Friday, December 23, 2005

മലയിറങ്ങി വരുന്നൂ മലയാളം ബ്ലോഗുകൾ .....

ഭൂമിയുടെ ഗർഭഗൃഹങ്ങളിൽ കുളിരിന്റെ കൊച്ചുകൊച്ചുമൊട്ടുകൾ വിരിയാറുണ്ട്.

പുറത്തേക്കുള്ള വഴികളൊക്കെ കൊട്ടിയടച്ചാലും അവയ്ക്കു പുഷ്പിച്ചേ അടങ്ങൂ.

ഒന്നല്ലെങ്കിൽ മറ്റൊന്ന്. എങ്ങനെയായാലും, ഏതു വഴിക്കായാലും, അവർ പൊട്ടിയൊഴുകും.

ഒരുനാൾ കിഴക്ക് കതിരവൻ തലതോർത്തിയെത്തുന്നതിനു തൊട്ടുമുൻപ്, കാടുണരും മുൻപ്, മലയനങ്ങുന്നതിനുമുൻപ്, അവ കൊച്ചുകൊച്ചുചാലുകളായി ഹർഷാശ്രുമാലികകളായി ചിനപൊട്ടും.

പ്രാലേയജാലങ്ങളിൽ സ്നേഹം വിതച്ചുരുക്കി, അവ കൺ‌മിഴിക്കും.

പിന്നെ താഴ്വാരങ്ങളെ നീരാട്ടി കീഴോട്ടൊഴുകും.

അന്യോന്യം തമ്മിൽ കൈകോർത്ത് ചാലുകൾ ആറുകളാവും.

പൊട്ടിപ്പൊട്ടിച്ചിരിച്ചും, ഇടയ്ക്കൊക്കെ തലതല്ലിക്കരഞ്ഞും മലയമാരുതമേറ്റുപാടും.

സമഷ്ടിയിൽ ലയിക്കാൻ, പിന്നീടവ, പതിതാളത്തിൽ സമതലങ്ങളിലൂടെയൊഴുകിവരും....

**********

ബൂലോഗങ്ങളിൽ ( Malayalam Blogs) ഇതു സമാചയനകാലമാണ്. തന്നെത്തന്നെയും കൂട്ടാളികളേയും അടുത്തറിഞ്ഞും അളന്നറിഞ്ഞും അവ സമതലങ്ങളിലേക്കിറങ്ങിവരികയാണിപ്പോൾ. ഇത്രയ്ക്കും എഴുതണം, ഇത്രയേ എഴുതാവൂ, ഇങ്ങനെയെഴുതിയാലേ ഇതു നന്നായെന്നു എനിക്കുതന്നെ തോന്നൂ എന്നൊരു ബോധം, സ്വപ്രാഡ്വിവാകത , ഇപ്പോൾ ഓരോ ബൂലോഗകാരനും കാത്തുസൂക്ഷിക്കുന്നപോലെയുണ്ട്. അളന്നും മുറിച്ചും സ്വയമറിഞ്ഞുമാണവരിപ്പോൾ ഒഴുക്കുതുടരുന്നത്.

ഇത് ആശ്ചര്യമാണ്. അതിനേക്കാൾ ആനന്ദദായകവുമാണ്. കാരണം യമവും നിയമവും സ്വയം നിശ്ചയിക്കാനുള്ള അതിരില്ലാത്ത സ്വാതന്ത്ര്യവും കയ്യിൽ വെച്ചാണ് ഈ പുതിയ സംസ്കാരം ഇവിടെ, ബ്ലോഗുകളിൽ, സുന്ദരമായി പൊട്ടിവളരുന്നത്. എഡിറ്ററുടെ കത്രികപ്പൂട്ടുകൾക്കുള്ളിൽ കിടന്നു മുറിഞ്ഞുചാവാനുള്ള മനസ്സില്ലാത്തതുകൊണ്ടു മാത്രം ജനിക്കാതെപോയ ഒട്ടനേകം കൈക്കുറിപ്പാടുകൾ ഞങ്ങളുടെ മണ്ണിൽ വീണടിഞ്ഞിട്ടുണ്ടിന്നലെ. അവയുടെ നന്നങ്ങാടികളിൽനിന്നുമാണ് പുതിയ ബൂലോഗങ്ങൾ ഇപ്പോൾ ഉറപൊട്ടുന്നത്.

അതുകൊണ്ടാണ് വാക്കുകളുടെ സാമ്രാജ്യത്തിൽ ബൂലോഗങ്ങൾ പുതിയ അശ്വമേധയാഗം ഒരുക്കുന്നുവെന്ന് നമുക്ക് നിസ്സംശയം പറയാവുന്നത്.

********

മുൻ‌വിധികളില്ലാതെ മാറിയിരുന്ന്, എഴുത്തുകാരന്റെ മനോധർമ്മങ്ങളിലിടപെടാതെ, അവനറിയാതെ, ഒളിച്ചിരുന്നു വായിക്കുമ്പോളും ആരാധന തോന്നിപ്പിക്കുന്ന ശക്തിവിശേഷമാണ് നല്ല എഴുത്തിന്റെ ലക്ഷണങ്ങളിലൊന്ന്. അവാർഡുകളുടേയൊ ആളനക്കത്തിന്റെയോ പേരിൽ പോലും ഒരു മുന്നഭിപ്രായം സ്വരൂപിക്കാതെ, നേരെ എഴുത്തിന്റെ കുഞ്ഞാഴത്തിലേക്കു മുങ്ങാംകുഴിയിടുവാൻ ബൂലോഗം പോലൊരിടമില്ല വേറെ. (പരിചയം എന്ന പരിചയുടെ അപ്പുറത്തേക്ക് നിരൂപണത്തിന്റെ ചുരിക താഴ്ത്താൻ കഴിയാതിരിക്കുക എന്ന നിസ്സഹായത പക്ഷേ പാടില്ലെങ്കിലും ഇവിടെയും പതിവുണ്ട്.)

******

അങ്ങനെ ഒളിച്ചിരുന്നു വായിക്കാൻ തെരഞ്ഞെടുത്ത ഒരു പറ്റം ബൂലോഗങ്ങൾ ഇവിടെന്റെ കലവറക്കൂട്ടത്തിൽ മാറ്റിവെച്ചിട്ടുണ്ട്. ഗൂഡമായി അവ വായിച്ച് ആ വായനയുടെ അനുഭവത്തെക്കുറിച്ച് ഒരഭിപ്രായം പോലുമെഴുതി ആരെയും ശ്രദ്ധ ക്ഷണിക്കാതെ ഇങ്ങനെ മാറിയിരിക്കുമ്പോൾ പലഹാരം കട്ടുതിന്നുന്ന കുട്ടിയെപ്പോലെ ഒരു സുഖവും തോന്നുന്നുണ്ട്.

അതിലൊന്നാണ് ദേവരാഗവാന്റെ “കൂമൻപള്ളി”. (മറ്റുള്ളോരുടേത് പിന്നൊരിക്കൽ...)

ഈ ദേവരാഗൻപിള്ളയെ ഞാനറിയില്ല. അറിയണമെങ്കിൽ ആവാമായിരുന്നു. പക്ഷേ അറിയാതിരിക്കുന്നതിന്റെ ആ മഹാരസം ഒട്ടും കളയാൻ തോന്നിയില്ല.

പക്ഷേ ദേവരാഗത്തിന്റെ എഴുത്തിനെ ഞാനറിഞ്ഞുവരുന്നു ഈയിടെയായി!

നായക്കാശിയിലോ നായരാമേശ്വരത്തോ ഇപ്പോഴും അലഞ്ഞുതിരിഞ്ഞു നടക്കുന്നുണ്ടാവുന്നൊരു ആശാനാണ് ആദ്യം ഓർമ്മയിൽ വരുന്നത്. കണ്ണടയും കൊമ്പന്മീശയും വെച്ച എട്ടടിമൂർഖന്മാരുടെ നാട്ടുപറമ്പിൽ ആശാന്റെ ഭൂതകാലം എന്നിലെ കുറുമ്പൻ ബാല്യവുമായി കുഞ്ഞുകുഞ്ഞുവെച്ചു കളിക്കുകയാണിപ്പൊഴും.

വംശചരിത്രമെന്ന മഹാപ്രഹേളിക കെട്ടഴിക്കൽ മലയാളിനായന്മാർക്കു വെച്ചിട്ടുള്ളതല്ല. ഒന്നാമതായി അതിനുള്ള കോപ്പുകൾ അവർ ഒരിക്കലും സ്വരുക്കൂട്ടിവെക്കാറില്ല. അശ്രദ്ധയാണോ അതോ അങ്ങനെയൊരു കഥയില്ലായ്മയിലുള്ള അസാംഗത്യബോധമാണോ ഈ ഒരു ‘കുറവി’നു കാരണമെന്നറിയില്ല. ചോരയ്ക്കുള്ളിൽ ഇപ്പോഴും തിളച്ചുമറിയുന്ന ഒരു ‘പടനായകത്ത’ത്തിൽ DNA ടെസ്റ്റു നടത്തിയാൽ വീരശൌര്യം മാത്രമേ കണ്ടെടുക്കാനുണ്ടാവൂ. ഒറ്റയ്ക്കൊറ്റയ്ക്കു പേരിട്ടു പറയാൻ കഴിയാത്ത ഒരുപാടു കുളപ്പുറത്തു ഭീമന്മാരും മറ്റച്ഛനമ്മാവന്മാരും ഉടുത്തും ഉടുക്കാതെയും ഒരുങ്ങിയും പുറപ്പെട്ടുമുള്ള നൂറുകണക്കിനു കെട്ടിലമ്മമാരും കൂടി ആ DNA യ്ക്കുള്ളിൽ ഇപ്പോഴും ഭാഗംവെപ്പും കുതികാൽ‌വെട്ടും നടത്തുന്നുണ്ടാവും. പക്ഷേ ആ സിഗ്നേച്ചറുകൾ കണ്ടുമനസ്സിലാക്കാൻ ജിനോം റിസർച്ചിന് ഇനിയുമാണ്ടൊരുനൂറു മറിയണം.

(നായർ എന്നത് സ്വയമേവ ഒരു മതം തന്നെയാണെന്ന് പണ്ട് നാരായണപ്പിള്ള പറഞ്ഞിട്ടുണ്ട്. ശരിയാണെന്നും തോന്നാറുണ്ട്.)

കൂമ്പള്ളിയുടെ geneology അന്വേഷിച്ചാണ് ദേവരാഗം അടുത്ത കട്ടയിൽ വിരൽ വെച്ചത്. പടയ്ക്കിങ്ങനെയും പുറപ്പെടാൻ ഒരു നായർ കച്ചകെട്ടുന്നതു കണ്ടപ്പോൾ മനസ്സിലായി, കൂമൻപള്ളിയുടെ കൂമ്പു് ഇനിയും വിടരാനാണു ഭാവമെന്ന്‌. എല്ലാ നായർപ്രതിഭാസങ്ങളേയും പോലെ വിരിഞ്ഞും പൂത്തും ഒടിഞ്ഞും തൂങ്ങിയും പിന്നെയും വിടർന്നും കൂമ്പള്ളിയുടെ ചരിത്രം പടർന്നുപന്തലിക്കുമെന്നു നമുക്കാശിക്കാം.

പിന്നീടാണു പാണപ്പണിക്കൻ വന്നത്. പുറപ്പെട്ടുപോയ നായന്മാരുടെ ഉള്ളിലൊക്കെയിപ്പോഴും കെട്ടിമുഴങ്ങുന്ന “ഓ” എന്ന ഏകാക്ഷരി...

അതില്പിന്നെ ദേവരാഗത്തിന്റെ എഴുത്തുകാത്തിരിക്കുക എന്ന ശീലം തുടങ്ങിവെച്ചു.

*****

ഓരോ ലേഖനവും പേർത്തും പേർത്തും എഴുതേണ്ടതില്ല. എന്താണു ദേവരാഗത്തിന്റെ എഴുത്തിലെ (കമന്റുകളിലേയും) പ്രത്യേകത, എന്താണിത്രയ്ക്കു സ്വാരസ്യം എന്നു മാത്രം ആലോച്ചിച്ചുപോകാറുണ്ട്.

വാക്കുകളിൽ നിന്നും വാക്കുകളിലേക്കും ആശയങ്ങളിൽനിന്നും ആശയങ്ങളിലേക്കും ചാടിയും മറിഞ്ഞും പോകാനുള്ള ആ ധിഷണ! ആ വാനരത്തം - അതു വളരെ മൌലികമായി തോന്നിയിട്ടുണ്ട്.

ഈ പിള്ളയ്ക്കുള്ളിൽ കുറേ കരവിരുതൊളിച്ചിരിപ്പുണ്ട്. മാതൃഭൂമിയ്ക്കും മറ്റു കൌമുദികൾക്കും വിറ്റുകാശാക്കാനാവാതെ അതൊക്കെ ആദ്യം നമുക്കും പിന്നെ ഭൂമിമലയാളമാകെയും ഇങ്ങനെ തുളുമ്പിയൊഴുകുമ്പോൾ പുണർതപ്പൂമഴയത്തു നിൽക്കുന്ന സുഖം!

*****

ദേവരാഗമേ... ഈ സ്വരം നന്നായിക്കൊണ്ടേ ഇരുന്നോട്ടെ... പാട്ടു നിർത്തുകയേ വേണ്ട!

1. മറ്റു മിക്ക പ്രദേശങ്ങളേക്കാൾ കേരളത്തിൽ പ്രായം കൂടിയവരുടെ അനുപാതം വളരെ കൂടുതലാണു്. കഴിഞ്ഞ ദശകത്തിൽ (2001-2011) നാഗാലാൻഡ് ( -0.6% ) ക...