയയിലെ ടെക്സ്റ്റിനു മാത്രമാണു് ഈ അനുവാദങ്ങളും നിബന്ധനകളും ബാധകം. വിക്കിപീഡിയയിലടക്കവും മിക്കവാറും മറ്റെല്ലാ വെബ് സൈറ്റുകളിലും ചിത്രങ്ങൾക്കും വീഡിയോകൾക്കും മറ്റും ചില സന്ദർഭങ്ങളിൽ ഇത്രത്തോളം അയഞ്ഞ അനുവാദങ്ങൾ ലഭ്യമായില്ലെന്നു വരും!
ഉദാ:
1. ന്യായോപയോഗം: ഒരു സിനിമയുടെ ലേഖനത്തിൽ അതിന്റെ പോസ്റ്റർ ചിത്രം കണ്ടേക്കാം. എന്നാൽ ന്യായോപയോഗം (Fair use rights) എന്ന ഒഴികഴിവിൽ ചേർത്തിട്ടുള്ള, റിസൊലൂഷൻ തീരെക്കുറഞ്ഞ ഒരു ചിത്രം മാത്രമായിരിക്കും അതു്. ആ ഒരു ലേഖനത്തിന്റെ ആവശ്യത്തിനുമാത്രം, ആ ഒരു ലേഖനത്തിൽ മാത്രം ചേർക്കാനുള്ള ലൈസൻസ് ആയിരിക്കും അതിനുണ്ടാവുക. അതേ ചിത്രം കോപ്പിയടിച്ച് മറ്റൊരിടത്തു് ഉപയോഗിക്കുന്നതു് നിയമവിരുദ്ധമായിരിക്കും!
ഇതുപോലെ, പ്രശസ്തവ്യക്തികളുടെ ചെറിയ ഫോട്ടോകൾ, (അല്ലെങ്കിൽ രേഖാചിത്രങ്ങൾ) , ന്യൂസ് പേപ്പർ കട്ടിങ്ങുകൾ, കമ്പനികളുടെ ലോഗോകൾ തുടങ്ങിയവയെല്ലാം ന്യായോപയോഗത്തിന്റെ പരിധിയിൽ വരാം.
2. പകർപ്പവകാശങ്ങൾ നിലനിൽക്കുന്നവയുടെ ഫോട്ടോകളുടെ പകർപ്പവകാശം: വാസ്തുശില്പപരമോ സാങ്കേതികമോ ആയ പകർപ്പവകാശങ്ങളുള്ള കെട്ടിടങ്ങളുടേയും നിർമ്മിതികളുടേയും കരകൗശലവസ്തുക്കളുടേയും ശിൽപ്പങ്ങളുടേയും മറ്റും ഫോട്ടോകൾ.
പാവം ഗ്രാമീണസ്ത്രീകൾ തെരുവോരത്തു് വിൽക്കാൻ വെച്ചിരിക്കുന്ന ജിംക്കിക്കമ്മലുകൾക്കും കളിമൺപാവകൾക്കും പിറന്നാൾ പാർട്ടിയിൽ മുറിക്കുന്ന കേക്കിനുപോലും കലാപരമായ ബൗദ്ധികാവകാശങ്ങൾ ഉണ്ടു്. യൂറോപ്പിലും മറ്റും അവയൊക്കെ ഗൗരവമായ കാര്യങ്ങളാണു താനും. നമ്മളൊക്കെ ഇനിയും അതൊക്കെ പഠിച്ചുവരുന്നേയുള്ളൂ എന്നു മാത്രം!
3. സ്വകാര്യത: സെലബ്രിറ്റികളായ മഞ്ജു വാര്യരുടേയും മോഹൻ ലാലിന്റെയുമൊക്കെ പൊതുവേദിയിൽ നിൽക്കുന്ന ഫോട്ടോ എടുത്തു് നമുക്കു് പബ്ലിഷ് ചെയ്യാമോ? മിക്കപ്പോഴും ആവാം. എന്നാൽ അവർക്കു് ഇഷ്ടമില്ലാത്ത ഒരു ആംഗിളിലോ അവസരത്തിലോ സന്ദർഭത്തിലോ ആണെങ്കിൽ അവർക്കു് നിയമപരമായി പരാതിപ്പെടാം. മുൻകൂട്ടി വാങ്ങിവെച്ചിട്ടുള്ള പ്രത്യേകമായ സ്വകാര്യതാ-അനുവാദത്തിന്റെ തെളിവുകൾ കാണിക്കേണ്ടി വരും! അത്രയൊന്നും സെലബ്രിറ്റിയല്ലാത്ത ഒരു സുന്ദരിക്കൊച്ചിന്റെ, ബസ്സിലോ കവലയിലോ മറ്റോ വെച്ചെടുത്ത ഒരു ഫോട്ടോയാണെങ്കിലോ? നാട്ടിലെ നിയമങ്ങൾ കൃത്യമായി പറയുന്നുണ്ടെങ്കിൽ, മറ്റുതരം ലൈസൻസുകളെയൊക്കെ ആ നിയമങ്ങൾ ഓവർ റൂൾ ചെയ്യും.
4. അതാതു രാജ്യങ്ങളിലെ നിയമങ്ങൾക്കു വിരുദ്ധമായ ചിത്രങ്ങൾ:
ഉദാ: ഇന്ത്യയിലെ റെയ്ൽവേ സ്റ്റേഷനുകൾ, അണക്കെട്ടുകൾ, ആശുപത്രികളുടെ ഉൾഭാഗങ്ങൾ, സർക്കാർ ഓഫീസുകൾ, കോടതികൾ തുടങ്ങിയവയുടേയും ഭൂനിരപ്പിന്റെ വിമാനത്തിൽനിന്നുമുള്ള വീക്ഷണത്തിലേയും ചിത്രങ്ങൾ ഇപ്പോഴും നീയമവിരുദ്ധമാണു്! പ്രാചീനകാലത്തു് ഉണാക്കിവെച്ച അത്തരം നിയമങ്ങളിൽ പലതും ഇപ്പോൾ സാങ്കേതികമായി അപഹാസ്യമാണെങ്കിൽപ്പോലും, നിയമമല്ലേ? അതിനു കണ്ണും മൂക്കുമില്ല. കല്പന കല്ലേപ്പിളർക്കും!

വിക്കിപീഡിയയിൽ മാത്രമല്ല, ഫേസ്‌ബുക്കിലും ബ്ലോഗുകളിലും യു-ട്യൂബിലും മറ്റുതരം ഇന്റർനെറ്റ് വെബ് സൈറ്റുകളിലും വാട്ട്സ്‌ആപ്പിലും എല്ലാം സമാനമായ പുനരുപയോഗനിബന്ധനകളുണ്ടു്. ഒരു സ്ക്രീൻഷോട്ട് എടുത്തു് പോസ്റ്റ് ചെയ്യുന്നതുപോലും ശരിക്കും നിയമാനുസാരിയായ പ്രവൃത്തിയല്ല.
എന്നാൽ, ഫേസ്‌ബുക്കിലും മറ്റും ഷെയർ ചെയ്യുന്നതു ശരിയല്ലേ? അതെ. പക്ഷേ ഷെയർ ചെയ്യുന്നതും കോപ്പി പേസ്റ്റ് ചെയ്യുന്നതും തമ്മിൽ വ്യത്യാസമുണ്ടു്. ഒരാൾ പോസ്റ്റു ചെയ്ത ലേഖനം ഷെയർ ചെയ്യുമ്പോൾ ഒപ്പം തന്നെ അതിന്റെ മൂലാധാരമായ ലിങ്ക് ലഭ്യമാക്കുകയാണു ചെയ്യുന്നതു്. പിന്നീട് മൂലരചയിതാവ് അയാളുടെ പോസ്റ്റിൽ എന്തെങ്കിലും തിരുത്തുകൾ വരുത്തുകയോ പോസ്റ്റു തന്നെ നീക്കം ചെയ്യുകയോ ചെയ്താൽ ഷെയർ ചെയ്തയിടത്തും ആ മാറ്റം പ്രതിഫലിക്കും. അതേ സമയം, ഒറിജിനൽ ടെക്സ്റ്റോ ചിത്രമോ കോപ്പി ചെയ്തു് പകർത്തി വെച്ചാൽ അതു് മൂലകൃതിയുമായി ബന്ധമില്ലാത്ത ഒരു ‘dead copy' ആയിരിക്കും. അതു് രചനാമോഷണമായി കണക്കാക്കാം.
ക്രിയേറ്റീവ് കോമൺസ്
=================
ഓരോ ലേഖനങ്ങൾക്കും പോസ്റ്റുകൾക്കും ഒപ്പം ഇത്തരം നിയമങ്ങളും വ്യവസ്ഥകളും ചേർത്തുവെക്കുന്നതു് അനാവശ്യമായ ദുർവ്യയമല്ലേ? അതിനാൽ, പൊതുവേ ഒരേപോലെയുള്ള പകർപ്പവകാശനിബന്ധനകളെയെല്ലാം ഒരുമിച്ചുചേർത്തു് ഒരു പൊതുരൂപമാക്കി, അവയെല്ലാം സശ്രദ്ധവും സൂക്ഷ്മവുമായ വാക്കുകളും വാചകങ്ങളുമുപയോഗിച്ച് എഴുതിയുണ്ടാക്കിയ പൊതു-നിയമാനുവാദരേഖകൾ അഥവാ സ്റ്റാൻഡേർഡ് ലൈസൻസുകളാക്കി മാറ്റിയവയാണു് ബൗദ്ധിക പകർപ്പവകാശ(Intellectual Property Rights or IP Rights) പ്രഖ്യാപനരേഖകൾ.
അത്തരം രേഖകൾ സൃഷ്ടിക്കാനും പരിപാലിക്കാനും വേണ്ടി രൂപം കൊണ്ട ഒരു സ്വതന്ത്രസംഘടനയാണു് ക്രിയേറ്റീവ് കോമൺസ് (Creative Commons - CC). (CC കൂടാതെ, മറ്റു സംഘടനകളും സ്ഥാപനങ്ങളും നിയമകൂടങ്ങളും ഇത്തരം ലൈസൻസു് രേഖകൾക്കു രൂപം കൊടുക്കാറുണ്ടു്).
എല്ലാ കൃതികൾക്കും സാഹചര്യങ്ങൾക്കും ഒരേ കൂട്ടം വ്യവസ്ഥ ശരിയാവില്ല. അതിനാൽ CC തന്നെ പല വിധത്തിലുമുള്ള ലൈസൻസുകൾക്കു രൂപം കൊടുത്തിട്ടുണ്ടു്. അവയ്ക്കോരോന്നിനും കൃത്യമായ ഓരോ പേരും പതിപ്പുസംഖ്യയും (version) കൊടുത്തിട്ടുണ്ടു്.
CC-BY-SA (ക്രിയേറ്റീവ് കോമൺസ്-ആട്രിബ്യൂഷൻസ്-ഷെയർ എലൈൿ)
ഇതിൽ ക്രിയേറ്റീവ് എന്നാൽ ബൗദ്ധികമായി സൃഷ്ടിപരമായ മൂല്യമുള്ളതു് എന്നർത്ഥം. ഒരു തീവണ്ടി ഓടുന്ന ശബ്ദമോ ഒരു സർക്കാർ ഉത്തരവോ ഒരു കമ്പനിയുടെ വാർഷികറിപ്പോർട്ടോ ക്രിയേറ്റീവ് അല്ല. പക്ഷേ ഒരാൾ പാടുന്നതും ഒരു കുട്ടി വരയ്ക്കുന്നതും ഒരു പൂച്ചെണ്ടുപോലും സർഗ്ഗരചനകളാണു്.
കോമൺസ് - പൊതുജനത്തിനു് - ലോകമെങ്ങുമുള്ള ജനസാമാന്യത്തിനു്- ഉപയോഗിക്കാവുന്നതു്. ഒരു കമ്പനിയുടെ സ്വന്തം ആവശ്യത്തിനുവേണ്ടിയുണ്ടാക്കുന്ന പരസ്യങ്ങൾ, ഇന്റേർണൽ മെമ്മോകൾ, പ്രചരണസാമഗ്രികൾ, ഒരു രാജ്യത്തിന്റെ പതാക, ദേശീയഗാനം ഇവയൊന്നും ജനസാമാന്യത്തിന്റെ അവകാശമല്ല.
BY - ആട്രിബ്യൂഷൻ (കടപ്പാടിന്റെ മൂലാധാരം - സ്രോതസ്സ് വ്യക്തമായി കാണിക്കൽ)
എവിടെനിന്നാണോ ഒരു ലേഖനത്തിന്റെ അപ്പാടെയുള്ള ഉള്ളടക്കമോ കാമ്പോ ലഭിച്ചതെന്നുള്ള വ്യക്തമായ സൂചന കാണിച്ചിരിക്കണം.
ഇന്റർനെറ്റിലാണെങ്കിൽ, ഒരു URL (മൂല ലിങ്ക്) ഉണ്ടായാൽ ഈ നിബന്ധന അനുസരിച്ചു എന്നു പൊതുവേ കണക്കാക്കാം. ഒരു പുസ്തകമാണു പ്രസിദ്ധീകരിക്കുന്നതെങ്കിൽ അതിന്റെ അകത്തെ രണ്ടാമത്തെയോ നാലാമത്തെയോ താളിലോ (Verso:Colophone) ഒരു അദ്ധ്യായത്തിന്റെ / ലേഖനത്തിന്റെ അടിക്കുറിപ്പായോ പുറം‌ചട്ടയിലോ അല്ലെങ്കിൽ യോജിച്ച മറ്റെവിടെയെങ്കിലുമോ ഇക്കാര്യം പരാമർശിച്ചിരിക്കണം.
SA
ഷെയർ: സൗജന്യമായി പങ്കുവെക്കാം എന്ന പ്രാഥമിക അനുവാദം. പ്രത്യേകം സൂചിപ്പിച്ചിട്ടില്ലെങ്കിൽ, ഇങ്ങനെ പങ്കുവെക്കുന്നതു് വാണിജ്യപരമായ ലാഭത്തിനു വേണ്ടിയോ (Commercial) അല്ലാതെയോ ആവാം. NC എന്നാണു കാണുന്നതെങ്കിൽ Non-Commercial. പങ്കുവെച്ചതു് ലാഭോദ്ദേശ്യത്തോടെ വിൽക്കുകയോ വിതരണം ചെയ്യുകയോ പാടില്ല.
ചിലപ്പോൾ ND (No Derivatives) എന്നും കാണാം. പങ്കുവെക്കുന്നതു് ഒരു നേർപ്പകർപ്പായിരിക്കണം. അല്ലാതെ, അതിൽ കൂട്ടിക്കുറച്ചിലുകളോ (derivations) കൂട്ടിക്കുഴക്കലുകളോ (re-mixing) പാടില്ല എന്നർത്ഥം.
ഉദാഹരണത്തിനു് ഒരു കവിതയിലെ ഏതാനും വാക്കുകൾ എടുത്തുമാറ്റി സ്വന്തം പാരഡിയുണ്ടാക്കിക്കൂടാ. സ്ക്രീൻ ഷോട്ട് എടുത്തു് ICU ചെളിപ്പോസ്റ്റ് ഉണ്ടാക്കിക്കൂടാ. ഫോട്ടോഷോപ്പ് ചെയ്തു് തല മാറ്റി ഒട്ടിച്ചുകൂടാ. സുഡാപ്പി വിഡ്ഢിത്തപ്പോസ്റ്റ് എടുത്തു് അന്തംകമ്മി ഗീബെൽസിയൻ പോസ്റ്റോ സംഘി ആഭാസപ്പോസ്റ്റോ ആക്കിക്കൂടാ. വീഡിയോയിൽ നിന്നും കട്ട് ചെയ്തു് ഫോട്ടോയും ഫോട്ടോകൾ കൂട്ടിച്ചേർത്തു് വീഡിയോയും അരുതു്. കല്യാണവീഡിയോയിൽ സിനിമാപ്പാട്ട് ചേർക്കാവുന്നതല്ല. ഷോർട്ട് ഫിലിമിൽ ബാൿഗ്രൗണ്ട് മ്യൂസിക്കായി വെസ്റ്റേൺ ടോപ്-ഹിറ്റ് പറ്റില്ല. ആരാന്റെയും പെയിന്റിങ്ങിന്റെ ഫോട്ടോയ്ക്കൊപ്പം സെൽഫിയെടുക്കരുതു്.
അവയെല്ലാം ഡെറിവേറ്റീവ് സൃഷ്ടികളാണു്.
Alike: ഇതേ വ്യവസ്ഥകൾ പങ്കുവെച്ച പകർപ്പുകൾക്കും ബാധകമാണു്. അതായതു് പങ്കുവെക്കുമ്പോൾ ഇതേ ലൈസൻസ് അവയിലും കാണിച്ചിരിക്കണം.
ഫേസ്‌ബുക്കിലും വാട്ട്സ്‌ആപ്പിലുമൊക്കെ നാം ചെളിപ്പോസ്റ്റിട്ടും ഫോർവേഡ് ചെയ്തും കളിച്ചുകൊണ്ടിരിക്കുമ്പോൾ ഇത്രയെങ്കിലുമൊക്കെ ഓർമ്മിച്ചുവെക്കുക.
സോമേട്ടനെപ്പോലെ അമ്പതു ലക്ഷവും ഒരു കോടിയുമൊക്കെ ആരെങ്കിലും വന്നു ചോദിക്കുമ്പോൾ എടുത്തുകൊടുക്കാൻ നമ്മുടെ അച്ഛനമ്മമാർ അങ്കമാലിയിലെ പ്രധാനമന്ത്രിയൊന്നുമല്ലല്ലോ! അതുകൊണ്ടു്, പകർപ്പവകാശം പടർപ്പുതമാശയാവില്ല എന്നു് പതുക്കെപ്പതുക്കെ ധരിച്ചുവശാവുക!
ഈയൊരു പോസ്റ്റ് CC-BY-SA ആണു്. പക്ഷേ അതിനർത്ഥം ഫേസ്‌ബുക്കിൽ ഞാനെഴുതുന്നതെല്ലാം ഇത്ര തന്നെ സൗജന്യമാണെന്നല്ല. പ്രത്യേകിച്ച് പറഞ്ഞിട്ടില്ലെങ്കിൽ, ഷെയർ ചെയ്യാൻ മാത്രമാണു് ഇവിടെ അനുവാദമുള്ളതു്. അതും ഫേസ്‌ബുക്കും ഞാനും അനുവദിക്കുന്ന പോസ്റ്റുകളിൽ മാത്രം. (ഫേസ്‌ബുക്കിൽ പബ്ലിൿ ആയി പോസ്റ്റ് ചെയ്യുന്നതു് പൊതുവേ മുന്നേ ചോദിക്കാതെ ഷെയർ ചെയ്യാം.അതു പറ്റില്ലെങ്കിൽ ഷെയർ ബട്ടൺ ദൃശ്യമാവില്ല).
Viswaprabha 2018 CC-BY-SA 3.0

1. മറ്റു മിക്ക പ്രദേശങ്ങളേക്കാൾ കേരളത്തിൽ പ്രായം കൂടിയവരുടെ അനുപാതം വളരെ കൂടുതലാണു്. കഴിഞ്ഞ ദശകത്തിൽ (2001-2011) നാഗാലാൻഡ് ( -0.6% ) ക...