Monday, March 22, 2010

കടിഞ്ഞൂലോർമ്മ

ഇളകിയാടിയുയരുന്നൊരോർമ്മയുണ്ടു്.

സടകുടഞ്ഞൊരു സിംഹത്തേപ്പോൽ വയറിനെ ഭൂമിയിൽനിന്നും വിടർത്തിമാറ്റി-
സ്വർഗ്ഗത്തോളം ഉയരത്തിലേക്കു് കൈകാലുകൾ ഊന്നിയുണർന്നെഴുന്നേറ്റയൊരോർമ്മയുണ്ടു്.

ഗർഭഗൃഹങ്ങൾ താണ്ടി ഇറയവും കടന്നു് ചവിട്ടുപടിയിലേക്കു് , കുന്നിറങ്ങുന്ന ആനയെപ്പോലെ വേച്ചൊരു കൈ നീട്ടിയിഴഞ്ഞതോർമ്മയുണ്ടു്.
മുറ്റത്തൊരു കിണറെന്തേ അടപ്പില്ലാത്ത ചെപ്പുപോലെ മാനവും നോക്കി മലർന്നുകിടപ്പൂ എന്നു സാകൂതം നോക്കിയതോർമ്മയുണ്ടു്.
ആരോ പടികടന്നോടിവന്നതും അമ്മ വന്നു കോരിയെടുത്തതും ഓർമ്മയുണ്ട്.
അന്നാണെനിക്കെന്റെ പേരു് എന്റെ പേരാണെന്നു മനസ്സിലായതു്.
രണ്ടുകാലിലെഴുന്നേറ്റുനിന്നു് നാടുകാണാൻ പുറപ്പെട്ടുപോവേണ്ട, മാനം നോക്കി മലർന്നു നടക്കേണ്ട, അടപ്പില്ലാത്തൊരു ചെപ്പാണു ഞാനെന്നു മനസ്സിലായതു്.
പിന്നെ,
പഴുത്തു പാൽ‌പ്പായസം പോലെയായ പപ്പായയുടെ മണമുള്ള ഒരോർമ്മ.
ഉണങ്ങിയൊടിഞ്ഞുതൂങ്ങുന്ന വാഴക്കൈ പോലെ തെളിഞ്ഞും മാഞ്ഞും ബോധക്കാറ്റിലാടുന്നൊരോർമ്മ.
കന്നിവരമ്പത്തെ ചെളിയിലാണ്ടുപോയ കുഞ്ഞുപാദങ്ങൾ പോലെ കുളുർന്നൊരോർമ്മ.
ഞാറ്റുപെണ്ണുങ്ങളുടെ പാട്ടൊലിപോലെ കാതുകളെ ഇക്കിളി പൂശുന്നൊരോർമ്മ.
തുലാക്കോളിൽ മൂടിക്കെട്ടി, വെള്ളെഴുത്തിൽ പാടകെട്ടി
നേർത്തുനേർത്തെരിഞ്ഞടങ്ങുന്നൊരു തിരി ഓർമ്മ....

1. മറ്റു മിക്ക പ്രദേശങ്ങളേക്കാൾ കേരളത്തിൽ പ്രായം കൂടിയവരുടെ അനുപാതം വളരെ കൂടുതലാണു്. കഴിഞ്ഞ ദശകത്തിൽ (2001-2011) നാഗാലാൻഡ് ( -0.6% ) ക...