Tuesday, May 17, 2005

ഒരുങ്ങിയിരുന്നോളൂ!

മനോരമേ, മാതൃഭൂമീ, മറ്റു ചിറ്റമ്മമാരേ,

ഒരുങ്ങിയിരുന്നോളൂ!

ഇവിടെ യുണികോഡ്‌ ബൂലോഗങ്ങളുടെ ഒരു സൌരയൂഥം തന്നെ നിങ്ങളിലേക്ക്‌ ഇടിച്ചിറങ്ങാൻ വേണ്ടി ഒരുങ്ങിവരുന്നുണ്ട്‌!

ഒരു തിരി ദീപമായി,
ഒരു പൊട്ട്‌ ഹൈഡ്രജനായി,
ധൂളിയായി,
സ്വയം എരിഞ്ഞൊടുങ്ങുന്ന ഉൽക്കാശകലമായി,
പിന്നെ ശിലയും ക്ഷുദ്രഗ്രഹവുമായി,
ഭ്രമണപഥങ്ങളില്ലാത്ത ധൂമകേതുവായി,
പത്മവ്യൂഹം ചമക്കുന്ന ഉപഗ്രഹജാലമായി,
രസമായി (Mercury),
സൌന്ദര്യമായി (Venus),
മന്ദമായി (Saturn),
സമസ്യയായി (Mars),
മഹാതേജസ്സാർന്ന വെള്ളക്കുള്ളനായി (white dwarf),
സമയം ജനിച്ചതും മരിച്ചതും കണ്ടുനിന്ന രൌദ്രഭീമൻ ചോന്നാടിയായി (Red Giant),
നിണമായി
ഞങ്ങൾ ഇത്തിരിക്കുഞ്ഞന്മാർ പാഞ്ഞടുക്കുമ്പോൾ,
നിങ്ങടെ ഒളിച്ചുവെച്ച ദുരാർത്തിയും മഞ്ഞവെളിച്ചവും
ഞങ്ങടെ മഹാബൂഗുരുത്വത്തിന്റെ ഉണ്മകളിലേക്ക്‌
‍പിന്നൊരിക്കലും തിരിച്ചുപോവാൻ കഴിയാത്ത വണ്ണം
വിഴുങ്ങിവിസ്മൃതമായിപ്പോകും!

ഒരുങ്ങിയിരുന്നോളൂ!

A call to all MalluBloggers....

Dear Mallu Blogger,
You are cordially and politely invited to start creating PURE MALAYALAM (UNICODE) Blogs and thus join the MalluBloggers Club out there...!

ശുദ്ധമലയാളത്തില്‍ ബ്ലോഗു ചെയ്യൂ... യുണികോഡ്‌ മലയാളം പ്രചരിപ്പിക്കൂ...
If you can read the above words in perfect malayalam (without any apparent spelling mistakes,) then you are almost ready!

If not,
1.Get anjaliOldLipi font and install.(http://www.chintha.com/fonts/anjali.exe)
2. In your browser, set Encoding to UTF-8
3. In your browser, Use AnjaliOldLipi as the preferred font for viewing Malayalam Web pages.


If you use a Windows PC,
1. Use preferrably WinXP SP2 and IE 6+.
2. In IE menu, (:View:Encoding:) Select UTF-8
3. For setting your preferred font for Malayalam language as AnjaliOldLipi ,
inside IE Menu:(: Tools:Internet Options:General Tab:Fonts Button: Language Script: Pick Malayalam and choose AnjaliOldLipi.

Now you must be able to read pure (and universal) Malayalam text on your PC!

Once you are ready with this, think of creating your own Malayalam Text.

Use 'Varamozhi' from http://varamozhi.sourceforge.net/
You can type in malayalam words in english letters (like 'amma', 'malayaaLam' etc.). The program will simultaneously show you the equivalent Malayalam words in the other window!

And then use UTF-8 Export to convert the Malayalam text to Unicode.
You can clip-copy-paste this text to your new Malayalam Blog!

If you face difficulty, just post a comment in any of the MalluBoggers (See a list at http://www.cs.princeton.edu/~mp/malayalam/blogs/ ). Someone will be glad to help you!


Come on!
We are all waiting there for you!

Sunday, May 15, 2005

ഇരുൾമുനകൾ

എവൂരാൻ ഒരു കഥ എഴുതി.

ക്രൂരമായ കഥ! അതിക്രൂരമായ ഒരു ഓർമ്മ പോലെത്തന്നെ ...
******** ***** *****

അവധിക്കാലത്തിനു നാട്ടിൽ പോകാനുള്ള സമയമായിരുന്നു. അവിടെ ചെന്നാൽ ചെറുകുറുമ്പന്മാരുടെ കൂടെ അവരിലൊരാളായി
കൂക്കിവിളിച്ചും കുന്നിക്കുരു പെറുക്കിയും ഉണങ്ങിയ കമുകിൻപാളയിൽ പെരുമ്പറയടിച്ചും കളിച്ചുനടക്കലാണ്‌ പ്രധാന പരിപാടി.
കുടുക്കൊക്കെയൂരിപ്പോയ വാർസൌസറിനു പകരം കഷ്ടി കണങ്കാലെത്തുന്ന ഒരു കാവിമുണ്ട്‌. അത്രയേ അവരുമായി വ്യത്യാസമുള്ളൂ. (മുതിർന്നവർക്കത്ഭുതം ഈ വട്ടൻ എങ്ങനെയാണ്‌ പുറംലോകത്തു ചെന്നൊരു ഉദ്യോഗം വഹിക്കുന്നതെന്നാണ്‌ ).

ആയിടെ എന്നും നാട്ടിലേക്കു കൊണ്ടുപോകേണ്ട സാധനങ്ങളും തെരഞ്ഞ്‌ അങ്ങാടിയിൽ പോയി ചുറ്റിയടിക്കും.

കറുത്ത പാമ്പിന്റെ അങ്ങേത്തലയ്ക്കെത്തുമ്പോൾ ചുങ്കവും കൈനീട്ടവുമടച്ചു വീട്ടിലേക്കെത്തിക്കേണ്ട വലിയ പെട്ടിയ്ക്കു പതുക്കെപ്പതുക്കെ മാസം തികഞ്ഞുകൊണ്ടിരുന്നു.

അങ്ങനെയൊരുദിവസമാണ്‌ അതു കണ്ടത്‌-
കൃത്യം സാക്ഷാൽ കൈത്തോക്കുപോലുള്ളൊരു കളിത്തോക്കു്‌! അതേ അളവുകൾ . പേരുപോലും!
അതിൽ നിറയ്ക്കാൻ ചെറിയ ചെറിയ മഞ്ഞ പ്ലാസ്റ്റിക്‌ ബൂഗോളങ്ങൾ !
ഒരു അറബിക്കരുമാടിക്കുട്ടൻ യന്ത്രം പരീക്ഷിച്ചുനോക്കുന്നു...
തെറിച്ചുചെന്ന ഒരു മഞ്ഞയുണ്ട അടുത്തുള്ള പ്ലൈവുഡ്‌ ചുമരിൽ തരക്കേടില്ലാത്ത ഒരു കുഴിയുണ്ടാക്കി എവിടെയോ ചെന്നു വീണു.

ഐഡിയാ!
നാട്ടിലെ കുഞ്ഞിക്കള്ളക്കൂട്ടത്തിന്‌ ഈ തോക്ക്‌ ഇഷ്ടമാവും! പണ്ട്‌ കല്ലായ കല്ലൊക്കെ എറിഞ്ഞുതീർത്തിട്ടും ഓടിപ്പോവാതെ തിരിഞ്ഞുനിന്നു കുരച്ച നായ്ക്കളുടെ പിന്മുറക്കാരോടെങ്കിലും
പ്രതികാരം തീർക്കുകയുമാവാം!
തിരിച്ചുവരുമ്പോൾ പെങ്ങളുടെ മോൾ പത്തുവയസ്സുകാരി അഞ്ജലിയ്ക്കു സമ്മാനമായി കൊടുക്കുകയും ചെയ്യാം.

അങ്ങിനെയാണ്‌ കൂട്ടത്തിൽ കിട്ടാവുന്നതിൽ ഏറ്റവും നല്ലതു നോക്കി വാങ്ങിയത്‌.

രാത്രി കൂട്ടിൽ തിരിച്ചുവരുമ്പോൾ വാതിൽ‌പ്പടിയിൽ പതിവുപോലെ മാതൃഭൂമി ദിനപ്പത്രം കിടക്കുന്നു.
മുൻപേജിലൊരു പെൺകുട്ടിയുടെ ചിത്രം.
വാർത്ത:
"അച്ഛന്റെ കളിത്തോക്കു വെടിയേറ്റ്‌ പെൺകുട്ടി മരിച്ചു"
കൊച്ചിയിലാണ്‌ നടന്നത്‌. കുട്ടിയുടെ പേര്‌ അഞ്ജലി. വയസ്സ്‌ പത്ത്‌. അളിയൻ കൊണ്ടുവന്ന ഗൾഫ് തോക്കുകൊണ്ട്‌ അച്ഛൻ തമാശയ്ക്ക്‌ ഒരു കോഴിയെ വെടിവെച്ചുനോക്കിയതായിരുന്നു. കുട്ടി കരുണയോടെ കോഴിക്കു തട നിന്നു. അങ്ങനെയാണ്‌ വെടികൊണ്ടത്‌.
മർമ്മത്തിൽ തന്നെ ഏറ്റുകാണണം, അഞ്ജലി തൽക്ഷണം മരിച്ചു....

തരിച്ചിരുന്നു പോയി!

ഇതു സങ്കല്പമല്ല. നടന്ന കഥയാണ്‌.
2002 ജൂലൈയിലാണ്‌ ഇതു സംഭവിച്ചത്‌.

**** ***** *****

ആ കളിത്തോക്ക്‌ നാട്ടിലേക്കുള്ള പെട്ടിയിൽ കേറിയില്ല. ഒരിക്കൽ പോലും ഒരു തമാശക്കുവേണ്ടിപ്പോലും ഉപയോഗിക്കപ്പെടാതെ അതിപ്പോഴും ഇവിടെ എന്റെ മുറിയിലെ ചാക്കുകെട്ടുകൾക്കിടയിലുണ്ട്‌.
കൊച്ചുകുഞ്ഞുങ്ങൾക്കൊന്നും കയ്യെത്താത്തത്ര അങ്ങുമോളിൽ ....

വലിച്ചെറിഞ്ഞുകളയാൻ പോ‍ലുമാവാതെ..
ചവറുകുട്ടയിൽനിന്നും എങ്ങാനും
ഏതെങ്കിലും കുട്ടിക്കുറുമ്പനോ കാവിചുറ്റിയ വട്ടനോ അതു പെറുക്കിയെടുത്താലോ...

**** **** ****
വിടരുമ്പോൾ തന്നെ ചില കുരുത്തോലത്തുമ്പുകളിൽ ഏതോ ഒരു കണ്ണിലേക്കുള്ള ഇരുൾ എഴുതിവെച്ചിരിക്കുന്നു.

ഉരുണ്ടുകൂടുമ്പോൾ തന്നെ ചില ഈയക്കട്ടകളിൽ ഏതോ ഒരു ആത്മാവിലേക്കുള്ള മുൾമുനകൾ കോർത്തുവെച്ചിരിക്കുന്നു...

വിൽക്സ് ബൂത്തിന്റെ കൈവിരലുകളിലൂടെ,
ഗോഡ്‌‍സേയുടെ മനസ്സിലൂടെ,
ബിയാന്തിന്റെയും സത്വന്തിന്റേയും തലപ്പാവുകൾക്കുള്ളിലൂടെ,
ധനുവിന്റെ അരക്കെട്ടു ചുറ്റി,
ലാഡന്റെ അങ്ക(അംഗ)വസ്ത്രങ്ങളിലൂടെ
ആ ഇരുൾമുനകൾ കയറിയിറങ്ങുന്നു...

പിന്നെ വല്ലപ്പോഴും നിന്റെയും എന്റെയും മുറ്റത്തൂടെ അവ ഊരുചുറ്റിനടക്കുന്നു...

Tuesday, May 03, 2005

കെവിനറിയാൻ വേണ്ടി...

എന്റെ കെവിൻ‌കുട്ടാ,

മറ്റുള്ളിടങ്ങളിൽ എങ്ങനെയെന്നറിയില്ല. പക്ഷേ നാം തൃശ്ശൂർക്കാർക്കും പാലക്കാട്ടുകാർക്കും വേണ്ടിയെങ്കിലും,

തുലാം പിറക്കുമ്പോൾ , രാവിരുളുമ്പോൾ ,
അകലെ പാടത്തിൻകരകളിലെ പണിയക്കുടിലുകളിൽ പേടിച്ചുവിറച്ചു മിന്നിച്ചിമ്മുന്ന കൊച്ചുചിമ്മിണിവിളക്കുകളുടെ ഉള്ളു കിടുക്കി, ദിക്കായ ദിക്കിനെയൊക്കെ വെട്ടിമുറിച്ചലറിയട്ടഹസിക്കാറുള്ള ഇടിമുത്തപ്പന്മാരെ മറന്നുപോയോ നീ?

കുടയെടുത്ത ദിവസം പെയ്യാതെയും എടുക്കാഞ്ഞന്ന്‌ പെയ്തുമറിച്ചും നിന്റെ അഹന്തയും തൻപോരിമയും തകർക്കാറുള്ള ചതിയൻ തുലാമഴയേയും മറന്നേ
പോയോ നീ?

മലനിരങ്ങി കുന്നിറങ്ങി മേടു ചുറ്റി കാടിളക്കി ആറ്റിലും തോട്ടിലും ചാടിവീണ്‌ കൂലം കുത്തിക്കുതിച്ചുമറിഞ്ഞ്‌ നാടായ നാടൊക്കെ നീന്തിത്തുടിച്ച്‌ ഒടുക്കം പുഴയ്ക്കലേയും ചേറ്റുവയിലേയും കായലും കോളും കുതിർത്തിപ്പരത്തിച്ചത്തുപോവാറുള്ള ചെമന്ന മലവെള്ളം നിനക്കോർമ്മയില്ലേ?

അനുസരണയില്ലാത്ത ആ മൂരിക്കുട്ടന്മാരെ ആട്ടിത്തെളിച്ചുകൊണ്ടുപോവാൻ പാണ്ടിനാട്ടിൽ നിന്നും പറന്നുവരാറുള്ള പേറടുത്ത കരിമേഘക്കൂട്ടങ്ങളെപ്പറ്റി ഇടശ്ശേരി നിന്നോടു പറഞ്ഞുതന്നില്ലേ?

പിന്നെ പെട്ടെന്നൊരു ദിവസം ആരെയോ പേടിച്ചെന്ന പോലെ ആ ബഹളജാലം എവിടെയൊക്കെയോ പോയിമറയാറുള്ളതും രംഗവേദിയിൽ വൃശ്ചികത്തിന്റെ മാസ്മരദിനങ്ങൾ ശാന്തസുന്ദരമായി തിരയടിക്കാറുള്ളതും ഓർമ്മ വരാറുണ്ടോ?

അന്നൊക്കെ, സഹ്യന്റെ കാമുകി വെള്ളിക്കൊലുസും പച്ചപ്പട്ടുചേലയും ചന്ദനച്ചാന്തുമണിഞ്ഞ്‌ മോഹിനിയാട്ടമാടി നിന്നെ മയക്കാറുള്ളതോർമ്മയുണ്ടോ?
അവൾ പോലുമറിയാതെ, അവളുടെ പച്ചപ്പട്ടുത്തരീയത്തിന്റെ ഇത്തിരിത്തുമ്പ്‌ കൌശലത്തിൽ വീശിയെടുത്ത്‌, അതു നിന്റെ കവിളത്തുഴിഞ്ഞ്‌ നിന്നെ രാഗലോലവിവശനാക്കി വിനോദിക്കാറുള്ള വൃശ്ചികത്തകരക്കുട്ടന്റെ കുഞ്ഞിക്കുറുമ്പുകൾ ഇപ്പോൾ നിന്റെ സ്വപ്നങ്ങളിൽ ഒട്ടും കടന്നുവരാറില്ലേ

പരന്നുതൂവുന്ന മാനത്ത്‌ ഊഞ്ഞാലാടിനടക്കാറുള്ള ഇത്തിരിക്കുഞ്ഞൻ
പഞ്ഞിമേഘങ്ങളുടെ നരച്ച താടിക്കൂട്ടിൽ തലപൂഴ്തിയൊളിക്കാറുള്ള രഥങ്ങളും ആനകളും കുതിരകളും കാലാൾപ്പറ്റവും പിന്നൊരുപാടൊരുപാടു ഭൂതത്താന്മാരും നിന്റെ മനോരാജ്യത്തിന്റെ അക്ഷൌഹിണികളിൽനിന്നും വേറിട്ടുപോയോ?

***************

എന്റെ ഉണ്ണീ,

കിഴക്കുനിന്നും നീണ്ടുകിടക്കുന്ന ഈ കറുത്ത രാജവെമ്പാലയെ കണ്ടോ?
ഇരവിഴുങ്ങി നിശ്ചേഷ്ടമായി കിടക്കുകയാണവൾ .

അവൾക്കുമേലേക്കൂടി നമ്മുടെ വർത്തമാനം സ്വർഗ്ഗത്തിനും നരകത്തിനുമിടക്ക്‌ പാലം തീർത്തിരിക്കുന്നു.

കിഴക്കോട്ട്‌ പോകുന്ന വരി കണ്ടോ? പഠി‍ച്ചും പശിച്ചും മടുത്ത്‌ സ്വർഗ്ഗം തേടിയിറങ്ങിയവരാണവർ!

കറുത്ത സർപ്പത്തിന്റെ അങ്ങേത്തലക്കൽ എത്തിയാൽ അവരുടെ വിയർപ്പ് ഭൂമിയുടെ ഉപ്പായിത്തീരും.

അവിടെ അവരുടെ വിയർപ്പു കറന്നുറയൊഴിച്ചു തേനും വെണ്ണയും പുളിപ്പില്ലാത്ത അപ്പവും ഉണ്ടാക്കുന്ന പണിശാലകൾ .....
അതിനുമപ്പുറത്ത്‌ സ്വർഗ്ഗത്തിന്റെ ദ്വാരപാലകന്മാർ....
മുക്തിഗുപ്തമായ മഥുര...
എഴുപതപ്സരസ്സുകളും ഏഴായിരം പൂങ്കാവനങ്ങളുമായി വൃന്ദാവനം....
യമുനയുടെ കാരുണ്യനീലിമ...
അവൾക്കുമേലേ, കാളിയന്റെ വിഷം മുഴുവൻ വാലിലാവാഹിച്ച്‌ ആ കരിന്തേൾ !

******

ഒഴുക്കും മുറിച്ച്‌ പടിഞ്ഞാട്ടു വരുന്ന ഇക്കൂട്ടത്തെ കണ്ടോ?

വൃന്ദാവനത്തിൽനിന്നും വരുന്ന കാലിക്കൂട്ടം!
അപ്പത്തിൽ നിന്നും ഊറ്റിക്കളഞ്ഞ പുളിപ്പ്‌!

കറന്നെടുക്കാനില്ലാതെ വിയർപ്പു വറ്റിയവരുടെ മടക്കയാത്ര!

കറുത്ത സർപ്പത്തിന്റെ ഇങ്ങേത്തലക്കൽ എത്തിയാൽ ഇവരുടെ രക്തം ദൈവത്തിന്റെ നാട്ടിലെ വീഞ്ഞാകും.

ശബ്ബത്തിന്നാളിൽ അവർ മുക്തിയുടെ കടലിലേക്ക്‌ പരന്നൊഴുകും.

ഒരൊറ്റ കർമ്മപാശം കൊണ്ടാണവറ്റയെ കൂട്ടിക്കെട്ടിയിരിക്കുന്നത്‌.
ഇപ്പോൾ അവർക്കറിയാം എല്ലാ വീഞ്ഞിനും ഒരൊറ്റ രുചിയാണെന്ന്‌.

തിരുവത്താഴത്തിനു ചുറ്റും കൂടിയിരിക്കുന്ന മക്കളേ,

ഇതു ഞങ്ങളുടെ മാംസമാണ്‌.
ചുങ്കവും കൈനീട്ടവും അടച്ചുതീർത്ത പരിശുദ്ധമായ ദേവാംശം...
പോയ രാത്രികളിലെ ചൂഴുന്ന തണുപ്പിലും പകലുകളിലെ തീഷ്ണമായ ചൂടിലും ഞങ്ങളുടെ ദുർമ്മേദസ്സുരുകിപ്പോയിരിക്കുന്നു...
ഇതു ഭക്ഷിക്കൂ...


ഇതു ഞങ്ങളുടെ തെളിഞ്ഞൂറിയ ജീവരസമാണ്‌.
വഴിയിലെ വെന്തുരുകുന്ന താർപ്പുഴകളിൽ ഞങ്ങളുടെ കർമ്മപാപകളങ്കങ്ങളെല്ലാം അലിഞ്ഞുപോയിരിക്കുന്നു...
ഇതു പാനം ചെയ്യൂ...

*********

പർജ്ജന്യന്റെ പടിഞ്ഞാട്ടെഴുന്നള്ളത്തിനെക്കുറിച്ച്‌ ഇനി പിന്നൊരിക്കലാകട്ടെ...

Monday, May 02, 2005

ജാതകം - ( നിഴലുകളുടെ ഉത്സവം - III )

തുലാം യാത്ര പറഞ്ഞു പടിയിറങ്ങാറായി.

പര്‍ജ്ജന്യന്റെ
തേരോട്ടമാണിനി.
പാടുന്നവന്‍ വിശ്വാവസു. ആടുന്നവള്‍ വിശ്വശ്രീ.

കല്ലടിക്കോടന്‍ മലകള്‍ക്കു കിഴക്കുനിന്നും ചുരം കടന്ന് അവര്‍ വന്നു...
അകമ്പടിക്ക്‌
കറുത്ത ചെട്ടിച്ചികളുടെ ഘോഷയാത്ര...
നേര്‍ത്തുനേര്‍ത്ത്‌ ഇടയ്ക്കൊക്കെ മുറിഞ്ഞും തിരിഞ്ഞും അവരുടെ ഓളപ്പാടുകള്‍ ഇല്ലാതായിത്തീരുന്നു.
മുറുക്കിച്ചുവന്ന തൊള്ളകളില്‍ കാര്‍ക്കശ്യവും ബഹളവും മാഞ്ഞുമാഞ്ഞുപോയി. വല്ലപ്പോഴും ഊര്‍ന്നുവീഴുന്ന ഗദ്ഗദബിന്ദുക്കള്‍ മാത്രം പുഷ്കരത്തിന്റെ നാലുവശത്തും തെറിച്ചുവീണു.

മുക്രയിട്ടു പോരുവിളിച്ചുനടന്ന ചെമ്പന്‍ മൂരിക്കുട്ടന്മാര്‍ തളര്‍ന്നൊതുങ്ങുകയാണ്‌.
വരിവരിയായി നടന്നുകൊണ്ടിരുന്ന അവയുടെ കുളമ്പുകള്‍ക്കു കീഴെ
ചുട്ടുരുകുന്ന ഗതകാലസ്മൃതികള്‍ ലാവയായി കറുത്തൊഴുകി.

ചക്കിലും ചുഴിയിലും തിരിഞ്ഞമര്‍ന്ന് നഷ്ടപ്രാണമായ ചെളിക്കൂറ്റുകളില്‍ ജരയുടെ ജീവരസങ്ങള്‍ ചേര്‍ന്നുകൂടി...
ക്രമേണ നിര്‍മ്മമനിരാമയമായ കണ്ണുനീര്‍പ്പുഴകളായി ശാന്തമായി നിര്‍വ്വികാരമായി വേഗത കുറച്ച്‌ അവയുടെ ആത്മാവുകള്‍ അന്യോന്യം അലിഞ്ഞുചേര്‍ന്ന് ഒരൊറ്റ പരപ്പായി അസ്തകാംബുധി തേടി പടിഞ്ഞാറോട്ടൊഴുകി.

ആസന്നമായ സ്വൈരഗതിയെക്കുറിച്ച്‌ ഇപ്പോളവര്‍ ഊഹിച്ചുതുടങ്ങിയിരിക്കുന്നു...

പ്രതീക്ഷയില്‍ ഇനി വ്രതങ്ങളുടേയും യാഗങ്ങളുടേയും
സമഷ്ടിസായൂജ്യം മാത്രം ശേഷിക്കുന്നു....

അലഞ്ഞുതിരിയുന്ന ജീവനൌകകള്‍ക്കു വഴികാട്ടാനെന്നപോലെ, ഉത്തരാഷാഢം മാത്രം ഒരു
ദീപസ്തംഭമായി അങ്ങുമുകളിലൊരിടത്ത്‌ മിന്നിയും മറഞ്ഞും തൂങ്ങിനിന്നു.

വാലറ്റത്തു കാളകൂടവും നിറച്ച്‌ താഴെ ഒരു കരിന്തേളായി
ഭവിഷ്യം ഉണ്ണിയെ കാത്തുകിടന്നു.....

1. മറ്റു മിക്ക പ്രദേശങ്ങളേക്കാൾ കേരളത്തിൽ പ്രായം കൂടിയവരുടെ അനുപാതം വളരെ കൂടുതലാണു്. കഴിഞ്ഞ ദശകത്തിൽ (2001-2011) നാഗാലാൻഡ് ( -0.6% ) ക...